നോയ്‌ഡ: ഇന്ത്യയിൽ കോടിക്കണക്കിന് ആരാധകരുളള ഗെയിമായിരുന്നു പബ്‌ജി. എന്നാൽ ചൈനീസ് കമ്പനിയായ ടെൻസെന്റിന് ഗെയിമിൽ നിക്ഷേപമുണ്ടെന്ന വിവരത്തെ തുടർന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞവർഷം ഗെയിമിന്റെ മൊബൈൽ പതിപ്പിനെ വിലക്കിയിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്നു എന്ന കാരണത്താലായിരുന്നു അത്.
എന്നാൽ ഇപ്പോഴിതാ ആ ചൈനീസ് ബന്ധമെല്ലാം ഉപേക്ഷിച്ച് പൂർണമായും ഇന്ത്യക്കാർക്ക് അനുയോജ്യമായ പുത്തൻ പതിപ്പുമായി പബ്‌ജി എത്തുകയാണ്. ഇത്തവണ പേരിലും മാറ്റമുണ്ട്. പബ്‌ജി മൊബൈൽ ഇന്ത്യ എന്ന പേര് മാറ്റി ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യ എന്ന പേരായി.
ഈ മാറ്റം അറിയിച്ചുകൊണ്ട് ഗെയിം വികസിപ്പിച്ചെടുത്ത പബ്‌ജി മൊബൈൽ ഇന്ത്യ അവരുടെ ഫേസ്ബുക്ക്, യൂ ട്യൂബ് പേജുകളുടെ പേര് ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യ എന്ന് നൽകി. യൂ ട്യൂബ് ചാനലിൽ പുതിയ ഗെയിമിന്റെ ഒരു ചെറിയ ടീസറും കമ്പനി അപ്‌ലോഡ് ചെയ്‌തു.
ഗെയിമിന്റെ ഇന്ത്യൻ പതിപ്പാണ് കമ്പനി വികസിപ്പിക്കുന്നതെന്നാണ് വിവരം. പേരിൽ മാത്രമല്ല ആകെ രൂപഭാവത്തിലും മാറ്റത്തോടെയാണ് പബ്‌ജി ഇന്ത്യയിലെത്തുക എന്ന് ചുരുക്കം. ഗെയിം വികസിപ്പിച്ചെടുത്ത ക്രാഫ്‌റ്റോൺ കമ്പനി കേന്ദ്രസർക്കാരിന്റെ അനുമതിയ്‌ക്കായി കാത്തിരിക്കുകയാണ്.
ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് പിന്നാലെയാണ് കേന്ദ്രസർക്കാർ പബ്‌ജി ഇന്ത്യയിൽ നിരോധിച്ചത്. വിഷയത്തിൽ നിലപാട് തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും പബ്‌ജി മടങ്ങിവരുന്നതിനോട് കേന്ദ്ര സർക്കാരിന് വേണ്ടത്ര മതിപ്പില്ല. കുട്ടികളുടെ മനസിൽ അക്രമ വാസനയും അവർ ഗെയിമിന് അടിമകളാകാൻ ഇടയാക്കുന്നതുമാണ് പബ്‌ജി ഗെയിമെന്നാണ് കേന്ദ്ര നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |