അടിമാലി: ഷോട്ട് ഫിലിമിലെ കഥ യാഥാർത്ഥ്യമാക്കി കുട്ടി സംവിധായകന്റെ കുടുക്കയിലെ സമ്പാദ്യം വാക്‌സിൻ ചലഞ്ചിലേയ്ക്ക് നൽകി
തോക്കുപാറ ഗവണ്മെന്റ് യുപി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥി ഇഷാൻ സി മിഥുനാണ് തന്റെ കുടുക്കയിൽ നിറഞ്ഞ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സംഭാവന പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ്‌കുമാർ ഏറ്റുവാങ്ങി .
കഴിഞ്ഞ വർഷം എസ്.ഐ.ഇ.ടി നടത്തിയ സംസ്ഥാന തല ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രൈമറി തലത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായി ഇഷന്റെ 'മൺകുടുക്ക' തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച കലാസംവിധായകൻ, മികച്ച എഡിറ്റർ എന്നീ അവാർഡുകളും ചിത്രം കരസ്ഥമാക്കിയിരുന്നു. പ്രളയത്തിന്റെയും അതിജീവനത്തിന്റെയും കഥ വരച്ചു കാട്ടിയ മൺകുടത്തിൽ തന്റെ ഏറെ നാളത്തെ ആഗ്രഹം ആയ സൈക്കിൾ വാങ്ങാനായി മൺകുടുക്കയിൽ കൂട്ടിവെച്ച തുക ഒരു കൊച്ചുകുട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതായിരുന്നു ഇതിവൃത്തം. അന്നുമുതൽ ചിത്രത്തിന്റെ എഴുത്തുകാരനായ ഇഷാൻ തനിക്ക് കിട്ടുന്ന ചെറിയ തുകകൾ എല്ലാം സൈക്കിൾ വാങ്ങുന്നതിനായി മൺകുടുക്കയിൽ ശേഖരിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷാൻ തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്. പള്ളിവാസൽ പഞ്ചായത്തിലെത്തി പ്രസിഡന്റ് വി .ജി പ്രതീഷ്‌കുമാർ, സെക്രട്ടറി നിസാർ എന്നിവർക്ക് കുടുക്ക കൈമാറി.
സൈക്കിൾ വാങ്ങുക എന്ന തന്റെ ആഗ്രഹം നടന്നില്ലെങ്കിലും മറ്റുള്ളവർക്ക് അത് സഹായമായെന്ന സന്തോഷമാണെന്നും സൈക്കിൾ വാങ്ങാൻ പുതിയ കുടുക്കയിൽ ശേഖരണം തുടങ്ങുകയാണെന്നും ഇഷാൻ പറഞ്ഞു.സി മിഥുൻ,ചിത്തിരപുരം ഗവൺമെന്റ് ഹൈ സ്‌കൂൾ അദ്ധ്യാപിക ഡോ. ആഷാ എം, എന്നിവരാണ് മാതാപിതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |