കൊൽക്കത്ത: ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് ബംഗാൾ തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുകയും ജനങ്ങൾ വഴികാണിക്കുകയും ചെയ്തുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അവർക്ക് ഇപ്പോൾ രാഷ്ട്രീയ ഓക്സിജൻ ആവശ്യമാണ്. ജനാധിപത്യത്തിൽ ജനങ്ങളുടെ തിരഞ്ഞെടുപ്പാണ് പ്രധാനം. ജനാധിപത്യത്തിൽ ധാർഷ്ട്യമോ അഹംഭാവമോ കാണിക്കരുതെന്നും മമത ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ബി.ജെ.പി ഒരു വർഗീയ പാർട്ടിയാണ്, അവർ പ്രശ്നക്കാരാണ്. അവർ വ്യാജ വീഡിയോകൾ ഉപയോഗിക്കുന്നു. അധികാരവും ഏജൻസികളെയും ദുരുപയോഗം ചെയ്യുന്നു, രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ തകർക്കാനും ആഗ്രഹിക്കുന്നു. സാർവത്രിക വാക്സിനേഷൻ അനുവദിക്കുന്നില്ല, ഓക്സിജൻ നൽകുന്നില്ല. ബി.ജെ.പിയോട് പോരാടാൻ ജനങ്ങൾ ഒത്തുചേരണമെന്നും മമത പറഞ്ഞു.
സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് എന്നിവയെ ഉപയോഗിച്ചുളള രാഷ്ട്രീയം അവസാനിപ്പിക്കണം. അത് മോദി-അമിത് ഷാ രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കും. പഴയ ബി.ജെ.പി അംഗങ്ങൾ പോലും മോദി- അമിത് ഷാ രാഷ്ട്രീയത്തെ നിരാകരിക്കുന്നു. രാജ്യത്തിന് ഇത്തരത്തിലുളള രാഷ്ട്രീയത്തെ അഭിമുഖീകരിക്കാൻ കഴിയില്ല. മോദിയേക്കാളും അമിത് ഷായേക്കാളും മികച്ച സ്ഥാനാർത്ഥികൾ ഉണ്ടെന്നും മമത അഭിപ്രായപ്പെട്ടു.
വോട്ടെണ്ണലിനുശേഷം ബി.ജെ.പി ജയിച്ച പ്രദേശങ്ങളിൽ പ്രശ്നമുണ്ടാക്കാൻ അവർ ശ്രമിക്കുന്നതായും മമത ആരോപിച്ചു. ലജ്ജാവഹമായ പരാജയം കാരണം സാമുദായിക സംഘട്ടനം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. ക്രമസമാധാനം പോലും കെെകാര്യം ചെയ്യുന്നത് കേന്ദ്ര സേനയാണ്, ഞാനല്ല. അതിനാൽ ഇത് അവരുടെ പ്രവർത്തനമാണ്. സാഹചര്യം മോശമാകുന്നതിനു പിന്നിൽ ബി.ജെപിയാണ് ഉത്തരവാദികളെന്നതാണ് സത്യമെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുമായി പങ്കിടുന്നു. ഇത് അവരുടെ വിജയമാണെന്നും, ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്നും മമത കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |