SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.34 PM IST

കൈവിട്ട സീറ്റും വാവിട്ട വാക്കും

congress

പിടിവിട്ട കൊവിഡിൻ്റെ കാലത്ത് കൈവിട്ട സീറ്റുകളെ ചൊല്ലി കോൺഗ്രസ് നേതാക്കൾ വാക്പോരും ആരോപണശരങ്ങളും എയ്തു തുടങ്ങി. വാവിട്ട വാക്കുകളെ തിരിച്ചെടുക്കാനാവില്ലെന്ന് അവർക്കറിയാം. പക്ഷേ, അങ്ങനെ എത്രയെത്ര വിഴുപ്പലക്കുകൾ പോയകാലങ്ങളിൽ നടത്തി. എല്ലാം സംഘടനയുടെ നന്മ ലക്ഷ്യമിട്ടായിരുന്നു. എന്നിട്ടും ഒന്നും ആരും പഠിക്കുന്നില്ലല്ലോ എന്നാണ് അണികളുടെ വിലാപം. സീറ്റ്, പദവി എന്നിവയെല്ലാം കച്ചവടമാണെന്ന് ആരോപിച്ചാണ് ഡി.സി.സി നേതൃത്വത്തിനും പ്രസിഡന്റ് എം.പി. വിൻസെന്റിനുമെതിരെ സേവ് കോണ്‍ഗ്രസ് ഫോറം സമൂഹ മാദ്ധ്യമങ്ങളിൽ ആദ്യം വിമർശനം ഉയർത്തുന്നത്. ഇറങ്ങിപ്പോകണം,? അല്ലെങ്കിൽപുറത്താക്കണം എന്ന വിധത്തിലുള്ള ചർച്ചകളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

ഡി.സി.സി പ്രസിഡന്റ് വിന്‍സെന്റ് ഇറങ്ങിപ്പോകണമെന്ന ആവശ്യം കോൺഗ്രസ് പ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സജീവമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനം ആയിരുന്നു ഇത്തവണയും. 13 സീറ്റിൽ 12ഉം നഷ്ടപ്പെട്ടു. ആകെ ലഭിച്ചത് ചാലക്കുടി മാത്രം. പൊരിഞ്ഞ പോരാട്ടം നടക്കുമെന്ന് കരുതിയ വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയ്ക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒട്ടേറെ വിവാദങ്ങള്‍ മുൻപേ ഉയര്‍ന്നിരുന്നു. പ്രമുഖ നേതാക്കളെ തഴഞ്ഞു പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയത് ക്ലച്ച് പിടിച്ചില്ല. പല സീറ്റുകളും പേയ്‌മെന്റ് സീറ്റ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസിന്റെ പതനം നേതൃത്വം പരിശോധിക്കണമെന്നും തോല്‍വിയില്‍ നിന്ന് പാര്‍ട്ടി പഠിക്കണമെന്നും അല്ലാതെ മുന്നോട്ടുപോകുക പ്രയാസമാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മത്സരിക്കുന്ന കാര്യം ഇനി ചിന്തിക്കുന്നില്ലെന്നും തൃശൂരിൽ മത്സരിച്ച തോറ്റ പത്മജ വേണുഗോപാല്‍ തുറന്നടിച്ചു. തോല്‍വിയെക്കുറിച്ച് വിശദമായി പഠിച്ച് മുന്നോട്ട് പോകുമെന്നും നാലു മാസം മുമ്പാണ് ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റതെന്നും മത്സര രംഗത്തേക്ക് ഇറങ്ങാതെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നുവെന്നുമായിരുന്നു

ഡി. സി. സി പ്രസിഡന്റ് എം.പി. വിന്‍സെൻ്റിൻ്റെ മറുപടി.

അതിനിടെ, ഭാരവാഹികളെ അഴിച്ചുപണിതും മൊത്തത്തിൽ ഉടച്ചുവാർത്തും പ്രവർത്തനശൈലി പൊളിച്ചെഴുതിയും കോൺഗ്രസിനെ രക്ഷിക്കണമെന്ന മുറവിളിയും നേതാക്കൾക്കെതിരെയുളള പ്രതിഷേധങ്ങളും ജില്ലയിൽ മുറുകി. ഡി.സി.സി ഭാരവാഹികൾ നൂറിലേറെ ഉണ്ടെങ്കിലും പ്രവർത്തിക്കാൻ കഴിവും സന്നദ്ധതയുമുള്ളവർ മൂന്നിലൊന്ന് പോലുമില്ലെന്ന വികാരമാണ് പ്രവർത്തകർ ഉയർത്തുന്നത്. നേതൃത്വം നൽകാൻ കഴിവുളള 30 പേർ മാത്രം ജില്ലാ ഭാരവാഹികളായി മതിയെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഗ്രൂപ്പ് നേതാക്കളുടെ ശിങ്കിടികളെ ഭാരവാഹികളാക്കുന്നതും ബൂത്ത് പ്രസിഡന്റ് പോലും ആകാൻ യോഗ്യതയും കഴിവുമില്ലാത്തവർ പേരിനൊരു പദവിയുമായി നടക്കുന്നതുമാണ് പ്രവർത്തകരെ ഏറെ ചൊടിപ്പിക്കുന്നത്. താഴേത്തട്ടിൽ ചോരനീരാക്കി പ്രവർത്തിക്കുന്നവരുടെ പ്രയത്‌നം പാഴാകുന്നതും അവരെ വേദനിപ്പിക്കുന്നുണ്ട്. അയൽക്കാരുമായി പോലും സമ്പർക്കമില്ലാതെ സമൂഹ മാദ്ധ്യമങ്ങളിൽ മാത്രം പ്രവർത്തിക്കുന്നവരെ ഒഴിവാക്കി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം തന്നെയാണ് നേതാക്കൾക്കും ഉളളത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും യു.ഡി.എഫ് തകർന്നിട്ടും ഒരു മാറ്റം ഉണ്ടാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന ആരോപണവും ശക്തമായി. ജില്ലാ ഭാരവാഹികൾക്കൊപ്പം സംസ്ഥാന കമ്മിറ്റികളിലും മാറ്റം വരണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. സ്വന്തം മണ്ഡലത്തിൽ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കാത്തവർക്കെതിരെ നടപടി വേണം. എതിരായി പ്രവർത്തിച്ചവരെയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ക്രൈസ്തവ സമുദായത്തിന് കൂടുതൽ പ്രാധാന്യം നൽകിയെന്ന ആരോപണവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. തീരദേശ മേഖലയിൽ അത് ഗുണം ചെയ്തില്ലെന്നും പറയുന്നു. പുതുമുഖങ്ങളായ സ്ഥാനാർത്ഥികൾക്ക് ജനങ്ങളുടെ ഇടയിൽ പ്രതിച്ഛായ സൃഷ്ടിക്കാനായില്ല.

സ്വന്തം നാട് ഉൾപ്പെടുന്ന മണ്ഡലത്തിൽ മത്സരിക്കാതെ മറ്റ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളായതും തിരിച്ചടിയായി പറയുന്നു. അതിനുമാത്രമുളള പ്രതിച്ഛായ ഉണ്ടെങ്കിൽ മാത്രമേ അത് ഗുണം ചെയ്യുകയുളളൂവെന്ന വിലയിരുത്തലും ചില നേതാക്കൾക്കിടയിലുണ്ട്. കുന്നംകുളത്തും തൃശൂരും ശക്തമായ മത്സരം തന്നെയാണ് കാഴ്ച വച്ചതെന്ന സംതൃപ്തിയും ചാലക്കുടിയിലെ ജയവുമാണ് ഇപ്പോഴും കോൺഗ്രസിന് ആശ്വാസം നൽകുന്നത്.

കാരണങ്ങളേറെ


ഡി.സി.സി പ്രസിഡന്റ് സ്ഥാനം ചൊല്ലി ഒന്നരവർഷക്കാലമുണ്ടായ അസംതൃപ്തിയും അനിശ്ചിതാവസ്ഥയും തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളെ ബാധിച്ചുവെന്നതാണ് മറ്റൊരു പ്രധാനകാരണം. പ്രകൃതിദുരന്തങ്ങളിലും പ്രളയകാലത്തും കൊവിഡ് പ്രതിരോധത്തിലും ജനങ്ങൾക്കൊപ്പം നിൽക്കാനോ ഒത്തൊരുമയോടെ പ്രവർത്തിക്കാനോ കഴിഞ്ഞില്ല. ചിട്ടയോടെ, അടിത്തട്ടിലുളള പ്രചാരണപ്രവർത്തനം നടത്താൻ നേതാക്കൾക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, ചിലർ രാജിവയ്ക്കുകയും സ്ഥാനാർത്ഥിനിർണയത്തിന് മുൻപേയുളള കലഹം പ്രതിഫലിക്കുകയും ചെയ്തു.

പരസ്യപ്രതിഷേധമോ പ്രതികരണമോ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഉണ്ടായില്ലെങ്കിലും ചിലയിടങ്ങളിൽ സ്ഥാനാർത്ഥികൾക്കെതിരെ രഹസ്യമായി ചിലർ പ്രവർത്തിച്ചതായും പറയുന്നു.

ഇടതുക്യാമ്പിൽ ആരവങ്ങളില്ലാത്ത

ആഹ്ളാദം

കൊവിഡ് കാലമായതിനാൽ ആഘോഷങ്ങളില്ലെങ്കിലും ഇടത് ക്യാമ്പുകളിൽ ആഹ്ളാദം നിറഞ്ഞുതുളുമ്പുകയാണ്. 2016ന് സമാനമായ സീറ്റ് നിലയിലാണ് വിജയമെങ്കിലും വോട്ട് കണക്കിൽ ഇടതുമുന്നണിക്കുണ്ടായത് വൻമുന്നേറ്റമാണ്. 2.40 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം. ലഭിച്ചത് 8,53,467 വോട്ടുകൾ. യു.ഡി.എഫിന് 6,12.673 വോട്ടുകളും എൻ.ഡി.എക്ക് 3,30,452 വോട്ടുകളും ലഭിച്ചു. ജില്ലയിൽ 1970831 വോട്ടാണ് ആകെ പോൾ ചെയ്തത്. എൽ.ഡി.എഫിന് 43.30 ശതമാനവും യു.ഡി.എഫിന് 31.08 ശതമാനവും എൻ.ഡി.എയ്ക്ക് 16.76 ശതമാനവുമാണ് കിട്ടിയത്. യു.ഡി.എഫിനേക്കാൾ 12 ശതമാനം അധികം വോട്ടാണ് എൽ.ഡി.എഫ് നേടിയത്. എൻ.ഡി.എ വോട്ട് 16.76 ശതമാനമായി കുറഞ്ഞു. ചാലക്കുടി, പുതുക്കാട്, കുന്നംകുളം, ഗുരുവായൂർ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി വോട്ടുകളിൽ കുറവുണ്ടായി.ചേലക്കര, ഗുരുവായൂർ, കയ്പമംഗലം എന്നീ മണ്ഡലങ്ങളിൽ ഇടതുമുന്നണി 50 ശതമാനത്തിലധികം വോട്ടും നേടി. കണക്കുകൾക്കപ്പുറം സി.പി.എമ്മിന്റെ കണക്കുകളെ പോലും മാറ്റിമറിച്ച വിജയമാണ് ഇടതുപക്ഷത്തിനുണ്ടായത്. തൃശൂർ, ഇരിങ്ങാ ലക്കുട, ഗുരുവായൂർ, ചാലക്കുടി എന്നിവിടങ്ങളിൽ കടന്നു കൂടുമോയെന്ന ആശങ്കയുണ്ടായിരുന്നു. കുന്നംകുളത്ത് അട്ടിമറിയുണ്ടാകുമെന്നായിരുന്നു കോൺഗ്രസ് വിശ്വസിച്ചത്. അവിടെ 10,000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു സി.പി.എം പ്രതീക്ഷിച്ചത്. എന്നാൽ 26631 വോട്ടിന്റെ ഭൂരിപക്ഷമാണ് മൊയ്തീൻ നേടിയത്. ഗുരുവായൂരിൽ കെ.എൻ.എ. ഖാദറിന്റെ സാന്നിദ്ധ്യവും അബ്ദുൾ ഖാദറിന്റെ പ്രതിച്ഛായ സ്ഥാനാർത്ഥിക്ക് ഇല്ലെന്നതും ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ലാതായതും തിരിച്ചടിയാകുമെന്ന് ഭയന്നു. പക്ഷേ, അക്ബർ ജയിച്ചു. ചേലക്കരയിൽ 20000 ഭൂരിപക്ഷമായിരുന്നു കരുതിയിരുന്നത്. എന്നാൽ 39,400 എന്ന വൻ ഭൂരിപക്ഷമാണ് ഇവിടെ രാധാകൃഷ്ണൻ നേടിയത്. വടക്കാഞ്ചേരിയിൽ 2000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കണക്കിൽ പക്ഷേ, 15,168 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. മറ്റു മണ്ഡലങ്ങളിലും കണക്കുകൾക്കപ്പുറം ഭൂരിപക്ഷമുണ്ടായി. ഇടതുപക്ഷം സ്വന്തം വോട്ട് നേടുകയും ബി.ജെ.പി വോട്ട് ചെയ്യിക്കുന്നതിൽ കുറവുണ്ടാവുകയും യു.ഡി.എഫ് വോട്ടിൽ ചോർച്ചയുണ്ടാവുകയും ചെയ്തിട്ടുണ്ടെങ്കിൽ ബാലചന്ദ്രന് നേരിയ ജയമുണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. അതാണ് സംഭവിച്ചതെന്നാണ് ഇടതുകേന്ദ്രങ്ങൾ കരുതുന്നത്. ചാലക്കുടിയിലെ നഷ്ടം മുൻ തിരഞ്ഞെടുപ്പിലെയും ഇപ്പോഴത്തെയും വോട്ട് കണക്കുകളെ പരിശോധിച്ചാൽ 23,306 വോട്ടിന്റെ കുറവാണ് ഇടതുപക്ഷത്തിനുള്ളത്. കഴിഞ്ഞ തവണ 43 വോട്ടിന് നഷ്ടപ്പെട്ട വടക്കാഞ്ചേരി ഇത്തവണ പതിനയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് പിടിച്ചെടുത്തപ്പോൾ ഘടകകക്ഷിയായ കേരള കോൺഗ്രസിന് നൽകിയതോടെ 1057 വോട്ടിന്റെ വ്യത്യാസത്തിലാണ് ചാലക്കുടി നഷ്ടമായത് . കഴിഞ്ഞ തവണ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിച്ച സി. രവീന്ദ്രനാഥിനും (38748), ചാലക്കുടിയിൽ ബി.ഡി.ദേവസി നേടിയ (26648) വോട്ടുകളുടെയും നഷ്ടമാണ് ഇടതുപക്ഷത്തിന് കുറവുണ്ടാക്കിയത്.

എൻ.ഡി.എയ്ക്ക്

ആശ്വാസവും ആശങ്കയും

തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി വോട്ടെണ്ണലിൻ്റെ അവസാനനിമിഷം വരെ ജയിക്കുമെന്ന പ്രതീക്ഷ ഉയർത്തിയത് എൻ.ഡി.എ ക്യാമ്പിൽ സൃഷ്ടിച്ച ആഹ്ളാദം ചെറുതല്ല. വൻമുന്നേറ്റം നടത്തിയ ശേഷം മൂന്നാം സ്ഥാനത്തെത്തിയെങ്കിലും വോട്ട് വിഹിതം ഉയർന്നതിൽ അവർ ആശ്വസിക്കുന്നു. അതേസമയം, മറ്റു ചില മണ്ഡലങ്ങളിൽ അപ്രതീക്ഷിതമായി വോട്ട് കുറഞ്ഞതിലെ ആശങ്കയും നേതൃത്വത്തിനെതിരെയുളള പ്രതിഷേധവും ഒടുങ്ങുന്നുമില്ല. എന്തായാലും കോൺഗ്രസിനെപോലെ ചില പാഠങ്ങൾ കൂടി നേതാക്കൾ പഠിക്കേണ്ടിയിരിക്കുന്നുവെന്നാണ് അണികൾ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBU THUMBEEM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.