തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിൻെറ കാലത്ത് വിദ്യാഭ്യാസത്തെ വീണ്ടും ഒറ്റ വകുപ്പാക്കാൻ ആലോചന. പൊതുവിദ്യാഭ്യാസത്തെയും ഉന്നതവിദ്യാഭ്യാസത്തെയും രണ്ടായി പിരിച്ച് രണ്ട് മന്ത്രിമാർക്ക് നൽകിയ പരീക്ഷണം ഫലം കണ്ടില്ലെന്ന വിലയിരുത്തലിലാണിത്.
പൊതുവിദ്യാഭ്യാസ മേഖലയുള്ള ഉന്നമനത്തിന് കഴിഞ്ഞ അഞ്ചു വർഷം നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ വിജയപാത പിന്തുടർന്ന് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാണ് അടുത്ത അഞ്ചുവർഷം പിണറായിസർക്കാർ മുൻഗണ നൽകുന്നത്. ഇത് മുന്നിൽ കണ്ടാണ് ലയനത്തെ കുറിച്ച് ആലോചിക്കുന്നത്. കഴിഞ്ഞ സർക്കാരിൻെറ തുടക്കത്തിൽ വിദ്യാഭ്യാസ വകുപ്പിൻെറ ചുമതല പ്രൊഫ.സി.രവീന്ദ്രനാഥിനായിരുന്നെങ്കിലും കാര്യക്ഷമത വർദ്ധിപ്പിക്കാനെന്ന പേരിലാണ് ഉന്നതവിദ്യാഭ്യാസത്തെ പിരിച്ച് കെ.ടി.ജലീന് നൽകിയത്.എന്നാൽ ഇത് ഇരുവകുപ്പുകളിലും പ്രതിസന്ധിയുണ്ടാക്കി. സ്ക്കൂൾ തലത്തിൽ കരിക്കുലം കമ്മിറ്റികളിൽ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ വകുപ്പിൻെറ സഹകരണം ആവശ്യമാണ് എന്നാൽ ഉദ്യോഗസ്ഥരെ യഥാസമയം പരിശീലനങ്ങളിൽ നിയോഗിക്കാൻ പോലും കഴിയാതെ വന്നു. തൊഴിലധിഷ്ഠിത പഠനം ലക്ഷ്യമിടുന്ന അസാപ്, വിദ്യാഭ്യാസമേഖലയ്ക്ക് ഒന്നാകെയുള്ള കൈറ്റ് തുടങ്ങിയ മേഖലകളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. വിദ്യാഭ്യാസത്തിന് ഒരു മന്ത്രിയാണെങ്കിൽ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ കാലതാമസം ഒഴിവാകുമെന്നതാണ് വിലയിരുത്തൽ.
ബാലഗോപാലോ വീണയോ ?
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശാക്തീകരണം പ്രധാനലക്ഷ്യമായി രണ്ടാംപിണറായി സർക്കാരിന് മുന്നിലുള്ള
സാഹചര്യത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്നവരെ വകുപ്പ് ഏൽപ്പിക്കണമെന്നാണ് പൊതുഅഭിപ്രായം. കെ.എൻ.ബാലഗോപാലിൻെറയും വീണാ ജോർജ്ജിൻെറയും പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷക്കാലം സി.പി.എമ്മിൻെറ ഭാഗത്ത് നിന്ന് വിദ്യാഭ്യാസവകുപ്പിൻെറ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ബാലഗോപാലാണ്. വിദ്യാഭ്യാസ രംഗവുമായുള്ള അദ്ദേഹത്തിൻെറ പരിചയസമ്പത്തും അനുകൂല ഘടകമാണ്. അതേസമയം വീണാജോർജിനെ പരിഗണിക്കുന്നതിൽ സാമുദായിക ഘടകം കൂടിയുണ്ട്. ക്രൈസ്തവ വിഭാഗങ്ങൾക്ക് കഴിഞ്ഞ സർക്കാരിൻെറ കാലത്ത് നൽകിയ പരിഗണന കുറവായിരുന്നുവെന്ന പരാതി ഉയർന്നിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയൻ നടത്തിയ കേരളയാത്രയിൽ പങ്കെടുത്ത ക്രൈസ്തവ മേലദ്ധ്യക്ഷൻമാരും ഇക്കാര്യം ഉന്നയിച്ചിരുന്നു. ക്രൈസ്തവ വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള വിദ്യാഭ്യാസമേഖലയുടെ ചുമതല അവരിൽ ഒരാളെ ഏൽപ്പികുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സുപ്രധാന വകുപ്പ് ആവശ്യപ്പെട്ടുന്ന ജോസ്.കെ.മാണി വിഭാഗത്തിലും വിദ്യാഭ്യാസ വകുപ്പിൽ താത്പര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |