മാഹി: ഇക്കാലമത്രയും തിരഞ്ഞെടുപ്പിൽ മത്സരിച്ച് കെട്ടിവച്ച കാശ് കളഞ്ഞിരുന്ന ബി.ജെ.പി. ഇത്തവണ എൻ.ആർ. കോൺഗ്രസിന്റെ തണലിൽ പുതുച്ചേരിയിൽ അധികാരത്തിലെത്തുമ്പോൾ രണ്ട് കാബിനറ്റ് മന്ത്രിപദവിയും. എൻ.ആർ. കോൺഗ്രസിലെ എൻ. രംഗസാമിയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയടക്കം ആറുപേരാണ് മന്ത്രിസഭയിലുണ്ടാവുക. പത്ത് അംഗങ്ങളുള്ള എൻ.ആർ കോൺഗ്രസിന് നാലു മന്ത്രിമാരെയും സ്പീക്കറെയും ലഭിക്കും.
ബി.ജെ.പിയിലെ നമഃശിവായവും ജാൻകുമാറും മന്ത്രിമാരായേക്കും. രംഗസാമി മന്ത്രിസഭയിൽ നേരത്തെ അംഗമായിരുന്ന രാജവേലു, തേനി ജയകുമാർ, തിരുമുരുകൻ എന്നിവരും മന്ത്രിമാരായേക്കും. കോൺഗ്രസിൽ നിന്ന് രാജിവച്ചെത്തിയ മുൻ മന്ത്രി ലക്ഷ്മീനാരായണനാണ് സ്പീക്കറാകാൻ സാദ്ധ്യത. അദ്ദേഹത്തിന് താൽപര്യമില്ലെങ്കിൽ രാജവേലു സ്പീക്കറാകും.
രംഗസാമിയുടെ സൗകര്യമനുസരിച്ച് സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കാമെന്ന് ലഫ്. ഗവർണ്ണർ അറിയിച്ചു. വിജയിച്ച ആറു സ്വതന്ത്രരിൽ നാലുപേർ എൻ.ആർ കോൺഗ്രസ് വിമതരാണ്. പുതുച്ചേരി നിയമസഭയിൽ ആദ്യമായാണ് ആറ് സ്വതന്ത്ര സ്ഥാനാർത്ഥികൾ ഒരുമിച്ചു വിജയിക്കുന്നത്.
കഴിഞ്ഞ നിയമസഭയിൽ മാഹിയിൽ നിന്നുള്ള അംഗം മാത്രമായിരുന്നു സ്വതന്ത്രൻ. യാനത്ത് എൻ. രംഗസാമിയെ പരാജയപ്പെടുത്തിയ സ്വതന്ത്രൻ ബി.ജെ.പി അനുഭാവിയാണെങ്കിലും കോൺഗ്രസ് പിന്തുണ നൽകിയിരുന്നു. ഇവർ ആറു പേരും ബി.ജെ.പിയിലേക്ക് പോവുകയാണെങ്കിൽ ബി.ജെ.പിക്ക് എൻ.ആർ കോൺഗ്രസിനേക്കാളും അംഗങ്ങളാകും. 30 അംഗ സഭയിൽ എൻ.ആർ. കോൺഗ്രസിന് പത്തും ബി.ജെ.പിക്ക് ആറും അംഗങ്ങളാണുള്ളത്.
കഴിഞ്ഞ നാരായണസ്വാമി സർക്കാരിലെ മന്ത്രിമാരായിരുന്ന എം.ഒ.എച്ച്.എഫ്. ഷാജഹാൻ, എം. കന്തസാമി, കമലാകണ്ണൻ എന്നിവർ പരാജയപ്പെട്ടു. നമഃശിവായം ബി.ജെ.പി ടിക്കറ്റിൽ ജയിച്ചു കയറി. മുഖ്യമന്ത്രിയായിരുന്ന വി. നാരായണസാമി, മല്ലാടി കൃഷ്ണറാവു, സ്പീക്കർ ശിവക്കൊളുന്ത് എന്നിവർ മത്സരിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |