കൊല്ലം: നേതാക്കളും അണികളും ഗ്രൂപ്പ് മറന്ന് കരുനാഗപ്പള്ളിയിൽ അദ്ധ്വാനിച്ച് ഫലം കൊയ്തപ്പോൾ കൊല്ലത്തും ചാത്തന്നൂരിലും കാലുവാരൽ നടന്നതായി പാർട്ടിക്കുള്ളിൽ വിമർശനം ഉയരുന്നു. ഒൻപത് എം.എൽ.എമാർവരെ ഉണ്ടായിരുന്നിടത്ത് നിന്ന് രണ്ടിലൊതുങ്ങിയതിന് പിന്നിൽ ഗ്രൂപ്പ് പോരും തമ്മിലടിയുമാണെന്ന ആരോപണമാണ് ശക്തിപ്പെടുന്നത്.
ഒത്തൊരുമിച്ച് നിന്നപ്പോൾ 64 വർഷത്തിന് ശേഷം കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ കരുനാഗപ്പള്ളി തിരിച്ചുപിടിച്ചു. 57ൽ കുളങ്ങര കുഞ്ഞുകൃഷ്ണനായിരുന്നു ഒടുവിൽ ജയിച്ചത്. കഴിഞ്ഞ തവണ വളരെ കുറച്ച് വോട്ടുകൾക്കാണ് സി.ആർ. മഹേഷ് പരാജയപ്പെട്ടത്. അന്ന് മഹേഷിനെ തോൽപ്പിച്ചതും ഒരു വിഭാഗം കോൺഗ്രസുകാരായിരുന്നു. ഇക്കുറി അത്തരം പ്രശ്നങ്ങൾ പരിഹരിച്ച് മുന്നേറിയപ്പോൾ ഫലവും കണ്ടു.
കൊല്ലത്ത് ബിന്ദു കൃഷ്ണ വിജയിക്കുമെന്നും തങ്കശേരി, വാഡി മേഖലകളിൽ വലിയ നേട്ടമുണ്ടാക്കുമെന്നും അവസാന ലാപ്പിൽ പ്രചാരണമുണ്ടായി. ഇതോടെ ചില നേതാക്കൾ ഇടപെട്ട് നൂറ് മുതൽ ഇരുന്നൂറ് വോട്ടുകൾ വീതം മറിച്ചുവെന്നാണ് ആരോപണം. ബിന്ദുകൃഷ്ണയ്ക്കെതിരെ നാളുകളായി ഒളിച്ചുകളിക്കുന്നവരും നുണ പ്രചരിപ്പിച്ചവരുമൊക്കെ കാലുവാരലുകാരിൽ ഉണ്ടെന്നാണ് നേതാക്കളുടെ പരാതി. ഇത്തരക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്കും കെ.പി.സി.സി നേതൃത്വത്തിനും ചില നേതാക്കൾ ഇമെയിൽ അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ദിവസം ബിന്ദുകൃഷ്ണയ്ക്ക് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്ത് ഒരു കോൺഗ്രസ് നേതാവിന്റെ പേരിൽ വ്യാജ പ്രചാരണവും നടന്നിരുന്നു. എന്നാൽ അദ്ദേഹം ഇതിൽ നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞു. ഇതിന് പിന്നിൽ ചില കോൺഗ്രസ് നേതാക്കളാണെന്നും ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
ഉറച്ച വോട്ടുകളും മറിച്ചു
കടവൂർ, തൃക്കരുവ ഭാഗങ്ങളിൽ സാധാരണ കോൺഗ്രസിന് കിട്ടിയിരുന്ന വോട്ടുകളും ഇക്കുറി ലഭിച്ചില്ല. തങ്കശേരിയിലും വാഡിയിലും പ്രതീക്ഷിച്ച വോട്ടുകളിൽ ചോർച്ചയുമുണ്ടായി. 1500ലേറെ വോട്ടുകൾ ഇങ്ങനെ മറിച്ചതായാണ് സൂചന. വെറും 1,050 വോട്ടുകൾ കൂടി കിട്ടിയിരുന്നെങ്കിൽ ബിന്ദുകൃഷ്ണ വിജയിക്കുമായിരുന്നു.
ചാത്തന്നൂരിലും സമാന രീതിയിൽ കാലുവാരലുണ്ടായതായാണ് ആരോപണം. ഒരു വിഭാഗം കോൺഗ്രസുകാർ പ്രവർത്തനത്തിനും ഇറങ്ങിയില്ല. പലയിടത്തും വോട്ടുകൾ ബി.ജെ.പിക്ക് മറിച്ചു. കോൺഗ്രസ് കോട്ടകളിൽ പോലും എൻ. പീതാംബരക്കുറുപ്പ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വർഷങ്ങളായി തുടരുന്ന കാലുവാരലിന് കടിഞ്ഞാണിട്ടില്ലെങ്കിൽ പാർട്ടി വിടുമെന്ന സൂചന നൽകിയ നേതാക്കളും ജില്ലയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |