തൃശൂർ: കൊടകരയിൽ കുഴൽപ്പണം കവർന്ന കേസിൽ റിമാൻഡിലായിരുന്ന രഞ്ജിത്, ദീപക്, മാർട്ടിൻ ഒളരി, ബാബു എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു തുടങ്ങി. ബുധനാഴ്ച തെളിവെടുപ്പു തുടങ്ങും. കവർച്ച ആസൂത്രണം ചെയ്ത രീതി സംബന്ധിച്ച തെളിവുകൾ ശേഖരിക്കുകയാണ് മുഖ്യലക്ഷ്യം.
ഗൂഢാലോചന നടത്തിയവർ ഇവരെ ഉപയോഗിച്ചാണ് വാഹനവും കുഴൽപ്പണവും തട്ടിയെടുത്തതെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതിൽ മാർട്ടിൻ കുഴൽപ്പണം തട്ടിപ്പിൽ വിദഗ്ദ്ധനാണ്. 13 പ്രതികളുള്ള കേസിൽ 10 പേർ അറസ്റ്റിലായി. പ്രധാന പ്രതികളായ അലി സാജ്, മുഹമ്മദ് റഷീദ് എന്നിവരും പിടിയിലായി. മൂന്ന് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
ഒമ്പതാം പ്രതിയിൽ നിന്നു 31 ലക്ഷത്തോളം രൂപ പിടികൂടിയിരുന്നു. പണം കൊടുത്തുവിട്ടത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്നും പണം വന്നത് കർണാടകയിൽ നിന്നാണെന്നും വിവരം ലഭിച്ചിരുന്നു.
ഏപ്രിൽ മൂന്നിനാണ് 3.5 കോടിയോളം രൂപയും കാറും കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത്. എന്നാൽ 25 ലക്ഷം രൂപമാത്രം നഷ്ടപ്പെട്ടതായാണ് പണം കടത്തിയിരുന്ന കോഴിക്കോട്ടെ വ്യവസായിയും ആർ.എസ്.എസ് പ്രവർത്തകനുമായ ധർമരാജൻ ഡ്രൈവർ ഷംജീർ വഴി കൊടകര പൊലീസിനു പരാതി നൽകിയത്. 25ന്റെ കണക്ക് വ്യാജമാണെന്നും പൊലീസിന് വ്യക്തമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |