കോഴിക്കോട്: തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് കുറയുന്ന വോട്ടെല്ലാം മറ്റൊരു കക്ഷിക്ക് വിൽക്കുന്നതാണെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ വോട്ട് കച്ചവടക്കാർ സി. പി.എമ്മുകാരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മഞ്ചേശ്വരത്ത് 10,000 വോട്ട് അധികം പോൾ ചെയ്തിട്ടും ഇടതുപക്ഷത്തിന് 2000 വോട്ട് കുറഞ്ഞത് ലീഗിന് വോട്ട് വിറ്റതു കൊണ്ടാണോ? പാലക്കാട്ട് 5000 വോട്ട് കൂടുതൽ പോൾ ചെയ്തിട്ടും സി.പി.എമ്മിന് രണ്ടായിരത്തിലേറെ വോട്ട് കുറഞ്ഞത് ഷാഫി പറമ്പിലുമായി വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണോ?
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ. പി വോട്ട് കച്ചവടം നടത്തിയെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി, 2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തകർന്നടിഞ്ഞത് യു.ഡി.എഫിന് വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണോ എന്ന് വ്യക്തമാക്കണം. നേമത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ചത് 59,142 വോട്ടാണ്. 2019 ലോക്‌സഭയിൽ ഇത് 33,921 ആയി കുറഞ്ഞു. 25,000 വോട്ടുകൾ ഇടതുപക്ഷം യു.ഡി.എഫിന് വിറ്റതല്ലേ ? തൃപ്പൂണിത്തുറയിൽ 2016ൽ ഇടതുപക്ഷത്തിന് 62,697 വോട്ട് കിട്ടിയെങ്കിൽ 2019ൽ അത് 52,404 മാത്രം. ഇതും കച്ചവടമല്ലേ? ഈ കണക്കിന്റെ കാര്യം കൂടി മുഖ്യമന്ത്രി വിശദീകരിക്കട്ടെ.
സി.പി.എം നടത്തിയ ശക്തമായ വർഗീയപ്രചാരണത്തിൽ ബി.ജെ.പിക്ക് പരാജയം സംഭവിച്ചു എന്നത് യാഥാർത്ഥ്യമാണ്. മുസ്ലിം വോട്ടുകളുടെ ധ്രുവീകരണം എന്ന ലക്ഷ്യം നേടാൻ മുഖ്യമന്ത്രിക്ക് സാധിച്ചു. നേമത്ത് ബി.ജെ.പിയെ തോല്പിക്കാൻ 10,000 വോട്ട് ശിവൻകുട്ടിക്ക് ചെയ്തെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് തുറന്ന് സമ്മതിച്ചതാണ്. അഭിമന്യു എന്ന സ്വന്തം സഖാവിന്റെ നെഞ്ചിൽ കത്തി കയറ്റിയ ജിഹാദികളെ രണ്ടു വർഷത്തിലധികം സി.പി.എം സംരക്ഷിച്ചതും വധ ഗൂഢാലോചനക്കാരെ ഇപ്പോഴും സംരക്ഷിക്കുന്നതും വോട്ട് കച്ചവടത്തിനായാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |