കട്ടപ്പന: എം.എം. മണിയുടെ അഭ്യർത്ഥനയും ചെവിക്കൊണ്ടില്ല, വേളാങ്കണ്ണി പള്ളിയിലെത്തി തലമൊട്ടയടിച്ച് ഉടുമ്പൻചോലയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഇ.എം. ആഗസ്തി വാക്കുപാലിച്ചു. ''വാക്കുകൾ പാലിക്കാനുള്ളതാണ്'' എന്ന അടിക്കുറിപ്പോടെ ഈ ചിത്രവും ഇന്നലെ ഉച്ചയ്ക്ക് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ഏതാനും സഹപ്രവർത്തകർക്കൊപ്പം അദ്ദേഹം വേളാങ്കണ്ണിയിലേക്ക് പോയത്. തിരഞ്ഞെടുപ്പ് പ്രീപോൾ വന്നപ്പോഴായിരുന്നു ആഗസ്തി
ചലഞ്ച് നടത്തിയത്. എം.എം. മണിക്ക് 20,000 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിച്ചാൽ തല മുണ്ഡനം ചെയ്യുമെന്നും വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോയെന്നും ആഗസ്തി ചോദിച്ചിരുന്നു. എന്നാൽ വെല്ലുവിളി ഏറ്റെടുക്കാൻ പരസ്യമായി ആരും മുന്നോട്ട് വന്നിരുന്നില്ല. എന്നാൽ എം.എം. മണിയുടെ ഭൂരിപക്ഷം ഇരുപതിനായിരം കടന്നതിന് പിന്നാലെ ആഗസ്തിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണം ശക്തമായി. തുടർന്ന് തല മുണ്ഡനം ചെയ്യുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാൽ തലമുണ്ഡനം ചെയ്യേണ്ട ആവശ്യമില്ലെന്ന് എം.എം. മണിയും ആഗസ്തിയെ നേരിട്ട് അറിയിച്ചിരുന്നു. 38,305 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം.എം. മണി വിജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |