വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കും കൊവിഡ്
ബാംഗ്ളൂർ Vs കൊൽക്കത്ത മത്സരം മാറ്റിവച്ചു
അഹമ്മദാബാദ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ കൊൽക്കത്തയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ നടക്കേണ്ടിയിരുന്ന ഐ.പി.എൽ മത്സരം മാറ്റിവച്ചു. ഇതാദ്യമായാണ് ഐ.പി.എൽ നടക്കുന്നതിനിടെ കളിക്കാർ കൊവിഡ് പോസിറ്റീവാകുന്നത്.
കഴിഞ്ഞ നാലു ദിവസത്തിനിടെ നടത്തിയ മൂന്നാം റൗണ്ട് പരിശോധനയിലാണ് മലയാളിയായ സന്ദീപിന്റെയും വരുണിന്റെയും ഫലം പോസിറ്റീവായത്. ഇരുവരും ഐസൊലേഷനിലാണ്. ടീം ഡോക്ടർമാർ ആരോഗ്യസ്ഥതി നിരീക്ഷിച്ചുവരികയാണ്. ഏപ്രിൽ 29ന് അഹമ്മദാബാദിൽ ഡൽഹിക്കെതിരെയായിരുന്നു കൊൽക്കത്തയുടെ അവസാന മത്സരം. വരുണും സന്ദീപുമായി ബന്ധപ്പെട്ട സ്വന്തം ടീമംഗങ്ങളെയും ഡൽഹി താരങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ചെന്നൈ ടീമിനും ഭീഷണി
ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെ രണ്ട് ജീവനക്കാർക്കും ബസ് ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. ബൗളിംഗ് കോച്ച് ലക്ഷ്മിപതി ബാലാജി അടക്കമുള്ളവരാണ് ആർ.ടി.പി.സി. ആർ പരിശോധനയിൽ പോസിറ്റീവായത്. എന്നാൽ തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ ഇവർ നെഗറ്റീവായത്രേ.എന്നാലും താരങ്ങൾ ഇവർ ഐസൊലേഷനിലാണ്. ബുധനാഴ്ചത്തെ മത്സരത്തിനു മുമ്പുള്ള പരീശീലനം റദ്ദാക്കിയിട്ടുമുണ്ട് .
ഡൽഹിയിൽ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കൊവിഡ്
ഐ.പി.എൽ മത്സരങ്ങൾ നടക്കുന്ന ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ അഞ്ച് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ ഐസൊലേഷനിലാണ്. മേയ് എട്ടുവരെ ഇവിടെ മത്സരങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
വിനയായത് യാത്ര
ചെന്നൈയിലും മുംബയ്‌യിലുമായി നടന്ന ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് അഹമ്മദാബാദ്,ഡൽഹി ഷെഡ്യൂളുകൾക്കായുള്ള ടീമുകളുടെ യാത്രയാണ് പോസിറ്റീവ് കേസുകൾ ഉണ്ടാകാനുള്ള കാരണമായി പറയുന്നത്.കഴിഞ്ഞ സീസണിൽ യു.എ.ഇയിൽ ടൂർണമെന്റ് തീരുംവരെ ഒാരോ ടീമിനും ഒറ്റ ബേസ് ക്യാമ്പും ബയോ ബബിളുമായിരുന്നു. ഇത്തവണ മൂന്ന് ബേസ് ക്യാമ്പ് എങ്കിലും വേണ്ടിവരും.അടുത്ത ഷെഡ്യൂൾ കൊൽക്കത്ത,ബാംഗ്ളൂർ നഗരങ്ങളിലാണ് .ഇവിടങ്ങളിൽ കൊവിഡ് വ്യാപന നിരക്ക് വർദ്ധിച്ചിരിക്കുന്നതിനാൽ താരങ്ങൾ ആശങ്കയിലാണ്.
ബബിളിലും പരാതി
ഇത്തവണത്തെ ഐ.പി.എൽ ബയോസെക്യുവർ ബബിൾ നിലവാരമില്ലാത്തതാണെന്ന് ആക്ഷേപിച്ചാണ് ആദം സാംപ നാട്ടിലേക്ക് പോയത്. താരങ്ങൾക്ക് ടീമുകളാണ് ബബിൾ ഒരുക്കുന്നത്. ഒഫിഷ്യൽസിനും ഗ്രൗണ്ട് ജീവനക്കാർക്കും ബി.സി.സി.ഐയും. ബി.സി.സി.ഐയുടെ ബബിളുകൾ കാര്യക്ഷമമല്ല എന്ന പരാതി പല ടീമുകൾക്കുമുണ്ട്.
മാറ്റുമോ ഐ.പി.എൽ
രാജ്യത്ത് കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഐ.പി.എൽ മത്സരങ്ങൾ നടത്തുന്നതിനെതിരേ വലിയ വിമർശനം ഉയരുന്നുണ്ട്. ആസ്ട്രേലിയ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ വിദേശ താരങ്ങളും സമ്മർദ്ദത്തിലാണ്. ആസ്ട്രേലിയൻ താരങ്ങളായ ആദം സാംപ,കേൻ റിച്ചാർഡ്സൺ,ആൻഡ്രൂ ടൈ എന്നിവർ ടൂർണമെന്റ് ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.കുടുംബാംഗങ്ങൾക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഇന്ത്യൻ താരം ആർ. അശ്വിനും അമ്പയർ നിഥിൻ മേനോനും പിൻവാങ്ങിയിരുന്നു.ഈ സാഹചര്യത്തിൽ കളിക്കാരുടെ ആരോഗ്യം തുലാസിലാക്കി ടൂർണമെന്റ് തുടരുന്നത് ശരിയല്ലെന്ന് വലിയ വിമർശനമാണ് ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |