പാലക്കാട്: ആദ്യ തിരഞ്ഞെടുപ്പ് ഇന്നിംഗ്സിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും രാജ്യം ആദരിക്കുന്ന എൻജിനിയറിംഗ് വിദഗ്ദ്ധനായ ‘മെട്രോമാൻ’ ഇ.ശ്രീധരൻ തന്റെ മണ്ഡലമായ പാലക്കാട്ട് തുടരും.ഗവർണറാകുമെന്നൊക്കെയുള്ള തരത്തിൽ ചിലകേന്ദ്രങ്ങളിൽ ചർച്ച നടക്കുന്നുണ്ടെങ്കിലും തത്കാലം അതൊന്നും ആലോചനയിലില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. സംഘടനാ രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുക്കുമോ ഇല്ലയോ എന്ന് തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനമാണ് പാലക്കാടിന്റെ മുഖച്ഛായ മാറ്റുമെന്നത്. അതിനായി മാലിന്യ സംസ്കരണം, കുടിവെള്ളം, വ്യവസായം, വിദ്യാഭ്യാസം, കൃഷി, ടൂറിസം, ഗതാഗതം എന്നിങ്ങനെ മേഖലതിരിച്ചുള്ള ഒരു മാസ്റ്റർപ്ലാനും തയ്യാറാക്കിയിരുന്നു. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ അത് നടപ്പാക്കാനുള്ള ആലോചനയിലാണ് അദ്ദേഹം. 3863 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവസാന നിമിഷം മെട്രോമാന്റെ ട്രാക്കിൽനിന്ന് വിജയം തെന്നിമാറിയത്. ഇ.ശ്രീധരൻ, പാലക്കാട് വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ലീഡ് നേടി കേരളത്തെ അമ്പരപ്പിച്ചു. സിറ്റിംഗ് എം.എൽ.എ കോൺഗ്രസിന്റെ ഷാഫി പറമ്പിലിനെതിരെ കടുത്ത മത്സരമാണ് കാഴ്ചവച്ചത്.സംസ്ഥാനത്ത് ബി.ജെ.പി പ്രതീക്ഷവച്ച ഒമ്പതുമണ്ഡലങ്ങളിൽ മുന്നിലായിരുന്നു പാലക്കാട്. ഒരുപക്ഷേ, സംസ്ഥാനത്ത് ഇത്തവണ താമരവിരിയുന്നുണ്ടെങ്കിൽ അത് പാലക്കാടിന്റെ മണ്ണിലാവുമെന്ന് മലയാളക്കര ഒന്നാകെ കരുതിയ നിമിഷം വരെയുണ്ടായി. ബി.ജെ.പി കക്ഷി രാഷ്ട്രീയ വേലിക്കെട്ടുകൾക്കപ്പുറം വോട്ടുകൾ സമാഹരിക്കാൻ കഴിയുന്ന ബ്രാൻഡ് നെയിമായിരുന്നു മെട്രോമാൻ ഇ.ശ്രീധരൻ. പാർട്ടി നൽകിയ ഉത്തരവാദിത്വം അദ്ദേഹം നിറവേറ്റുകയും ചെയ്തു. ഇഞ്ചോടിഞ്ച് പോരാട്ടം അതിന്റെ തെളിവാണ്.
കാശ്മീരിലെ ദാലും ഭാരതപ്പുഴയും ശുദ്ധീകരിക്കും
പൊതുപ്രവർത്തനത്തിനൊപ്പം ജമ്മു കാശ്മീരിലെ ദാൽ തടാകം ശുദ്ധീകരിക്കുന്ന പ്രവൃത്തികളുടെ മേൽനോട്ടവും അദ്ദേഹം വഹിക്കുന്നുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി ഫൗണ്ടേഷൻ ഫോർ റസ്റ്ററേഷൻ ഒഫ് നാഷനൽ വാല്യൂസ്’ എന്ന
എന്ന സംഘടനയുടെ നേതൃത്വത്തിൽ അതിനായുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.2019 ഒക്ടോബറിൽ ജമ്മു കാശ്മീർ ഹൈക്കോടതിയാണ് ഇത്തരമൊരു പദ്ധതിക്ക് മേൽനോട്ടം വഹിക്കാൻ ശ്രീധരനെ ചുമതലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ ശ്രീനഗറിൽ പോകേണ്ടി വരും.'ഫ്രണ്ട്‌സ് ഒഫ് ഭാരതപ്പുഴ' എന്ന സംഘടനയുമായി ചേർന്ന് ഭാരതപ്പുഴയെ
ശുചീകരിക്കുന്ന പദ്ധതിയും അദ്ദേഹത്തിന്റെ ആലോചനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |