തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ സി പി എം നേടിയത് സംസ്ഥാന വിജയമെന്ന് ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. കേരളത്തിന്റെ സമഗ്രവികസനത്തെ തുരങ്കം വയ്‌ക്കാനുളള നടപടികൾക്ക് ജനം മറുപടി നൽകി. ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ തകർച്ച വർദ്ധിപ്പിക്കുന്നതാണ്. എവിടെയും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. തുടർഭരണത്തിനെ തടയാൻ വിമോചന സമരശക്തികൾ ശ്രമിച്ചെന്നും വിജയരാഘവൻ പറഞ്ഞു.
ദേശീയ തലത്തിൽ തന്നെ ബി ജെ പിയ്‌ക്ക് എതിരെ രാഷ്‌ട്രീയ ബദൽ രൂപപ്പെടേണ്ടതുണ്ട്. അതിന് എൽ ഡി എഫ് ശക്തിപകരും. വലിയ പോരാട്ടങ്ങൾ രാജ്യത്ത് നടത്താൻ ഇന്ത്യയിലെ പൊതുജനതയ്‌ക്ക് എൽ ഡി എഫിന്റെ വിജയം ആത്മവിശ്വാസം നൽകും. ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്താൻ ഈ സർക്കാരിന് സാധിച്ചു.
യു ഡി എഫ് കടുത്ത നിരാശയിലേക്കാണ് തെന്നി വീണിരിക്കുന്നത്. വലിയ തകർച്ച യു ഡി എഫ് അഭിമുഖീകരിക്കാൻ പോവുകയാണ്. പ്രകടനപത്രികയിൽ മുന്നോട്ടുവച്ചിട്ടുളള എല്ലാ കാഴ്‌ചപ്പാടുകളും പ്രാവർത്തികമാക്കാൻ ശ്രമിക്കും. സി പി എമ്മും എൽ ഡി എഫും സർക്കാരിന് പൂർണപിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മേയ് മാസം ഏഴാം തീയതി വിജയദിനമായി ആചരിക്കാൻ എൽ ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. തെരുവിൽ വിജയ ആഹ്ലാദ പരിപാടികൾ സംഘടിപ്പിക്കില്ല. പകരം അന്നു വൈകിട്ട് ഏഴ് മണിയ്‌ക്ക് വീടുകളിൽ കുടുംബാംഗങ്ങളോടൊപ്പം ദീപശിഖ തെളിയിച്ച് വിജയത്തിന്റെ മധുരം പങ്കിടണം. എല്ലാവരുടേയും വീടുകളിൽ പ്രകാശം നിറഞ്ഞ വിജയാഹ്ലാദം പങ്കുവയ്‌ക്കാനാണ് തീരുമാനം. കേരളത്തിൽ ഇത് വിപുലമായി നടത്തണമെന്നാണ് അഭ്യർത്ഥനയെന്നും വിജയരാഘവൻ പറഞ്ഞു.
പതിനെട്ടാം തീയതി ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് മന്ത്രിസഭാ രൂപീകരണത്തിൽ തീരുമാനമെടുക്കും. പതിനേഴിനായിരിക്കും എൽ ഡി എഫ് യോഗം. അതുകഴിഞ്ഞ് വൈകാതെ സത്യപ്രതിജ്ഞയുണ്ടാകും. ഇതിനിടയിൽ ഉഭയകക്ഷി ചർച്ചകൾ നടക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |