കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്തർസംസ്ഥാന സ്വകാര്യ ബസുകൾ സർവീസ് വെട്ടിക്കുറച്ചു. 15 ശതമാനം ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. രണ്ടാംഘട്ട കൊവിഡ് വ്യാപനം ഇനിയും രൂക്ഷമായാൽ സർവീസുകൾക്ക് സഡൻ ബ്രേക്കിടേണ്ടി വരുമെന്ന ആശങ്കയിലാണ് ഉടമകൾ. ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് അറ്റകുറ്റപ്പണി നടത്തി വാഹനം വീണ്ടും നിരത്തിലിറക്കിയവർക്ക് കൊവിഡിന്റെ രണ്ടാം വ്യാപനം തിരിച്ചടിയായി.
കേരളത്തിൽ നിന്ന് ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മധുര, മംഗലാപുരം എന്നിവിടങ്ങളിലേക്കുൾപ്പെടെ 200ലധികം ബസുകളാണ് ദിവസവും സർവീസ് നടത്തിയിരുന്നത്. എറണാകുളം വഴി ബംഗളൂരുവിലേക്ക് പ്രതിദിന സർവീസ് നടത്തിയിരുന്ന 120 ഷെഡ്യൂളുകളിൽ 12 എണ്ണം മാത്രമാണ് ഓടുന്നത്. ചെന്നെയിലേക്ക് 14 ബസുകൾ ഓടിയിരുന്നത് നാലെണ്ണമായി ചുരുങ്ങി. കർണാകടയിൽ 50 ശതമാനം സീറ്റുകളിൽ മാത്രമേ യാത്രക്കാരെ അനുവദിക്കൂവെന്ന വ്യവസ്ഥയും ബസുടമകൾക്ക് തിരിച്ചടിയായി.
യാത്രാക്കാർ കുറഞ്ഞു
ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളുമായിരുന്നു യാത്രക്കാരിൽ 70 ശതമാനവും. വർക്ക് ഫ്രം ഹോമിലേക്ക് കമ്പനികൾ കടന്നതോടെ ഐ.ടി മേഖലയിലെ യാത്രക്കാർ ഇല്ലാതായി. ക്ലാസില്ലാത്തതിനാൽ വിദ്യാർത്ഥികളുമില്ല. വിവാഹ പാർട്ടികൾക്ക് നിയന്ത്രണം വന്നതോടെ കേരളത്തിൽ നിന്ന് ബംഗളൂരുവിലെത്തി വസ്ത്രങ്ങൾ വാങ്ങി മടങ്ങുന്ന കച്ചവടക്കാരുടെ എണ്ണവും കുറഞ്ഞു.
നഷ്ടക്കണക്കുകൾ മാത്രം
കൊവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മുതൽ 10 മാസം പല സർവീസുകളും നിർത്തിവച്ചിരുന്നു. 500 കോടിയുടെ നഷ്ടമാണ് ഇക്കാലയളവിലുണ്ടായത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെത്തുടർന്ന് ലക്ഷക്കണക്കിന് രൂപ വായ്പയെടുത്താണ് ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. നികുതിയും ഇൻഷ്വറൻസും അടച്ചു. സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കൊവിഡിന്റെ രണ്ടാം വ്യാപനം.
പാക്കേജ് അനുവദിക്കണം
ടൂറിസവുമായി ബന്ധപ്പെട്ടു നിൽക്കുന്ന മേഖല നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുകയാണ്. പുനരുദ്ധാരണത്തിന് ആവശ്യമായ നടപടികൾ ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിവേദനം നൽകിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. രണ്ടാം കൊവിഡ് വ്യാപനം മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും.
അജാസ്,സംസ്ഥാന ജനറൽ സെക്രട്ടറി.
ഇന്റർസ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |