തിരുവനന്തപുരം: വികസന, ക്ഷേമപദ്ധതികളിൽ കാട്ടിയ ശുഷ്കാന്തി, ചെയ്ത കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനുള്ള പ്രചാരണം, സുരക്ഷിതത്വബോധം ഉളവാക്കുംവിധമുള്ള മുഖ്യമന്ത്രിയുടെ ഇടപെടലുകൾ, പ്രതിസന്ധിഘട്ടങ്ങളിലെ നിശ്ചയദാർഢ്യം ഇവയുടെ ആകെത്തുകയാണ് പിണറായി സർക്കാരിന് ലഭിച്ച തുടർഭരണം.
പ്രതിസന്ധികളിൽ രക്ഷാകർത്താവ്
തീരമേഖലയെ നടുക്കിയ ഓഖി, രണ്ട് മഹാപ്രളയങ്ങൾ, നിപ വൈറസ് ബാധ, ഒന്നര വർഷമായി കൊവിഡ് മഹാമാരി-ഈ പ്രതിസന്ധികളിൽ അചഞ്ചലനായി നിന്ന് മുഖ്യമന്ത്രി ജനങ്ങൾക്ക് സമാശ്വാസം നൽകി. ഉപദേശ നിർദ്ദേശങ്ങൾ തുടർച്ചയായി നൽകി ഒരു നല്ല 'രക്ഷാകർത്താവാ'യി മാറി.
ജനങ്ങളുടെ ക്ഷേമം
ക്ഷേമപെൻഷൻ വിതരണം പുനരാരംഭിക്കുകയും ക്രമമായി വർദ്ധിപ്പിക്കുകയും ചെയ്തു. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ആകർഷകമായ തരത്തിൽ പരിഷ്കരിച്ചു. തൊഴിലാളികളുടെ ക്ഷേമകാര്യങ്ങൾക്കും നടപടികൾ സ്വീകരിച്ചു.
കൃഷിയിൽ നൂറുമേനി
കുട്ടനാട്, പാലക്കാടൻ നെൽകർഷകർക്ക് ആശ്വാസം നൽകും വിധം നെല്ല് സംഭരണത്തിന് കൃത്യസമയത്ത് നടപടി സ്വീകരിച്ചു. കാർഷിക മേഖലയിൽ വിവിധ പദ്ധതികൾ നടപ്പാക്കി.
ഭക്ഷ്യക്കിറ്റുകൾ
കൊവിഡ് ദുരിതത്തിൽ തൊഴിലവസരങ്ങൾ ഇല്ലാതായി പട്ടിണിയുടെ വക്കോളമെത്തിയപ്പോൾ ഭക്ഷ്യക്കിറ്റുകൾ മുടക്കം കൂടാതെ എല്ലാ വീടുകളിലും എത്തിച്ചു. വീടില്ലാത്തവർക്ക് വീടു നൽകാനുള്ള ലൈഫ് പദ്ധതി വ്യാപകമാക്കി.
റോഡുകൾ
ഒട്ടുമിക്ക സംസ്ഥാന പാതകളും ഗ്രാമീണ പാതകളും ഗതാഗത യോഗ്യമാക്കി. ദേശീയപാതയുടെ പരിപാലനവും യഥാസമയം നിർവഹിച്ചു. കൊല്ലം, ആലപ്പുഴ ബൈപാസുകളുടെ നിർമ്മാണം പൂർത്തിയാക്കിയതും വലിയ നേട്ടമായി.
ആശുപത്രികൾ
ചെറുതും വലുതുമായ എല്ലാ സർക്കാർ ആശുപത്രികളും നവീകരിച്ച് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി. മരുന്നു ക്ഷാമത്തിൽ നിന്ന് മോചനം
വിദ്യാലയങ്ങൾ
സ്കൂളുകൾക്ക് കിഫ്ബി വഴി കെട്ടിടങ്ങൾ നിർമ്മിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചമാക്കി. സ്മാർട്ട് ക്ളാസ് റൂമുകളടക്കം ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി. പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികൾ എത്താൻ തുടങ്ങി.
മന്ത്രിസഭ
മന്ത്രിസഭാ യോഗങ്ങളിൽ ഏതു സങ്കീർണ വിഷയം ചർച്ചചെയ്യുമ്പോഴും മന്ത്രിമാർ തമ്മിൽ ചേരിപ്പോരില്ലാതെ തീരുമാനങ്ങളിലേക്ക് എത്തി. മുന്നണിയിലെ പാർട്ടികൾ തമ്മിൽ അകലാതിരിക്കാൻ ശ്രദ്ധിച്ചു.
പ്രോഗ്രസ് റിപ്പോർട്ട്
ഓരോ വർഷവും പുറത്തിറക്കിയ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടും നിശ്ചിത ഇടവേളകളിൽ വിവിധ മേഖലകളിലുള്ളവരുമായി നടത്തുന്ന ചർച്ചകളും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ സുഗമമാക്കി.
ഒരുമയോടെ
പാർട്ടിയും സർക്കാരും ഒന്നിച്ചെന്ന തോന്നലുണ്ടാവുംവിധം പരസ്പര പൂരകങ്ങളായി പ്രവർത്തിച്ചു. പറയുന്ന കാര്യങ്ങൾ ചെയ്യുന്ന സർക്കാർ എന്ന ഇമേജ് വളർത്താനായി.
മുന്നൊരുക്കം
നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി. ഇ.പി.ജയരാജൻ, ജി.സുധാകരൻ, തോമസ് ഐസക്, എ.കെ.ബാലൻ തുടങ്ങിയ മന്ത്രിമാരെപ്പോലും മത്സരരംഗത്തു നിന്ന് ഒഴിവാക്കി പുതുമുഖങ്ങൾക്ക് അവസരം നൽകിയപ്പോൾ പ്രതിഷേധത്തിന്റെ തരിമ്പും ഉയരാതിരിക്കാൻ ജാഗ്രതകാട്ടി.
സമുദായക്ഷേമം
പിന്നാക്ക ക്ഷേമത്തിനും ന്യൂനപക്ഷ സംരക്ഷണത്തിനും നല്ല പ്രാധാന്യം നൽകിയപ്പോൾ തന്നെ മുന്നാക്കവിഭാഗങ്ങൾക്കും മതിയായ പരിഗണന നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |