കൊവിഡ് കാരണം പരിശോധനകളില്ല
ആർ.പി.എഫും സംസ്ഥാന റെയിൽവേ പൊലീസും കാഴ്ചക്കാരാകുന്നു
തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ കവർച്ചയ്ക്ക് ഇരയാക്കുകയും ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്കേൽക്കാനിടയാക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെപ്പറ്റി സൂചനകളൊന്നുമില്ലാതെ പൊലീസ്. ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനെന്ന ഇയാളെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും അന്വേ,ണം വ്യാപിപ്പിക്കുകയും ചെയ്തതായി പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും സംഭവത്തിൽ റെയിൽവേ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നാണ് വിവരം.
മുളന്തുരുത്തി സ്നേഹനഗർ സ്വദേശി ആശയാണ് കഴിഞ്ഞ മാസം 28ന് രാവിലെ 8.45 ഓടെ ട്രെയിനിൽ മോഷണത്തിനും ആക്രമണത്തിനും ഇരയായത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനിൽനിന്ന് വീണ യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കാഞ്ഞിരമറ്റം ഒലിപ്പുറത്തുവെച്ചായിരുന്നു സംഭവം. വനിതാ കമ്പാർട്ട്മെന്റിൽ കയറിയ യുവതിയെ അക്രമി സ്ക്രൂ ഡ്രൈവർ ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും ആഭരണങ്ങളും വാങ്ങിയെടുക്കുകയായിരുന്നു. പിന്നാലെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെ പ്രാണരക്ഷാർത്ഥം യുവതി ഓടുന്ന വണ്ടിയിൽനിന്ന് ചാടുകയായിരുന്നു. തീവണ്ടിക്ക് വേഗം കുറവായതിനാലും വീണത് മണൽത്തിട്ടയിലായതിനാലും ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും കഴുത്തിനും ഇടുപ്പെല്ലിനും പരിക്കേറ്റ യുവതി ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ്.
#ബാബുക്കുട്ടൻ പരിധിക്ക് പുറത്താണ്
ട്രെയിനിൽ വച്ച് ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന ബാബുക്കുട്ടന്റെ ഫോട്ടോ പരിക്കേറ്റ യുവതിയെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് കേസന്വേഷിക്കുന്ന റെയിൽവേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയായ ബാബുക്കുട്ടന്റെ ഫോട്ടോ നേരത്തെ പുറത്തു വിട്ടിരുന്നു. രണ്ട് ഡിവൈ.എസ്. പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്. മദ്ധ്യകേരളത്തിലെ കോട്ടയം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും തെരച്ചിൽ. ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, തിരുവല്ല തുടങ്ങിയ ഭാഗങ്ങളിലാണ് ഇയാളെ മുമ്പ് കണ്ടിട്ടുള്ളത്. ഗുരുവായൂർ മുതൽ എറണാകുളം വരെ ഇയാൾ താമസിക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെല്ലാം രാത്രിയും പകലും പരിശോധന നടത്തുന്നതായാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. ട്രെയിനുകളിലും തിരച്ചിൽ നടത്തുന്നുണ്ട്.
വീടുമായും ബന്ധുക്കളുമായും അകന്നു കഴിയുന്നയാളാണ് ബാബുക്കുട്ടൻ. മറ്റൊരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പന്ത്രണ്ടാം തീയതിയാണ് പുറത്തിറങ്ങിയത്. ഇതിനു ശേഷം ഒരു തവണ മാത്രമേ വീട്ടിലെത്തിയിട്ടുള്ളുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തിന് ശേഷം ബാബുക്കുട്ടൻ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് പൊലീസിന് വെല്ലുവിളി ആയിരിക്കുന്നത്.
ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒരു അടുപ്പവും ഇയാൾ വച്ചു പുലർത്താറില്ല. വീട്ടുകാരുമായിട്ടും അകന്നു കഴിയുകയാണ്.ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തെങ്കിലും ബാബുക്കുട്ടനെവിടെയെന്ന കാര്യത്തിൽ ആർക്കും ഒരു ധാരണയുമില്ല.
#ജയിൽശിക്ഷ കഴിഞ്ഞിറങ്ങി,പിന്നാലെ കവർച്ച
മോഷണക്കേസിൽ ജയില് ശിക്ഷ ട്രെയിനിൽ സമാനസ്വഭാവത്തിൽ നടത്തിയ കവർച്ചയുമായി ബന്ധപ്പെട്ട് കോടതി ശിക്ഷിച്ച ബാബുക്കുട്ടൻ ശിക്ഷകഴിഞ്ഞ് മാർച്ച് 12-നാണ് പൂജപ്പുര ജയിലിൽനിന്നിറങ്ങിയത്. അവസാനമായി ബാബുക്കുട്ടൻ വീട്ടിൽ വന്നത് ഏപ്രിൽ ആദ്യമാണെന്നാണ് പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്. ട്രെയിനിൽ യുവതിയെ കവർച്ച ചെയ്ത സംഭവത്തിൽ പൊലീസ് തന്നെ തിരയുന്നുവെന്ന് തിരിച്ചറിഞ്ഞ ബാബുക്കുട്ടൻ സുരക്ഷിതതാവളത്തിൽ അഭയംതേടിയിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.
#കൊല്ലം - എറണാകുളം പാസഞ്ചറിൽ മുമ്പും അക്രമം
പതിന്നാലുവർഷം മുമ്പും പാസഞ്ചർ ട്രെയിനിൽ സ്ത്രീയെ ആക്രമിച്ചതിന് ബാബുക്കുട്ടനെതിരെ കേസുണ്ട്. 2007 ജൂലായ് 31-നാണ് സമാനമായ കേസുണ്ടായത്. അതും വനിതാ കമ്പാർട്ട്മെന്റിൽ തന്നെ.
കൊല്ലം-എറണാകുളം പാസഞ്ചറിലായിരുന്നു സംഭവം. കൊല്ലത്തെ പെരിനാട് റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിൻ നീങ്ങിയപ്പോൾ ബാബുക്കുട്ടൻ കമ്പാർട്ട്മെന്റിലേക്ക് ചാടിക്കയറുകയായിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ഒന്നര പവന്റെ സ്വർണാഭരണങ്ങളായിരുന്നു അന്ന് മോഷ്ടിച്ചത്. ഈ കേസിൽ അറസ്റ്റിലായ ബാബുക്കുട്ടൻ രണ്ട് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ശേഷമാണ് പുറത്തിറങ്ങിയത്.
കൊവിഡിന് ശേഷം പരിശോധന പേരിലൊതുങ്ങി
കൊവിഡ് വ്യാപകമായതോടെ സംസ്ഥാനത്തെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും റെയിൽവേ പൊലീസ് നടത്തി വരുന്ന പരിശോധന പേരിലൊതുങ്ങി. കൊവിഡ് ഭയന്ന് യാത്രക്കാരെ നിരീക്ഷിക്കാനോ സംശയമുള്ളവരെ ചോദ്യം ചെയ്യാനോ ദേഹപരിശോധന നടത്താനോ പൊലീസ് തയ്യാറല്ല. റിസർവ്വ് ചെയ്ത യാത്രക്കാർ മാത്രമുള്ളതിനാൽ ട്രെയിനുകളിൽ തിരക്ക് കുറവായത് ലാക്കാക്കിയാണ് പരിശോധനകൾ ഉഴപ്പിയത്. രാത്രി ട്രെയിനുകളിൽ പൊലീസിന്റെ സാന്നിദ്ധ്യം ഇല്ലെന്നാണ് യാത്രക്കാരുടെ വെളിപ്പെടുത്തൽ. ട്രെയിനുകളിലെ സുരക്ഷയ്ക്കായി ആർ.പി.എഫിനെയും കേരള റെയിൽവേ പൊലീസിനെയും വനിതാ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ടെങ്കിലും പരിശോധനകളൊന്നും നടക്കാറില്ലെന്നതാണ് വാസ്തവം.
#സൗമ്യ വധക്കേസിന് പത്ത് വയസ്
കേരള ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ കൊലപാതകങ്ങളിലൊന്നായ സൗമ്യ വധക്കേസിന് പത്ത് വയസ്. ട്രെയിൻ യാത്രയ്ക്കിടെ മാനഭംഗത്തിന് ഇരയാവുകയും അഞ്ച് ദിവസം മരണത്തോട് മല്ലടിച്ച് ഒടുവിൽ
ജീവൻ വെടിയുകയും ചെയ്ത 23കാരി യുടെ കൊലപാതകം നടന്ന് പത്ത് വർഷം കഴിയുമ്പോൾ പ്രതി ഗോവിന്ദച്ചാമി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. 2022 ഒക്ടോബർ 3ന് ഗോവിന്ദച്ചാമിയുടെ ശിക്ഷാ കാലാവധി അവസാനിക്കും.
2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളത്തു നിന്ന് ഷൊർണൂരിലേക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാർട്ട്മെന്റിൽ സൗമ്യ ആക്രമിക്കപ്പെട്ടത്. ട്രെയിനുകളിൽ ഭിക്ഷാടനം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി എന്ന ഒറ്റക്കയ്യൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ മരണമടഞ്ഞു.
കേരള സമൂഹത്തെ തന്നെ ഞെട്ടിച്ച സംഭവത്തിൽ പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു വിചാരണ പൂർത്തിയാക്കിയത്. ആകെ 82 സാക്ഷികളെയാണ് പ്രതിഭാഗം വിസ്തരിച്ചത്. നാൽപ്പത്തിമൂന്നോളം തൊണ്ടിയും 101 രേഖകളും കേസിലേക്കായി കോടതിയിൽ സമർപ്പിച്ചു. 1000 ഏടുള്ള കുറ്റപത്രമാണ് പൊലീസ് അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ചത്.
എന്നാൽ, കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ കൊലപാതകക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല, ഇതോടെ വധശിക്ഷ ഏഴുവർഷത്തെ കഠിനതടവായി കുറച്ചു. ഒപ്പം സുപ്രീംകോടതി മാനഭംഗക്കുറ്റം അംഗീകരിക്കുകയും ഗുരുതരമായി പരിക്കേറ്റുകിടന്ന ഇരയോടു കാണിച്ച ക്രൂരത കണക്കിലെടുത്ത് ജീവപര്യന്തം തടവുശിക്ഷയും അംഗീകരിച്ചു. രണ്ടു ശിക്ഷകളും ഒരുമിച്ചു അനുഭവിച്ചാൽ മതിയാകുമെന്നായിരുന്നു വിധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |