പത്തനംതിട്ട : കൊവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓഫീസുകളിലെത്തുന്ന ജീവനക്കാർ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജ അറിയിച്ചു. കൊവിഡ് കേസുകളും പോസിറ്റിവിറ്റി നിരക്കും വർദ്ധിച്ചു വരുന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തണം. അതുകൊണ്ടുതന്നെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ ജോലിക്കെത്തുന്നവർ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം.
നിർദ്ദേശങ്ങൾ
* എല്ലാ ജീവനക്കാരും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കണം. സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്തുകയോ, ഉപയോഗിച്ച മാസ്‌ക് അലക്ഷ്യമായി ഉപേക്ഷിക്കുകയോ ചെയ്യരുത്.
* ഓഫീസുകളിൽ സീറ്റുകൾ അകലം പാലിച്ചുകൊണ്ട് ക്രമീകരിക്കണം.
* ഓഫീസ് മുറികളും ജനാലകളും വാതിലുകളും തുറന്നു വായുസഞ്ചാരം ഉറപ്പുവരുത്തണം.
* ജീവനക്കാർ കൂട്ടം കൂടരുത്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഭക്ഷണം പങ്കുവയ്ക്കുന്നതും ഒഴിവാക്കണം.
* സ്വകാര്യവസ്തുക്കൾ (പേന, മൊബൈൽ ഫോൺ, കുപ്പിവെള്ളം തുടങ്ങിയവ) കൈമാറുന്നത് ഒഴിവാക്കുക.
* എല്ലാ ഓഫീസുകളിലും ഒരു ഫ്രണ്ട് ഓഫീസ് പ്രവർത്തിക്കുകയും സന്ദർശകരുടെ പേരും ഫോൺ നമ്പരും എഴുതാൻ ഒരു ജീവനക്കാരനെ നിയോഗിക്കേണ്ടതുമാണ്.
* ജീവനക്കാർക്കും സന്ദർശകർക്കും ആവശ്യത്തിനുള്ള
സാനിറ്റൈസർ കരുതണം.
* ബാങ്കുകളിൽ ഉപഭോക്താക്കളുമായി ഇടപാടുകൾ നടത്തുമ്പോൾ രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
* രോഗലക്ഷണങ്ങൾ ഉള്ളവരോ രോഗികളുമായി സമ്പർക്കത്തിൽ വന്നവരോ ഉണ്ടെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. റിസൾട്ട് വരുന്നതുവരെ സ്വയം നിരീക്ഷണത്തിൽ തുടരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |