ന്യൂഡൽഹി : കൊവിഡ് മഹാമാരി രണ്ടാം തരംഗത്തിൽ രാജ്യത്തെ ശ്വാസംമുട്ടിക്കുമ്പോൾ ജനം ജീവിക്കുന്നത് കടുത്ത നിരാശയിലെന്ന് കണ്ടെത്തൽ. ആരോഗ്യസംവിധാനങ്ങൾക്ക് താളം തെറ്റുകയും, ഓക്സിജൻ, മരുന്ന് എന്നിവയ്ക്ക് ക്ഷാമം സംഭവിക്കുകയും ചെയ്യുന്നത് ജനങ്ങളിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് സർവേ ഫലം വെളിവാക്കുന്നു. ഇതോടൊപ്പം ഇപ്പോഴത്തെ രോഗവ്യാപനം ജീവിതമാർഗത്തെ ഇല്ലാതാക്കുമോ എന്ന ആശങ്കയുമുണ്ട്.
കൊവിഡ് കാലത്ത് രാജ്യത്തെ ജനതയുടെ മാനസിക സ്ഥിതിയെന്ത് എന്ന് അറിയുന്നതിനായി ലോക്കൽ സർക്കിൾ എന്ന ഗ്രൂപ്പാണ് പഠനം നടത്തിയത്. കൊവിഡിനെ ചെറുക്കുന്നതിൽ ഭരണകൂടങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ അഭിപ്രായമെന്തെന്ന് തേടുവാനും സർവേ ശ്രമിച്ചിരുന്നു.
സർവേ ഫലപ്രകാരം രാജ്യത്തെ 61 ശതമാനം ജനങ്ങളും കൊവിഡ് മൂലം മാനസിക സംഘർഷം അഭിമുഖീകരിക്കുന്നുണ്ട്. കൊവിഡിനെ കുറിച്ച് ഓർത്ത് ദേഷ്യപ്പെടുന്നവരും, നിരാശപ്പെടുന്നവും, ആശങ്കപ്പെടുന്നവരും ഇവരിൽ ഉണ്ട്. രാജ്യത്ത് കൊവിഡ് കേസുകൾ നാല് ലക്ഷം കടന്നതും, ആശുപത്രികളിൽ കിടക്കകൾ കുറയുന്നതും, ഓക്സിജൻ ക്ഷാമവുമെല്ലാം ജനത്തിന് മേൽ ആശങ്കൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് സർവേയിലൂടെ വ്യക്തമാവുന്നുണ്ട്. അതേസമയം 28 ശതമാനം പേർ ഇപ്പോഴത്തെ വിഷമതകളൊക്കെ മാറി വീണ്ടും സാധാരണ അവസ്ഥയിലേക്ക് എത്തും എന്ന ശുഭാപ്തി വിശ്വാസക്കാരാണ്. 8141ഓളം പേരാണ് ഈ സർവേയ്ക്ക് വേണ്ടി പ്രതികരിച്ചിട്ടുള്ളത്.
അതേസമയം കൊവിഡ് രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്ന രീതി ശരിയോ എന്ന ചോദ്യത്തിന് 41 ശതമാനം പേരും അതേ എന്നാണ് ഉത്തരം പറഞ്ഞിട്ടുള്ളത്. 45 ശതമാനം പേർ ഇല്ല എന്നും അഭിപ്രായപ്പെട്ടു. ഇതിൽ 14 ശതമാനം പേർ കൊവിഡ് വ്യാപനം തടയേണ്ടവർക്ക് വ്യക്തമായ കാഴ്ചപ്പാടില്ല എന്ന അഭിപ്രായമാണ് പങ്കുവച്ചത്. ലോകമെമ്പാടുമുള്ള അനുഭവങ്ങളിൽ നിന്ന് പഠിക്കാനുള്ള ശേഷിയില്ലെന്നതാണ് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പ്രധാന പ്രശ്നമായി ചിലർ ഉന്നയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |