തൃശൂർ: കൊടകരയിൽ വാഹനം തട്ടിയെടുത്ത് കുഴൽപ്പണം കവർന്ന കേസിൽ കസ്റ്റഡിയിൽ വാങ്ങിയ നാല് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തൃശൂർ മുതൽ കൊടകര വരെ ഗുണ്ടാസംഘം നടത്തിയ കുഴൽപ്പണ തട്ടിപ്പ് യാത്ര പ്രതികളെ ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു. കൊരട്ടി സ്‌റ്റേഷനിൽ പൊലീസ് മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്തു.
രഞ്ജിത്, ദീപക്, മാർട്ടിൻ, ഒളരി ബാബു എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. പണവുമായി എത്തിയ സംഘം തൃശൂരിൽ രാത്രി തങ്ങിയ എം.ജി റോഡിലെ ലോഡ്ജ് മുതൽ കൊടകര ഓവർബ്രിഡ്ജ് പിന്നിട്ടുളള ദൂരം വരെയായിരുന്നു തെളിവെടുപ്പ് യാത്ര. വ്യാജ അപകടം സൃഷ്ടിച്ച് പണം കവർന്ന സ്ഥലത്തെത്തിച്ച പ്രതികളോട് മോഷണം ആസൂത്രണം ചെയ്ത രീതിയും യാത്രയിലെ സംഭവങ്ങളും ചോദിച്ചറിഞ്ഞു. ഗൂഢാലോചന നടത്തിയ സംഘം കുഴൽപ്പണം തട്ടിയെടുക്കാനായി ഉപയോഗിച്ച പ്രതികളാണ് ഈ നാലുപേരെന്നാണ് വിവരം. ആകെ 13 പ്രതികളുള്ള കേസിൽ10 പേർ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു.
ഏപ്രിൽ മൂന്നിനാണ് മൂന്നരക്കോടിയോളം രൂപയും കാറും കൊടകരയിൽ ഗുണ്ടാ സംഘം കവർച്ച ചെയ്തത്. 25 ലക്ഷം രൂപമാത്രം നഷ്ടപ്പെട്ടതായാണ് പണം കടത്തിയിരുന്ന കോഴിക്കോട്ടെ വ്യവസായിയും ആർ.എസ്.എസ് പ്രവർത്തകനുമായ ധർമരാജൻ, ഡ്രൈവർ ഷംജീർ വഴി പൊലീസിൽ പരാതി നൽകിയത്. കേസിൽ ഒമ്പതാം പ്രതിയിൽ നിന്നു മാത്രം 31 ലക്ഷത്തിലേറെ രൂപ പിടികൂടി. ഇതോടെ കോടിക്കണക്കിനു രൂപയാണ് നഷ്ടപ്പെട്ടതെന്നും 25 ലക്ഷമെന്നത് വ്യാജ പരാതിയാണെന്നും വ്യക്തമായി.പണം കൊടുത്തുവിട്ടത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കാണെന്നും പണം വന്നത് കർണാടകയിൽ നിന്നാണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |