കൊച്ചി: കൊവിഡ് നിർണയത്തിനുള്ള ആർ.ടി-പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് പുതുക്കി നിശ്ചയിക്കാൻ സർക്കാരിന് അധികാരമുണ്ടോയെന്ന് ഹൈക്കോടതി പരിശോധിക്കുന്നു. നിരക്ക് 500 രൂപയായി കുറച്ച് ഏപ്രിൽ 30ന് സർക്കാരിറക്കിയ ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ദേവി സ്‌കാൻസ് പ്രൈവറ്റ് ലിമിറ്റിഡ് ഉൾപ്പെടെ പത്തു സ്വകാര്യ ലാബുകൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ഇതു പരിഗണിക്കുന്നത്.
ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ സർക്കാരിന് ഇത്തരത്തിൽ നിരക്കു കുറയ്‌ക്കാൻ ഉത്തരവു നൽകാൻ കഴിയുമോയെന്ന് സിംഗിൾബെഞ്ച് വാക്കാൽ ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ വെള്ളിയാഴ്ച വിശദീകരണം നൽകാമെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്ന് ഹർജി മേയ് ഏഴിലേക്ക് മാറ്റി.
അതേസമയം, ആർ.ടി-പി.സി.ആർ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.എൽ.എയടക്കം നൽകിയ ഹർജികളിലെ തുടർനടപടികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അവസാനിപ്പിച്ചു. നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചെന്നും ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ അറിയിച്ചിരുന്നു. ഇന്നലെ ഉത്തരവ് ഹാജരാക്കി. തുടർന്നാണ് നടപടികൾ അവസാനിപ്പിച്ചത്.
ഹർജിയിൽ വാദത്തിനിടെ ആർ.ടി-പി.സി.ആർ നിരക്ക് കുറച്ച സർക്കാരിന്റെ നടപടിയെ പ്രശംസിക്കുന്നെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. ആർ.ടി-പി.സി.ആർ ടെസ്റ്റിനെ കേരള അവശ്യ സാധന നിയമത്തിന്റെ (കെസ്‌മ) പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ഹർജിക്കാർ വാദിച്ചെങ്കിലും സർക്കാരിനു തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |