തിരുവനന്തപുരം: ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ സംസ്ഥാന കൺവീനർ സ്ഥാനം രാജിവച്ചേക്കും. ഇന്ന് കൊല്ലത്ത് ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷമാവും തുഷാറിന്റെ തീരുമാനം.
തിരഞ്ഞെടുപ്പിൽ ഇടത് -വലത് മുന്നണികളെ മറികടക്കാനുള്ള തന്ത്രങ്ങൾ മെനയാനോ എൻ.ഡി.എ എന്ന നിലയിൽ ഏകോപനം ശക്തമാക്കാനോ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്നാണ് തുഷാറിന്റെ പ്രധാന ആക്ഷേപം. ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം ധരിപ്പിച്ചെന്നാണ് അറിയുന്നത്.
ബി.ഡി.ജെ.എസ് രൂപീകരണ ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ സഖ്യകക്ഷിയായി മത്സരിച്ചപ്പോൾ ബി.ജെ.പിയുടെ വോട്ട് വിഹിതം ആറു ശതമാനമാനത്തിൽ നിന്ന് 16 ശതമാനമായി വർദ്ധിച്ചെന്ന് പാർട്ടി വിലയിരുത്തുന്നു. എൻ. ഡി. എ മൂന്നാം ചേരി ആയെങ്കിലും ആ തരംഗം നിലനിർത്താൻ ബി.ജെ.പി ക്ക് കഴിഞ്ഞില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും എൻ.ഡി.എ യുടെ വോട്ട് ഗണ്യമായി വർദ്ധിപ്പിച്ചു. എന്നാൽ ബി.ജെ.പി യിലെ തമ്മിലടിയും കുതികാൽ വെട്ടും കാലുവാരലും വോട്ട് കച്ചവടവും എൻ.ഡി.എ യുടെ കുതിപ്പിനെ ബാധിച്ചു.
എൻ.ഡി.എ ജില്ലാ,മണ്ഡലം,ബൂത്ത് തലത്തിൽ നിർജ്ജീവമാണ്. ഇത് ശക്തമാക്കണമെന്ന് ബി.ഡി.ജെ.എസ് ആവശ്യപെടുമ്പോഴെല്ലാം ബി.ജെ.പി നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിച്ചത് ഇരു കക്ഷികളുടെയും ഇഴയടുപ്പം ഇല്ലാതാക്കി. ഇത് പ്രവർത്തനത്തെ സാരമായി ബാധിച്ചു.
ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ചില മണ്ഡലങ്ങളിൽ പൂർണ്ണമായി അവഗണിക്കുകയും ചില ബി.ജെ.പി ക്കാർ പ്രകടനം നടത്തുകയും ചെയ്തു. ബി.ഡി.ജെ.എസ്, ബി.ജെ.പി ക്ക് വോട്ട് ചെയ്തപ്പോൾ ബി ജെ പി തിരിച്ച് വോട്ട് ചെയ്‌തില്ല.ബി.ജെ.പിയുടെ 4.25 ലക്ഷം വോട്ടുകൾ കച്ചവടം ചെയ്തതാണോ എന്ന് ദേശീയ നേതൃത്വം അന്വേഷിക്കണം. ബി.ഡി.ജെ എസിന്റെ ശക്തി തകർക്കാൻ ബി .ജെ .പി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗവും ജില്ലാ - മണ്ഡലങ്ങളിലെ ചിലരും പ്രവർത്തിച്ചു. ബി.ജെ.പി ദേശീയ നേതാക്കൾ സ്വന്തം സ്ഥാനാർത്ഥികൾക്കായി പറന്നിറങ്ങിയപ്പോൾ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളുടെ ഒരു മണ്ഡലത്തിലും തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |