മലപ്പുറം: ജില്ലയിൽ 4,000 പിന്നിട്ട് പ്രതിദിന കൊവിഡ് ബാധിതർ. ചൊവ്വാഴ്ച 4,323 പേർകൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. 31.74 ശതമാനമാണ് കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 4,161 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധ. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. 144 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 12 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗവ്യാപനം വർദ്ധിക്കുന്നതിനൊപ്പം പരാമവധി പേരെ വിദഗ്ധ ചികിത്സ നൽകി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള അക്ഷീണ ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകരെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ചൊവ്വാഴ്ച ജില്ലയിൽ 2,125 പേരാണ് ഇത്തരത്തിൽ രോഗമുക്തരായത്. ഇതോടെ ജില്ലയിൽ രോഗവിമുക്തരായവരുടെ എണ്ണം 1,39,653 ആയി.
60,304 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 41,508 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 1,133 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 192 പേരും 344 പേർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവർ ഡൊമിസിലിയറി കെയർ സെന്ററുകളിലും വീടുകളിലും മറ്റുമായി നിരീക്ഷണത്തിൽ കഴിയുന്നു. ഇതുവരെയായി ജില്ലയിൽ 699 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.
അശ്രദ്ധ വലിയ വിപത്തിന് കാരണമാകും: ജില്ലാ കളക്ടർ
കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമ്പോൾ അതീവ ജാഗ്രത പൊതുസമൂഹത്തിൽ നിന്നുണ്ടാകണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. അശ്രദ്ധ വലിയ വിപത്തിന് കാരണമാകും. നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ്ബാധിതർ അനുദിനം വർധിക്കുന്നത് തടയാൻ ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണം. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടർ ഓർമ്മിപ്പിച്ചു.
സ്വയരക്ഷക്ക് ആരോഗ്യ ജാഗ്രത ഉറപ്പാക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ
നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവർ വർദ്ധിക്കുന്നതാണ് ജില്ല നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന. പൊതു സ്ഥലങ്ങളിൽ കൂടുതൽ പേരുമായി സമ്പർക്കത്തിലേർപ്പെടുന്നവർക്ക് വൈറസ് ബാധക്കുള്ള സാധ്യത കൂടുതലാണ്. കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷ ഉറപ്പാക്കാനാകൂ. ഇത് ഓരോരുത്തരും തിരിച്ചറിയണമെന്ന് ആവർത്തിച്ച് അറിയിച്ചിട്ടും സമ്പർക്ക രോഗികൾ വർധിക്കുന്ന സ്ഥിതിയാണുള്ളതെന്നും ഡി.എം.ഒ പറഞ്ഞു.
50 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക്
ജില്ലയിലെ മുഴുവൻ ആശുപത്രികളിലെയും 50 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനുമായ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. കിടക്കകൾ നീക്കിവെച്ചതിന്റെ വിശദാംശങ്ങൾ ആശുപത്രി മാനേജ്‌മെന്റുകൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറണം. ഇതിൽ രണ്ട് ബെഡ്ഡുകൾ, തീവ്ര പരിപാലന വിഭാഗം ബെഡ്ഡുകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ വിവരങ്ങൾ പ്രത്യേകമായി അറിയിക്കണം. ജില്ലയിലെ എല്ലാ ആശുപത്രികളും എത്രയും വേഗം കെ.എ.എസ്.പിയിൽ രജിസ്റ്റർ ചെയ്യണം. എല്ലാ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ജില്ലാ മെഡിക്കൽ ഓഫീസർ ഒരു ഇൻസിഡന്റ് കമാൻഡറെ നിയമിക്കണം. ആശുപത്രികൾ യഥാസമയം കൊവിഡ് ജാഗ്രത പോർട്ടലിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |