സ്വമേധയാ കേസെടുത്ത് ദേശീയ വനിതാകമ്മിഷൻ
ജെ.പി നദ്ദ ബംഗാളിലെത്തി
ബി.ജെ.പിയുടെ രാജ്യവ്യാപക ധർണ ഇന്ന്
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. സംസ്ഥാനത്തെ ക്രമസമാധാനപ്രശ്‌നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറുമായി ഫോണിൽ സംസാരിച്ചു. സംഘർഷത്തിൽ മോദി കടുത്ത ആശങ്ക അറിച്ചതായി ഗവർണർ അറിയിച്ചു.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്ക് നേരെയുള്ള അക്രമത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നന്ദിഗ്രാമിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അക്രമത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കമ്മിഷൻ ചെയർപേഴ്‌സൺ രേഖ ശർമ്മയുടെ നേതൃത്വത്തലുള്ള സംഘം ബംഗാൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.
അതിനിടെ സംഘർഷത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി വക്താവും മുതിർന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ സുപ്രീംകോടതിയെ സമീപിച്ചു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ബംഗാളിലെത്തി. കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ ജനറൽ സെക്രട്ടറിമാരായ ഭൂപേന്ദ്ര യാദവ് എം.പി, ദുഷ്യന്ത് ഗൗതം എം.പി, ശിവ പ്രകാശ് ജി എന്നിവരാണ് സംഘത്തിലുള്ളത്. കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകരുടെ വീടുകൾ ഇന്ന് നദ്ദയുടെ നേതൃത്വത്തിൽ സന്ദർശിക്കും. ബംഗാളിലെ അക്രമങ്ങളിൽ പ്രതിഷേധിച്ച് നാളെ ബി.ജെ.പി രാജ്യവ്യാപകമായി ധർണയും നടത്തും.
തൃണമൂൽ അക്രമങ്ങളിൽ ബി.ജെ.പിയുടെ 9 പ്രവർത്തകർ ഇതുവരെ കൊല്ലപ്പെട്ടതായാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞത്. നന്ദിഗ്രാമിലേതടക്കമുള്ള നിരവധി ഓഫീസുകൾ തകർത്തു. മമതയെ തോല്പിച്ച സുവേന്ദു അധികാരിയുടെ കാറ് ആക്രമിച്ചതായും ബി.ജെ.പി ആരോപിച്ചു. തങ്ങളുടെ ഒരു പ്രവർത്തകനെ കൊലപ്പെടുത്തിയതായി
കോൺഗ്രസ് - ഇടത് സഖ്യത്തിന്റെ ഭാഗമായ ഐ.എസ്.എഫും ആരോപിച്ചു. തൃണമൂൽ അക്രമം അഴിച്ചുവിടുന്നതായി സി.പി.എമ്മും കോൺഗ്രസും ആരോപിച്ചു.
അസഹിഷ്ണുതയുടെ പേരാണ് മമത: നദ്ദ
അസഹിഷ്ണുതയുടെ പേരാണ് മമതയെന്നും അവർ ബംഗാളി സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നവരല്ലെന്നും ബംഗാളിലെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നദ്ദ വിമർശിച്ചു. ബംഗാളിലെ അക്രമം ജനാധിപത്യത്തിലുള്ള മമതയുടെ വിശ്വാസക്കുറവിനെയാണ് കാണിക്കുന്നതെന്നും നദ്ദ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |