തൃശൂർ : ജില്ലയിൽ കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണം കർശനമായി നടപ്പാക്കി പൊലീസ്. അനാവശ്യ യാത്രക്കാർക്കെതിരെ കേസ് ഉൾപ്പെടെയുള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. സിറ്റി പൊലീസ് കമ്മിഷണർ, റൂറൽ എസ്.പി എന്നിവരുടെ നേതൃത്വത്തിൽ നിരവധി സ്ഥലങ്ങളിൽ പട്രോളിംഗ് ആരംഭിച്ചു. വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്. അനുവദനീയമായ കടകളിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിന്നാൽ കട ഉടമകൾക്ക് എതിരെയാണ് നടപടി സ്വീകരിക്കുന്നത്. നിയന്ത്രണം മറികടന്ന് തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. ജില്ലയിൽ ഒരാഴ്ചയിലേറെയായി ദിനം പ്രതി ആയിരക്കണക്കിന് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയുന്നത്.
സാധനങ്ങൾ സ്വരൂപിക്കുന്നു
സമ്പൂർണ ലോക് ഡൗൺ വരുമെന്ന പ്രചാരണം നിലനിൽക്കേ ആവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ആളുകൾ നെട്ടോട്ടം ഓടുന്നു. പല ചരക്ക് കടകളിൽ ആണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
പരിശോധന കർശനം
കണ്ടെയ്ൻമെന്റ് സോണുകളിൽ പരിശോധന കർശനമാക്കി. രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ ആരോഗ്യ പ്രവർത്തകരും പൊലീസും ആർ. ആർ. ടി പ്രവർത്തകരും ചേർന്നു അടച്ചു പൂട്ടി. ഇവിടെ നിന്ന് ആരെയും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർക്ക് ആവശ്യമായ സാധനങ്ങൾ വാർഡ്തല ആർ.ആർ.ടികൾ വഴിയാണ് വിതരണം എത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |