ന്യൂഡൽഹി: ഓക്‌സിജൻ വിതരണത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. കേന്ദ്രം പലതും ചെയ്യുന്നുണ്ടെങ്കിലും വീഴ്‌ചയുണ്ടായെന്ന് കോടതി വിമർശിച്ചു. ആളുകൾ മരിക്കുന്നത് കേന്ദ്രത്തിന് നിഷേധിക്കാനാവില്ലെന്നും ഡൽഹിക്ക് നൽകുന്ന ഓക്‌സിജന്റെ കണക്ക് വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
നാളെ രാവിലെ പത്തരയ്‌ക്ക് കണക്ക് ഹാജരാക്കാൻ ആവശ്യപ്പെട്ട കോടതി, ഓക്‌സിജൻ പ്രതിസന്ധി എങ്ങനെ പരിഹരിച്ചുവെന്ന് മഹാരാഷ്‌ട്രയോട് ചോദിച്ച് മനസിലാക്കണമെന്നും പറഞ്ഞു. എന്നാൽ തങ്ങൾക്ക് സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
കേന്ദ്രസർക്കാരും ഡൽഹി ചീഫ് സെക്രട്ടറിയും ചേർന്ന് പ്രവർത്തിക്കാൻ നിർദേശം നൽകിയ കോടതി ജനങ്ങൾക്ക് ഉത്തരം നൽകാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും ഓർമ്മിപ്പിച്ചു. ഉദ്യോഗസ്ഥരെ പിടിച്ച് ജയിലിലിട്ടാൽ ഓക്‌സിജൻ എത്തിക്കാൻ സാധിക്കുമോയെന്ന് ചോദിച്ച കോടതി കേന്ദ്രസർക്കാരിനെതിരായ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്‌തു.
ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്നും, പണി അറിയില്ലെങ്കിൽ ഐ ഐ ടിയെ ചുമതലപ്പടുത്താനും നിർദേശിച്ചതിന് പിന്നാലെയാണ് കോടതിയലകഷ്യ നടപടി സ്വീകരിക്കുന്നതിലേക്ക് ഡൽഹി ഹൈക്കോടതി നീങ്ങിയത്. കാരണം കാണിക്കൽ നോട്ടീസ് കിട്ടിയതിന് പിന്നാലെ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |