അഗർത്തല: കർഫ്യൂ ലംഘനം നടത്തിയെന്നാരോപിച്ച് സിനിമാ സ്റ്റൈലിൽ വിവാഹവേദിയിലെത്തി വധൂവരൻമാരെ വിരട്ടി അറസ്റ്റ് ചെയ്ത വെസ്റ്റ് ത്രിപുര ജില്ലാ മജിസ്‌ട്രേറ്റ് ശൈലേഷ് കുമാർ സ്ഥാനമൊഴിഞ്ഞു. തനിക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതിനാൽ ജില്ലാ മജിസ്‌ട്രേറ്റ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ശൈലേഷ് കുമാറിന്റെ അപേക്ഷ സ്വീകരിച്ച ചീഫ് സെക്രട്ടറി ഉടൻ ചുമതലയിൽ നിന്ന് വിടുതൽ നൽകുകയായിരുന്നു. റാവെൽ ഹമേന്ദ്ര കുമാരിനെയാണ് പകരം നിയമിച്ചിരിക്കുന്നത്.
ഏപ്രിൽ 26ന് ത്രിപുരയിലെ മാണിക്യ കോർട്ടിൽ നടന്ന വിവാഹത്തിലായിരുന്നു കളക്ടറുടെ നേതൃത്വത്തിൽ പൊലീസിന്റെ ഇരച്ചുകയറ്റവും അക്രമവും ഉണ്ടായത്.
രാത്രി നടന്ന വിവാഹച്ചടങ്ങിലേക്ക് കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് കളക്ടർ റെയ്ഡ് നടത്തുകയായിരുന്നു. വരനെയും വിവാഹത്തിനെത്തിയ അതിഥികളെയും കൈയേറ്റം ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ വിവാഹത്തിന് അധികൃതരിൽ നിന്ന് അനുമതി വാങ്ങിയ കത്ത് ബന്ധുക്കൾ കാണിക്കാൻ ശ്രമിച്ചപ്പോൾ കളക്ടർ അത് വാങ്ങി വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായതോടെ സർക്കാർ പ്രതിക്കൂട്ടിലായി. തുടർന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. വിവാഹത്തിന് വാങ്ങിയ അനുമതിപത്രവും മറ്റു രേഖകളും വരന്റെ സഹോദരൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. മുപ്പതോളം ആളുകളെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ പിന്നീട് വിട്ടയച്ചു.
സംഭവം വിവാദമായതോടെ കളക്ടർ മാപ്പ് പറഞ്ഞ് തടിയൂരി. ആരുടെയും വികാരങ്ങളെ മുറിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും ശൈലേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രണ്ടു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണക്കമ്മിറ്റി രൂപീകരിക്കാൻ ഉത്തരവിട്ടിരുന്നു. ഈ കമ്മിറ്റി ചീഫ് സെക്രട്ടറിക്ക് ഉടൻ റിപ്പോർട്ട് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |