തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ. ജില്ലയിലെ 10 സീറ്റുകളിലാണ് ബി.ജെ.പി മത്സരിച്ചത്. ഈ 10 മണ്ഡലങ്ങളിലും കൂടി ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത് 3,04,085 വോട്ടാണ്. 2016ൽ ഈ 10 മണ്ഡലങ്ങളിൽ നിന്നായി ആകെ ലഭിച്ചത് 2,93,677 വോട്ടാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10,408 വോട്ടിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
എൽ.ഡി.എഫ് വൻ വിജയം നേടുകയും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വൻതോതിൽ വോട്ട് കുറയുകയും ചെയ്ത തിരഞ്ഞെടുപ്പിൽ വോട്ട് വർദ്ധിപ്പിക്കാൻ ജില്ലയിൽ ബി.ജെ.പിക്ക് കഴിഞ്ഞെന്നത് നേട്ടമാണ്. ഇടതും വലതും ചേർന്ന് ചില ന്യൂനപക്ഷ ഏരിയകളിൽ മത്സരിച്ച് നടത്തിയ വർഗീയ പ്രചാരണമാണ് തൃശൂർ മണ്ഡലത്തിൽ കപ്പിനും ചുണ്ടിനും ഇടയിൽ ബി.ജെ.പിക്ക് അർഹതപ്പെട്ട വിജയം നിഷേധിച്ചത്.
പരാജയത്തിനിടയിലും മണ്ഡലത്തിലെ 157ൽ 57 ബൂത്തുകളിലും ലീഡ് പിടിച്ചത് ബി.ജെ.പിയാണെന്നത് ആവേശകരമാണ്. ഗുരുവായൂരിലെ നിർഭാഗ്യകരമായ സംഭവം ഉണ്ടാക്കിയ തിരിച്ചടിയെക്കുറിച്ചും ജില്ലയിലെ വോട്ടിംഗ് കണക്കുകളെക്കുറിച്ചും ആഴത്തിൽ പഠിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി പാർട്ടി കൂടുതൽ കരുത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ജില്ലയിൽ കോൺഗ്രസിനുണ്ടായ തകർച്ച അവസരമാക്കി സി.പി.എമ്മിന്റെ യഥാർത്ഥ ബദലായിബി.ജെ.പി മാറുമെന്നും അഡ്വ. കെ.കെ അനീഷ്‌കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |