അനുമതി അവശ്യ സേവനങ്ങൾക്ക് മാത്രം
കോഴിക്കോട്: ജില്ലയിൽ കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ മേയ് 9 വരെ അവശ്യ സർവീസുകൾ ഒഴികെ എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ എന്നിവയ്ക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ എന്നിവർക്കും ഇളവുണ്ട്. മറ്റ് സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർക്ക് മാത്രം ജോലിക്കെത്തുക. ഇവിടങ്ങളിൽ നിയന്ത്രണം ലംഘിക്കുന്നുണ്ടോയെന്ന് സെക്ടറൽ മജിസിട്രേറ്റുമാർ പരിശോധിക്കുമെന്നും ജില്ലാ കളക്ടർ എസ്. സാംബശിവ റാവു അറിയിച്ചു.
അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായ ശാലകൾ, കമ്പനികൾ, സംഘടനകൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം. ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാർ തിരിച്ചറിയൽ രേഖ കരുതണം. മെഡിക്കൽ ഓക്സിജൻ സജ്ജീകരണങ്ങൾ ഉറപ്പുവരുത്തണം. ജോലിക്കെത്തുന്ന ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യ- ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവരും സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ കരുതണം.
ആശുപത്രി, ഫാർമസികൾ, പത്ര-ദൃശ്യമാദ്ധ്യമങ്ങൾ, ഭക്ഷണം, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ-പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങൾ, ഇറച്ചി- മത്സ്യ വിപണ കേന്ദ്രങ്ങൾ, എന്നിവയ്ക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ആളുകൾ പരമാവധി ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തണം. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
ഐടി സ്ഥാപനങ്ങളിൽ അത്യാവശ്യം ആളുകൾ മാത്രമേ ഓഫീസുകളിലെത്താവൂ. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഒരുക്കണം. ഇന്റർനെറ്റ് സേവന ദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽ.പി.ജി യൂണിറ്റുകൾ, ടെലികോം സർവീസ്, അടിസ്ഥാന സൗകര്യം, എന്നിവയെ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇവരും തിരിച്ചറിയൽ രേഖ കരുതണം.
പ്രധാന നിർദ്ദേശങ്ങൾ
തൊഴിലിടങ്ങളിൽ എല്ലാവർക്കും ഇരട്ട മാസ്ക് നിർബന്ധം
കടകൾ രാത്രി ഒമ്പത് മണിക്കു മുമ്പ് അടയ്ക്കണം.
ഹോട്ടലുകളിൽ പാഴ്സൽ മാത്രം.
ഭക്ഷണ ശാലകൾ രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം
വിവാഹത്തിന് പരമാവധി 50 പേർ.
മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർ
റേഷൻ കടകൾക്ക് തുറക്കാം
അന്യ സംസ്ഥാന തൊഴിലാളികൾക്ക് ജോലിചെയ്യാം.
ആരാധനാലയങ്ങളിൽ പരമാവധി 50 പേർ
സിനിമ- സീരിയൽ ചിത്രീകരണം വിലക്കി
ബാങ്കുകൾ രാവിലെ 10 മുതൽ ഒരുമണിവരെ.
ബസ്, ട്രെയിൻ സർവീസ് അനുവദിക്കും.
യാത്രക്കാർ യാത്രാ രേഖകൾ കരുതണം
മുക്കവും ചെങ്ങോട്ടുകാവും
അതിതീവ്ര വ്യാപന പ്രദേശങ്ങൾ
കോഴിക്കോട്: മുക്കം മുനിസിപ്പാലിറ്റിയും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും അതിതീവ്ര കൊവിഡ് വ്യാപന പ്രദേശങ്ങളായി ജില്ലാ കളക്ടർ എസ് സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 30 ശതമാനം കടന്ന സാഹചര്യത്തിലാണ് ഇരു തദ്ദേശ ഭരണ പ്രദേശങ്ങളെയും ക്രിട്ടിക്കലായി പ്രഖ്യാപിച്ചത്.
ഇവിടെയുളളവർ ചികിത്സ, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്കല്ലാതെ
വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. അനുവദിക്കപ്പെട്ട കടകളുടെ പ്രവർത്തനം രാത്രി ഏഴ് മണി വരെ മാത്രം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പാഴ്സൽ രാത്രി ഒമ്പത് മണി വരെ നൽകാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ നിന്ന് താഴും വരെ നിയന്ത്രണം തുടരും.
പൊലീസ്, സെക്ടർ മജിസ്ട്രേറ്റ്, ക്ലസ്റ്റർ കമാൻഡർ എന്നിവർ നിയന്ത്രണങ്ങൾ കർശനമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ജില്ലാ പൊപോലീസ് മേധാവികൾ, താലൂക്ക് ഇൻസിഡന്റ് കമാൻഡർ എന്നിവരുടെ കർശന നിരീക്ഷണവും ഉണ്ടാവും. ഒളവണ്ണ, വേളം, പെരുവയൽ, ചേമഞ്ചേരി, കടലുണ്ടി, മാവൂർ, ഫറോക്ക്, പനങ്ങാട്, ഉള്ളിയേരി, കക്കോടി എന്നിവയെ നേരത്തെ ക്രിട്ടിക്കൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |