SignIn
Kerala Kaumudi Online
Thursday, 25 April 2024 5.50 PM IST

ബുക്കിംഗുകൾ മിക്കതും റദ്ദായി തീയണഞ്ഞ് കാറ്ററിംഗ് അടുപ്പുകൾ

catering

കോഴിക്കോട്: ലോക്ക്ഡൗണും നിയന്ത്രണങ്ങളും കടന്ന് പതിയെ ഉണർന്ന കാറ്ററിംഗ് മേഖല വീണ്ടും പ്രതിസന്ധിയിൽ. കൊവിഡിന്റെ രണ്ടാംതരംഗത്തിൽ വിവാഹം ഉൾപ്പെടെ ചടങ്ങുകൾ മാത്രമായതോടെ അണഞ്ഞുപോയ അടുപ്പിന് മുന്നിൽ ഗതിയില്ലാതെ നിൽക്കുകയാണ് കാറ്ററിംഗ് ഉടമകളും ജീവനക്കാരും. മേയ് മുതൽ ആഗസ്റ്റ് വരെ ലഭിച്ച പരിപാടികളുടെ ബുക്കിംഗ് 99 ശതമാനവും റദ്ദായി.

വിവാഹം, വിവാഹ നിശ്ചയം, പിറന്നാൾ, ഗൃഹപ്രവേശം, പേരിടൽ, യാത്രയയപ്പ് തുടങ്ങി ധാരാളം ബുക്കിംഗ് വന്നിരുന്നു. എന്നാൽ ഇവയെല്ലാം റദ്ദായതോടെ അഡ്വാൻസ് തുക തിരിച്ചുനൽകാൻ പൊലും ബുദ്ധിമുട്ടുകയാണ് ഉടമകൾ.

ലോക്ക്ഡൗൺ പിൻവലിച്ച ഘട്ടത്തിൽ വിവാഹം ഉൾപ്പെടെ പരിപാടികൾക്ക് പരമാവധി 200 പേരെ പങ്കെടുപ്പിക്കാമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ജനജീവിതം സാധാരണ നിലയിലെത്തിയതോടെ ആളുകളുടെ എണ്ണവും കൂടി. ഇതോടെ വരുമാനവും ഉയർന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ യാത്രയയപ്പ് സമ്മേളനങ്ങളും മെച്ചപ്പെട്ട വരുമാനം നൽകി. എന്നാൽ കൊവിഡിന്റെ രണ്ടാം വരവ് കനത്ത തിരിച്ചടിയായി. വരുമാനം നഷ്ടമായതോടെ മുതലാളിമാർക്ക് തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാദ്ധ്യത കൂടി വന്നിരിക്കുകയാണ് . കൊവിഡിന് മുമ്പ് 5000 കോടിയിലധികം പ്രതിവർഷ വരുമാനം ലഭിച്ച മേഖലയിലെ കൊവിഡ് കാലത്തെ വരുമാനം 10 കോടിയിലും താഴെയായിരുന്നു. രണ്ടാംതരംഗത്തിൽ വരുമാനം പൂർണമായും നിലയ്ക്കുന്ന സ്ഥിതിയായെന്ന് കാറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ചെറുകിട കാറ്ററിംഗ് ഉടമകൾക്ക് ഒറ്റയടിക്ക് 40 ബുക്കിംഗാണ് നഷ്ടമായത്. ഒന്നര ലക്ഷത്തോളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി.

കേരളത്തിൽ 1, 200 അംഗീകൃത കാറ്ററിംഗ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് 176, തൃശൂർ 600, എറണാകുളം 475, കോട്ടയം 300. ഇതിനു പുറമെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മൂവായിരത്തോളം യൂണിറ്റുകൾ വേറെയുമുണ്ട്. ലോണെടുത്തും മറ്റും സ്ഥാപനം നടത്തുന്നവരാണ് ഏറെയും. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്കുള്ള 1000 രൂപ ധനസഹായവും ഇവ‌ർക്ക് ലഭിച്ചിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന പാക്കേജുകളിൽ കാറ്ററിംഗ് മേഖലയെയും പരിഗണിക്കണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. വാട്ടർ , വൈദ്യുതി ബില്ലുകൾക്ക് ന്യായമായ ഇളവുകൾ അനുവദിക്കുക, തൊഴിലാളികൾക്ക് ആനുകൂല്യം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും സർക്കാരിന് മുന്നിൽ വയ്ക്കുന്നു.

''ഒന്നാംഘട്ട കൊവിഡിൽ നിന്ന് പതുക്കെ കരകയറി വരികയായിരുന്നു. രണ്ടാം തരംഗം ശക്തമായതോടെകനത്ത നഷ്ടത്തിലേക്കാണ് മേഖല പോകുന്നത്. സ്ഥാപനങ്ങളെല്ലാം പൂട്ടി തൊഴിലാളികൾ പട്ടിണിയിലായ അവസ്ഥയാണ്. ലഭിച്ചിരുന്ന ബുക്കിംഗുകളിൽ 99 ശതമാനവും റദ്ദായി.''

സുനുകുമാർ, ജനറൽ സെക്രട്ടറി, ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.