തിരുവനന്തപുരം: കുണ്ടറ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ സി.പി.എം സ്ഥാനാർത്ഥികളുടെയും ഇക്കുറി ഘടകകക്ഷികൾക്ക് വിട്ടുനൽകിയ കല്പറ്റ, ചാലക്കുടി എന്നീ സി.പി.എം സിറ്റിംഗ് മണ്ഡലങ്ങളിലെയും പരാജയം പരിശോധിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.തൃപ്പൂണിത്തുറയിൽ പാർട്ടി വോട്ടുകൾ കുറഞ്ഞിട്ടില്ലെങ്കിലും ബി.ജെ.പി കഴിഞ്ഞതവണ നേടിയ വോട്ടുകൾ കുത്തനെ കുറഞ്ഞിട്ടുണ്ട്. കുണ്ടറയിലും ബി.ജെ.പി വോട്ടുകളാണ് കുത്തനെ ഇടിഞ്ഞത്. ഇത് യു.ഡി.എഫിലേക്ക് പോയിട്ടുണ്ടെന്നാണ് കണക്കുകൂട്ടൽ. മറ്റ് രണ്ടിടങ്ങളിൽ ന്യൂനപക്ഷ അടിയൊഴുക്കുകളുണ്ടായി.
സംസ്ഥാനത്ത് പാർട്ടി പ്രതീക്ഷിച്ച വിജയമാണുണ്ടായതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. മുൻകാലങ്ങളിൽ ഇടതുമുന്നണിയെ തുണയ്ക്കാത്തവരടക്കം എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചു. 101 മണ്ഡലങ്ങൾ നേടുമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. രണ്ട് സീറ്റുകൾ കുറഞ്ഞെങ്കിലും മികച്ച വിജയമാണ്. സർക്കാരിന്റെ പ്രവർത്തനത്തിനും വികസന, ക്ഷേമ നടപടികൾക്കുമുള്ള അംഗീകാരമാണിത്. മതന്യൂനപക്ഷ വോട്ടർമാർക്ക് കൂടുതൽ വിശ്വാസം ഇടതുപക്ഷത്തെയാണെന്ന് ബോദ്ധ്യമായി. കോൺഗ്രസ് - ബി.ജെ.പി കൂട്ടുകെട്ട് സാദ്ധ്യത മനസ്സിലാക്കിയ മതന്യൂനപക്ഷങ്ങൾ ഇടതുപക്ഷമാണ് കരുത്തുറ്റതെന്ന് തിരിച്ചറിഞ്ഞ് ഒപ്പം നിന്നെന്നും യോഗം വിലയിരുത്തി.
7ന് വിജയദിനം
നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദസൂചകമായി ഏഴിന് ഇടതുമുന്നണി വിജയദിനമായി ആഘോഷിക്കുമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ അറിയിച്ചു. തെരുവിൽ ആഹ്ലാദപ്രകടനമുണ്ടാവില്ല. മുന്നണിക്കായി പ്രവർത്തിച്ചവരും മുന്നണിബന്ധുക്കളുമെല്ലാം അന്ന് രാത്രി 7ന് അവരവരുടെ വീടുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം ദീപശിഖ തെളിച്ച് മധുരം പങ്കുവയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |