ഇരിട്ടി: വീട്ടിനടുത്തുള്ള പറമ്പിൽ നിന്നു കിട്ടിയ ഐസ്‌ക്രീം ബാൾ തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സഹോദരങ്ങളായ രണ്ട് പിഞ്ചുകുട്ടികൾക്ക് പരിക്കേറ്റു. തില്ലങ്കേരി പടിക്കച്ചാലിനടുത്ത് നെല്യാട്ടേരിയിലെ കെ. റുഖിയ- കബീർ ദമ്പതികളുടെ മക്കളായ അമീൻ (5), റബീൽ (2) എന്നിവർക്കാണ് പരിക്കേറ്റത്.സാരമായി പരിക്കേറ്റ അമീനിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും റബിനിനെ ഇരിട്ടിയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെയാണ് നാടിനെ നടുക്കിയ സംഭവം.
വീടിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ അമീനും സുഹൃത്തുക്കളായ നാലുപേരും കളിക്കുന്നതിനിടെയാണ് ഐസ്ക്രീം ബോംബ് കിട്ടിയത്. ഇതെടുത്ത കുട്ടികളെല്ലാവരും കൂടി അമീന്റെ വീട്ടിലേക്ക് പോയി. വീട്ടിൽ ബോൾ തട്ടിക്കളിക്കുന്നതിനിടയിൽ അമീന്റെ കൈയിൽ നിന്ന് താഴേ വീഴുകയും ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറികുകയുമായിരുന്നു. ഉമ്മ റുഖിയക്കൊപ്പം അടുക്കളയിൽ ഉണ്ടായിരുന്ന റബീൽ സഹോദരന്റെ സമീപത്തേക്ക് എത്തുന്നതിനിടയിലാണ് സ്‌ഫോടനം നടന്നത്. മറ്റു കുട്ടികൾ വീടിന് പുറത്തായിരുന്നതിനാൽ പരിക്കേറ്റില്ല. സ്‌ഫോടനത്തിൽ ജനൽപാളികൾ പൊട്ടിത്തെറിച്ചു.
അമീന് നെഞ്ചിലും കാലിനുമാണ് പരിക്കേറ്റത്. ബോംബിന്റെ ചീളുകൾ തെറിച്ചാണ് റബീലിന് പരിക്കേറ്റത്. വീട്ടിനുള്ളിൽ നിന്നും ഉഗ്ര ശബ്ദവും പുക ഉയരുന്നതും കണ്ട് ഓടിയെത്തിയ സമീപ വാസികൾ പരിക്കേറ്റ രണ്ടുകുട്ടികളെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൈകാലുകളിൽ ബോംബിന്റെ അവശിഷ്ടങ്ങൾ തുളച്ച് കയറിയതിനാൽ വിദഗ്ദ്ധ പരിശോധനക്കായി അമീനിനെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. പേരാവൂർ ഡിവൈ.എസ്.പി ടി.പി. ജേക്കബ്ബ്, മുഴക്കുന്ന് സി.ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
രാഷ്ട്രീയസംഘർഷങ്ങൾ ഇടക്കിടെയുണ്ടാകുന്ന പ്രദേശമായതിനാൽ ആരോ ഉപേക്ഷിച്ച ബോംബാണ് കുട്ടികളുടെ കൈയിലെത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |