തിരുവനന്തപുരം: തുടർഭരണം ലഭിച്ച ഇടതു സർക്കാരിന്റെ ആദ്യപരിഗണന തൊഴിലില്ലായ്മ പരിഹരിക്കാനുള്ള കർമ്മ പദ്ധതികൾക്കായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രപ്രവർത്തക യൂണിയന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു.സർക്കാരിന്റെ മുൻഗണന ഇപ്പോൾ കൊവിഡ് നിയന്ത്രണത്തിനാണ്. പ്രകടനപത്രികയിൽ ഉൗന്നിയായിരിക്കും ഭരണം.മന്ത്രിസഭാ രൂപീകരണം വിവിധ ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. സത്യപ്രതിജ്ഞയുടെ തീയതി തീരുമാനിച്ചിട്ടില്ല. മന്ത്രിസഭയുടെ ഘടന ഇടതുമുന്നണി യോഗത്തിൽ തീരുമാനിക്കും. ഇപ്പോൾ മാദ്ധ്യമ പ്രവർത്തകർക്കു പ്രവചിക്കാനുള്ള അവസരമാണ്. മന്ത്രിമാർ ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ഇവിടത്തെ രീതി. ഇനി എങ്ങനെയെന്നു നോക്കാം. മുഖ്യമന്ത്രി ആരെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല, ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ’ എന്നായിരുന്നു മറുപടി സർക്കാരിന്റെ സാമ്പത്തിക നില ഭദ്രമാണ്.കൊവിഡ് കടുത്താൽ സ്ഥിതി പ്രതികൂലമാകും. ഇപ്പോൾ നൽകികൊണ്ടിരിക്കുന്ന കിറ്റ് തുടരുന്ന കാര്യവും പിന്നീടാലോചിക്കും.ആഴക്കടൽ മത്സ്യബന്ധനവിവാദത്തിൽ അന്വേഷണങ്ങൾ തുടരും.വിദേശ കമ്പനികൾക്ക് ആഴക്കടലിൽ അനുമതി നൽകേണ്ടെന്ന നിലപാടാണ് അന്നും ഇന്നുമുള്ളത്. എൽ.ഡി.എഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ തിരഞ്ഞെടുപ്പിന് മുമ്പ് വലിയ രീതിയിലുള്ള ശ്രമങ്ങളുണ്ടായി. യു.ഡി.എഫ്. രാവിലെ പറയുന്നതിനെ ഉച്ചയ്ക്ക് ബി.ജെ.പി. പിന്തുണച്ചു. യു.ഡി.എഫ് പറയുന്നതിന്റെ ചുവടു പിടിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ നീങ്ങി. അതിന് പിന്നിൽ ബി.ജെ.പിയുടെ കൈയ്യുണ്ടെന്നും വാർത്തകർ വന്നു. ഇതിലൂടെയെല്ലാം എൽ.ഡി.എഫിനെ ദുർബലപ്പെടുത്താമെന്ന പ്രതീക്ഷ നടന്നില്ല.ചെന്നിത്തല ഇപ്പോൾ പറയുന്ന ആരോപണങ്ങൾ അദ്ദേഹത്തിന്റെ മാനസികനില അനുസരിച്ചുള്ളതാണ്. അതിനെല്ലാം മറുപടി പറയുക സാധ്യമല്ല. അദ്ദേഹം തന്നെ പറഞ്ഞതിൽ നിന്ന് പിന്നീട് പിൻമാറിയിട്ടുണ്ട്. മുസ്ലീം ലീഗിനെ ജനങ്ങൾ കൈയ്യൊഴിഞ്ഞുവെന്നാണ് ഇൗ തിരഞ്ഞെടുപ്പ് കാണിക്കുന്നത്.
എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടേത്
എൽ.ഡി.എഫിന് എതിരായ സന്ദേശം
''എൻ.എസ്.എസിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. നന്നെ കാലത്തേ വോട്ട് ചെയ്ത് ഇവിടെ എൽ.ഡി.എഫിന്റെ തുടർഭരണം പാടില്ലെന്ന് വിരലുയർത്തി പറയുമ്പോൾ നിങ്ങളുടെ വിരൽ പ്രസ് ചെയ്യേണ്ടത് എൽ.ഡി.എഫിന് എതിരായിട്ടാണെന്ന സന്ദേശം അണികൾക്ക് കൊടുക്കലാണല്ലോ . പക്ഷെ ജനങ്ങൾ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തി എൽ.ഡി.എഫിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതിനെ അട്ടിമറിക്കാൻ അത്തരമൊരു പരാമർശം കൊണ്ടുമാത്രം സാധിക്കുമായിരുന്നില്ല. ''- മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |