കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുയർത്തിയും മുതിർന്ന ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ. തുടർ ഭരണ സ്വപ്നം സാക്ഷാത്കരിക്കാൻ പിണറായി വിജയന് കഴിഞ്ഞു. തുടർഭരണമെന്നത് കേരളജനത താലോലിച്ചിരുന്ന സ്വപ്നമാണ്. സ്വപ്ന സാക്ഷാത്കാരത്തിന് പിണറായിക്ക് ജനം ഉറച്ച പിന്തുണ നൽകിയെന്നും മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥി കൂടിയായ അദ്ദേഹം പറഞ്ഞു.പിണറായി ചെയ്ത നല്ലതെല്ലാം തിരസ്കരിച്ച് പ്രതിപക്ഷം കുറ്റം മാത്രം തിരഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ കാര്യക്ഷമത പിണറായി സർക്കാർ കാട്ടി. പിണറായി തുടരുന്നതിൽ ഒരു തെറ്റും താൻ കാണുന്നില്ല. അതേസമയം, കേരളത്തിൽ ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു. ഈ പരാജയത്തിൽ നേതൃത്വം ഗൗരവമായ ആത്മപരിശോധന നടത്തണം.
അബ്ദുള്ളക്കുട്ടിക്ക് ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പദവി നൽകിയതിനെയും സി.കെ. പത്മനാഭൻ പരോക്ഷമായി വിമർശിച്ചു. പുതിയ ആളുകൾ വരുമ്പോൾ അവരുടെ മുൻകാല ചരിത്രം നോക്കണമെന്നും അവർക്ക് ഉയർന്ന സ്ഥാനം നൽകുന്നത് പ്രവർത്തകരെ അപമാനിക്കലാണെന്നുമാണ് പരാമർശം. കെ. സുരേന്ദ്രൻ രണ്ടിടങ്ങളിൽ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയാണ്. മഞ്ചേശ്വരത്ത് മാത്രം ശ്രദ്ധിച്ചിരുന്നെങ്കിൽ ഗുണം ചെയ്യുമായിരുന്നുവെന്നും അദ്ദഹം
പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |