SignIn
Kerala Kaumudi Online
Thursday, 25 April 2024 5.14 PM IST

സ്റ്റാലിൻ മന്ത്രിസഭ ഏഴിന് അധികാരമേൽക്കും, മന്ത്രിസ്ഥാനം ഉറപ്പിച്ച് ഉദയനിധിയും ദുരൈ മുരുകനും

stalin

 പെരിയ ഭൂരിപക്ഷം ഐ. പെരിയസാമിക്ക് 1,35,571

ചെന്നൈ: തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഏഴിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആരൊക്കെ മന്ത്രിമാരാകണമെന്നുള്ള ചർച്ച അണ്ണാ അറിവാലയത്തിൽ പുരോഗമിക്കുകയാണ്. ഇന്ന് അന്തിമരൂപമാകും.

പാർട്ടി ജറനൽ സെക്രട്ടറി ദുരൈ മുരുകൻ, യുവ ജനവിഭാഗം അദ്ധ്യക്ഷൻ ഉദയനിധി സ്റ്റാലിൻ എന്നിവർ മന്ത്രിസഭയിലുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ദുരൈ മുരുകൻ കാട്പാടിയിൽ നിന്നും 736 വോട്ടുകൾക്ക് കഷ്ടിച്ച് ജയിക്കുകയായിരുന്നു. ഉദയനിധി 69,355 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചെപ്പോക്കിൽ നിന്നും വിജയിച്ചത്. അത്തൂരിൽ മത്സരിച്ച കരുണാനിധി മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായിരുന്ന ഐ. പെരിയസാമിക്കാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്- 1,35,571. ആകെ പോൾ ചെയ്തതിന്റെ 72.11ശതമാനം. ഇദ്ദേഹത്തിന്റെ മകൻ സെന്തിൽകുമാറും വിജയിച്ചിട്ടുണ്ട്. ഒരാൾ മന്ത്രിയാകും.

മുൻമന്ത്രിമാരായ കെ.എൻ. നെഹ്റു, ഇ.വി. വേലു എന്നിവരും മന്ത്രിസ്ഥാനം ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. വനിതകളിൽ തൂത്തുക്കുടിയിൽ നിന്നും വിജയിച്ച ഗീതാവിജയനാണ് സാദ്ധ്യത.

ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചതിനാൽ ഘടകകക്ഷികൾക്ക് ആർക്കും മന്ത്രി സ്ഥാനം നൽകാനിടയില്ല. കേവലഭൂരിപക്ഷത്തിന് 118 സീറ്റാണ് വേണ്ടത്. ഡി.എം.കെയ്ക്ക് 133 സീറ്റുണ്ട്. ദക്ഷിണേന്ത്യയിൽ ഒരിടത്തും ഭരണം ലഭിക്കാത്ത സാഹചര്യത്തിൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.എസ്. അഴഗിരി ഡി.എം.കെയോട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കും. 18 സീറ്റുകളാണ് കോൺഗ്രസ് വിജയിച്ചത്.

10 മന്ത്രിമാർ പൊട്ടി, എങ്കിലും തകർന്നടിഞ്ഞില്ല

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിന് ലഭിച്ചത് ആകെ ഒരു സീറ്റാണ്. ആ നിലയ്ക്ക് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം വൻ തോൽവി ഏറ്റുവാങ്ങുമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, എടപ്പാടി പളനിസാമിയുടെെ ഭരണ മികവും ജനപ്രിയ വാഗ്ദാനങ്ങളും എൻ‌.ഡി.എക്ക് 75 എന്ന മാന്യമായ സംഖ്യയിലെത്തിക്കുന്നത് കാരണമായി. അണ്ണാ ഡി.എം.കെയ്ക്ക് മാത്രമായി 66 സീറ്റുകളാണുള്ളത്. എടപ്പാടി പളനിസാമി 93,802 വോട്ടിനാണ് എടപ്പാടിയിൽ നിന്നും വിജയിച്ചത്. ഒ. പനീർശെൽവത്തിന് 11,021 വോട്ടിന്റെ ഭൂരിപക്ഷമാണ് ബോഡിനായ്ക്കന്നൂരിൽ ലഭിച്ചത്.

മിന്നലായി വാനതി

എൻ.ഡി.എ അധികാരത്തിൽ വന്നില്ലെങ്കിലും ബി.ജെ.പിക്ക് നാലു സീറ്റ് നേടാൻ കഴിഞ്ഞത് സംസ്ഥാന ഘടകത്തിന് ആശ്വാസം നൽകുന്നതാണ്. നേരത്തെ 2001ലാണ് ഇങ്ങനെയൊരു നേട്ടം ഉണ്ടായത്. അന്ന് ഡി.എം.കെയ്ക്കൊപ്പമായിരുന്നു സഖ്യം. മഹിളാമോർച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസന്റെ വിജയമാണ് ഏറ്റവും തിളക്കമേറിയത്. സാക്ഷാൽ ഉലകനായകൻ കമലഹാസന്റെ പരിവേഷത്തെ മറികടന്ന് 1,728 വോട്ടിനാണ് വാനതി ജയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, STALIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.