ന്യൂഡൽഹി: അടുത്ത പത്തുവർഷത്തേക്ക് ജനങ്ങളെ കൂട്ടിയിണക്കാനും, വാണിജ്യം, സമ്പദ്‌വ്യവസ്ഥ, പ്രതിരോധം, സുരക്ഷാ, കാലാവസ്ഥ, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സഹകരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള എൻഹാൻസ്ഡ് ട്രേഡ് പാർട്ണർഷിപ്പ് കരാറിൽ (ഇ.ടി.പി) ഇന്ത്യയും ബ്രിട്ടനും ഒപ്പിട്ടു. ഇത് പ്രകാരം ആരോഗ്യം, സാങ്കേതികവിദ്യാ മേഖലകളിൽ സീറം ഇൻസ്റ്റിറ്റിയൂട്ട് അടക്കമുള്ള ഇന്ത്യൻ കമ്പനികൾ യു.കെയിൽ 53.3 കോടി യു.കെ പൗണ്ടിനുള്ള നിക്ഷേപം നടത്തും. കരാറിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണും വെർച്വൽ ഉച്ചകോടിയിൽ ചർച്ച നടത്തി. കൊവിഡ് മൂലം ബോറിസ് ജോൺസൺ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതിനെ തുടർന്നാണ് വീഡിയോ കോൺഫറൻസ് വഴി ഇരു നേതാക്കളും ചർച്ച നടത്തിയത്.
ഇ.ടി.പി വഴി ഇരു രാജ്യത്തും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കും. കൊവിഡ് വാക്സിൻ നിർമ്മാണത്തിലെ സഹകരണവും ഇരു നേതാക്കളും ചർച്ച ചെയ്തു. യു.കെയിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഇന്ത്യ മരുന്നും മറ്റും നൽകി സഹായിച്ചതിന് ബോറിസ് നന്ദി പറഞ്ഞു. ഭീകര വിരുദ്ധ, സമുദ്ര സുരക്ഷ, സൈബർ സുരക്ഷാ വിഷയങ്ങളിലെ സഹകരണത്തിനും ധാരണയായി. കൊവിഡ് ഭീഷണി ഒതുങ്ങുമ്പോൾ ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം ബോറിസ് സ്വീകരിച്ചു. ജി 7 ഉകോടിയുടെ ഭാഗമായി യു.കെയിലേക്ക് മോദിയെ അദ്ദേഹവും ക്ഷണിച്ചു.
ഇ.ടി.പി കരാറിന്റെ സവിശേഷതകൾ:
വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിനുള്ള അവസരം.
ഇന്ത്യയിലും ബ്രിട്ടനിലും 6500ഒാളം തൊഴിലവസരങ്ങൾ.
വിവിധ ബ്രിട്ടീഷ് കമ്പനികൾ ഇന്ത്യയിൽ 44.6കോടി യു.കെ പൗണ്ടിന്റെ നിക്ഷേപം നടത്തും. സർജിക്കൽ റോബോട്ടിക് സിസ്റ്റം അടക്കം ആരോഗ്യമേഖലയിലും ഭക്ഷ്യ, പാനീയ, ലൈഫ് സയൻസ്, സേവന മേഖലകളിലുമാണ് നിക്ഷേപം.
കരാർ പ്രകാരം ബ്രിട്ടീഷ് ആപ്പിൾ, പിയേഴ്സ് തുടങ്ങിയ പഴവർഗങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ബ്രിട്ടീഷ് വിസ്കി, ആട്ടോമോട്ടീവ്സ്, ഐ.പി, ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ തുടങ്ങിയവയ്ക്ക് ഇറക്കുമതി ഇളവ് ലഭിക്കും.
യു.കെയിലെ നിയമവിദഗ്ദ്ധർക്ക് ഇന്ത്യയിൽ അവസരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |