പാലക്കാട്: മിനി ലോക്ഡൗണിനോട് വീട്ടിലിരുന്ന് സഹകരിച്ച് പൊതുജനം. ചുരുക്കം കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകളും വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. ഗ്രാമീണ മേഖലയിലുൾപ്പെടെ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നത്. തിരക്ക് കുറഞ്ഞതോടെ പലതും ഉച്ചയോടെ അടച്ചു.
തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ച് മാത്രമാണ് കടത്തി വിട്ടത്. സിവിൽ സ്റ്റേഷനിൽ ഉൾപ്പെടെ സർക്കാർ- സ്വകാര്യ ഓഫീസുകളിൽ ഹജർ നില കുറവായിരുന്നു. മരുന്ന്, പഴം, പച്ചക്കറി, പാൽ, മത്സ്യ-മാംസം വിൽക്കുന്ന കടകളും വർക്ക് ഷോപ്, സർവീസ് സെന്റർ, സ്പെയർ പാർട്‌സ് കടകളും തുറന്ന് പ്രവർത്തിച്ചു. റേഷൻ കടകളും സിവിൽ സപ്ലൈസ് ഔട് ലെറ്റുകളും തുറന്നു. നഗരപരിധിയിലെ 20% ഹോട്ടലുകൾ രാത്രി ഒമ്പതുവരെ പാഴ്‌സൽ, ഹോം ഡെലിവറി നൽകി. തുണിക്കടകൾ, ജുവലറി, ബാർബർ ഷോപ്പ് എന്നിവ തുറന്നില്ല. മദ്യഷോപ്പുകളും അടഞ്ഞുകിടക്കുന്നു. കള്ളുഷാപ്പ് തുറന്നെങ്കിലും ഉച്ചയോടെ അടച്ചു. ബാങ്കുകൾ ഉച്ചയ്ക്ക് ഒന്നുവരെ പ്രവർത്തിച്ചു.
പൊലീസ് പട്രോളിംഗ് ശക്തമായിരുന്നു. അനാവശ്യ യാത്രക്കാരെല്ലാം പരിശോധനയിൽ കുടുങ്ങി. ആദ്യദിനം തന്നെ കേസ് രജിസ്റ്റർ ചെയ്ത് കനത്ത പിഴ ഈടാക്കി. ചില വാഹനങ്ങളും പിടിച്ചെടുത്തു. ദീർഘദൂര യാത്രയ്ക്ക് കെ.എസ്.ആർ.ടി.സി സർവീസുണ്ടായിരുന്നു. ബസ് സ്റ്റാന്റ്, ആശുപത്രി, വാക്സിനേഷൻ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകുന്നതിന് തടസമുണ്ടായിരുന്നില്ല. ഓട്ടോകളും ടാക്സികളും രാവിലെ സ്റ്റാന്റിലുണ്ടായിരുന്നെങ്കിലും കാര്യമായ സവാരി ലഭിക്കാത്തതിനാൽ പലരും പ്രതിസന്ധിയിലായി. നഗരത്തിൽ റോബിൻസൺ റോഡിൽ മാത്രമാണ് തിരക്കനുഭവപ്പെട്ടത്. ഇവിടെ സ്വകാര്യ ലാബുകൾ പ്രവർത്തിക്കുന്നതിനാൽ പരിശോധനകൾക്കും മറ്റുമെത്തിയ ആളുകൾ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്തതാണ് തിരക്കിന് കാരണം. ഈ മാസം ഒമ്പതു വരെ നിയന്ത്രണം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |