കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അഴിമതിക്കേസിൽ ജയിൽശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ഏക വ്യക്തിയാണ് ആർ. ബാലകൃഷ്ണപിള്ള. ഇടമലയാർ ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടതാണ് കേസ്.
പക്ഷേ, ബാലകൃഷ്ണപിള്ള അന്നും ഇന്നും പറയുന്നത് സാമ്പത്തിക അഴിമതി അതിലുണ്ടായിട്ടില്ല എന്നാണ്.കോടതിയുടെ ശിക്ഷാവിധിയിലും സാമ്പത്തിക അഴിമതിയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്ന് അവസാനം വരെയും അദ്ദേഹം പറയുമായിരുന്നു. അഴിമതിയെക്കുറിച്ച് പരാമർശിക്കാത്ത കേസിൽ അഴിമതിക്കാരനെന്ന പേരുദോഷം ഏറ്റുവാങ്ങേണ്ടി വന്നുവെന്ന ദു:ഖം അദ്ദേഹത്തെ വേട്ടയാടി.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ഫെബ്രുവരിയിലായിരുന്നു ഇടമലയാർ കേസിലെ സുപ്രീംകോടതിയുടെ ശിക്ഷാവിധി. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയുടെ അവസാനനാളുകൾ. അണക്കെട്ടുമായി ബന്ധപ്പെട്ട ചില സാങ്കേതിക പോരായ്മകളും അതു കാരണം വൈദ്യുതോല്പാദനം ആരംഭിക്കാൻ വൈകിയതുണ്ടാക്കിയ നഷ്ടവുമാണ് കോടതി പറഞ്ഞതെന്നാണ് പിള്ള ആത്മകഥയിൽ വിവരിക്കുന്നത്.
ഇടമലയാർ, ഗ്രാഫൈറ്റ് കേസുകളിൽ പിള്ളയെ ഏറ്റവുമധികം വേട്ടയാടിയത് സി.പി.എമ്മും ഇടതു മുന്നണിയുമാണ്. ആ ഇടതുപാളയത്തിൽത്തന്നെയാണ് ഒടുവിൽ അദ്ദേഹം എത്തിപ്പെട്ടത് എന്നതും വിധിവൈപരീത്യം. ആത്മകഥയിൽ, രണ്ട് കേസുകളുടെയും പേരിൽ അദ്ദേഹം സി.പി.എമ്മിനെ വിമർശിക്കുന്നുണ്ട്. വി.എസ്. അച്യുതാനന്ദനു നേർക്കാണ് വിമർശനമേറെയും. കേസുമായി പോരാടിയത് അച്യുതാനന്ദനായിരുന്നല്ലോ.
അരങ്ങൊഴിയുന്നു
കെ.എം. ജോർജ് തുടങ്ങിവച്ച കേരള കോൺഗ്രസിൽ നിന്ന് പ്രതാപികളായി വിലസിയ നേതാക്കളോരോരുത്തരായി കൂടൊഴിയുകയാണ്. മന്ത്രിമാരായി പേരെടുത്തവരിൽ ടി.എം. ജേക്കബ് 2011ലും, പ്രമാണിയായി രാഷ്ട്രീയത്തിൽ വിരാജിച്ച കെ.എം.മാണി 2019ലും വിടവാങ്ങി.
ഇപ്പോഴിതാ, സ്ഥാപക നേതാവ് തന്നെയായ ബാലകൃഷ്ണപിള്ളയും. സ്ഥാപകനേതാക്കളിൽ ഇനിയാരും അവശേഷിക്കുന്നില്ല. കേരള കോൺഗ്രസ് തറവാട്ടിൽ അവശേഷിക്കുന്ന കാരണവർ പി.ജെ. ജോസഫാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |