കോലഞ്ചേരി: ബാറുകൾക്കും ബീവറേജുകൾക്കും പൂട്ടുവീണതോടെ നാട്ടുവൈദ്യശാലകൾക്ക് മുന്നിലിപ്പോൾ വമ്പൻ ക്യൂവാണ്. അരിഷ്ടം അകത്താക്കി ഒന്നു മിനുകയാണ് ലക്ഷ്യം. എന്നാൽ ഇനി ഈ നിൽപ്പടനി നടക്കില്ല. മരുന്ന് സേവിക്കണമെങ്കിൽ കുറിപ്പടി വേണം. മദ്യപൻമാർ അരിഷ്ടത്തിലേക്ക് ചുവടുമാറ്റിയതോടെയാണ് നിയമം വീണ്ടും കടുപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പ് തീരുമാനിച്ചത്. കടകളിലോ, ക്ളിനിക്കുകളിലോ അരിഷ്ടം പൊട്ടിച്ചു കൊടുക്കൽ ഇതോനോടകം ഒഴിവാക്കണമെന്നും, അസുഖം പരിശോധിച്ച് ബോദ്ധ്യപ്പെട്ടതിനു ശേഷം നിർബന്ധമാണെങ്കിൽ മാത്രം അരിഷ്ടം നിർദ്ദേശിച്ചാൽ മതിയെന്നുമാണ് ഡോക്ടർമാരുടെ തീരുമാനം. സർക്കാർ ഭാഗത്തു നിന്ന് കർശന നിർദ്ദേശം വേണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
അരിഷ്ടത്തിന്റെ നിർമ്മാണ വേളയിൽ പുളിച്ചു വരാനെടുക്കുന്ന സമയത്തിനുള്ളിൽ സ്വയാർജ്ജിതമായി ഉണ്ടാകുന്ന ആൽക്കഹോളാണ് ചില അരിഷ്ടങ്ങളിൽ അല്പം 'കിക്കു'ണ്ടാക്കുന്നത്. ഇതിലുപയോഗിക്കുന്ന വിവിധ മരുന്ന് മിശ്രിതങ്ങളുടെ കൂട്ടു പോലെ ലഹരിക്കും മാറ്റമുണ്ടാകും.പിപ്പല്ല്യാസവത്തിലുള്ള പിപ്പലി ലഹരി ഉണ്ടാക്കുന്നതിനിടയാക്കുന്ന ഒന്നാണ്. 30 മില്ലിയാണ് ആയൂർവേദ മരുന്നുകൾ കഴിക്കാവുന്ന പരമാവധി ഡോസേജ്. അതേസമയം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളോട് ചേർന്ന് ലഹരി മോചന കേന്ദ്രങ്ങൾ ഇതിനോടകം തുറന്നു കഴിഞ്ഞു.
ആയൂർവേദത്തിന് സൈഡ് എഫക്റ്റില്ലെന്ന മിഥ്യാ ധാരണയുടെ പുറത്താണ് അരിഷ്ടവും, ആസവവും പലരും ആവശ്യം പോലെ കഴിക്കുന്നത്. നിശ്ചിതമായ അളവിലും ഡോസിലും കൂടുതൽ ഇത് കഴിക്കുന്നത് കുടലിനകത്തുള്ള ക്യാൻസറുകൾ, അൾസർ കരൾ രോഗങ്ങൾ തുടങ്ങിയവക്കിടയാക്കും.
ഡോ.ജോർജ് പോൾ
ആയുർവേദ ഡോക്ടർ
കോലഞ്ചേരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |