SignIn
Kerala Kaumudi Online
Thursday, 25 April 2024 4.14 PM IST

ഗ്രൂപ്പ് കരുനീക്കങ്ങൾ ശക്തം : പ്രതിസന്ധിയിൽ കോൺഗ്രസ്

congress

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാനായി കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതി നാളെ ചേരാനിരിക്കെ, പാർട്ടിക്കകത്ത് സമ്മർദ്ദതന്ത്രങ്ങൾ ശക്തമാക്കി ഗ്രൂപ്പ് നേതൃത്വങ്ങൾ. ഇതോടെ പാർട്ടിയിലെ പ്രതിസന്ധി കൂടുതൽ മുറുകി.

പാർട്ടി, നിയമസഭാകക്ഷി അദ്ധ്യക്ഷ പദവികളിലും താഴെത്തട്ടിലുമടക്കം സമൂല അഴിച്ചുപണിയെന്ന ആവശ്യം ശക്തമാക്കാനാണ് എ ഗ്രൂപ്പ് നീക്കം. പ്രതിപക്ഷനേതൃ പദവിയിൽ അഞ്ച് വർഷവും കഠിനാദ്ധ്വാനം ചെയ്ത രമേശ് ചെന്നിത്തല മാറിനിൽക്കേണ്ടെന്ന വികാരം ഐ ഗ്രൂപ്പിലും ശക്തം. നേതൃമാറ്റത്തെക്കാൾ പ്രവർത്തനശൈലി മാറ്റമാണവരുടെ ആവശ്യം. സംഘടനാ പാളിച്ചകളുടെ പേരിൽ ഒളിഞ്ഞും തെളിഞ്ഞും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ എ, ഐ ഗ്രൂപ്പ് നേതാക്കൾ പഴിചാരുകയുമാണ്.

ഇന്നലെ തലസ്ഥാനത്ത് മുതിർന്ന എ ഗ്രൂപ്പ് നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ സാന്നിദ്ധ്യത്തിൽ അനൗപചാരിക ചർച്ചകളിലേർപ്പെട്ടു. കെ.പി.സി.സി, നിയമസഭാകക്ഷി നേതൃപദവികളിൽ അഴിച്ചുപണിയെന്ന ആവശ്യം രാഷ്ട്രീയകാര്യസമിതി യോഗത്തിലുന്നയിക്കാനാണ് ധാരണ. തലസ്ഥാനത്ത് കവടിയാറിൽ സുഹൃത്തിന്റെ ഫ്ലാറ്റിൽ ആരോഗ്യപ്രശ്നങ്ങളുമായി വിശ്രമത്തിലുള്ള മുൻമന്ത്രി ആര്യാടൻ മുഹമ്മദിനെ കാണാനെത്തിയ നേതാക്കളാണ് കൂടിക്കണ്ടത്. തോൽവിയുടെ ഉത്തരവാദിത്വം ഒരാൾക്കല്ലെന്നും കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും തുല്യ ഉത്തരവാദിത്വമാണെന്നുമാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ. നേതൃമാറ്റമാണെങ്കിൽ ഇരുവരും മാറി പുതിയവർ വരട്ടെയെന്നാണ് ചർച്ചയിലെ ധാരണ. ഗ്രൂപ്പ് യോഗമല്ലെന്ന് നേതാക്കൾ വിശദീകരിച്ചു. കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എം. ഹസ്സൻ, കെ. ബാബു തുടങ്ങിയവർ ആര്യാടൻ കഴിയുന്ന ഫ്ലാറ്റിലെത്തിയിരുന്നു.

തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംഘടിതനീക്കമാണ് നടക്കുന്നതെന്ന് ഗ്രൂപ്പ് രഹിത നേതാക്കൾ സംശയിക്കുന്നു. ഹൈക്കമാൻഡിനും ഇതിൽ അതൃപ്തിയില്ലാതില്ല. ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയ മുല്ലപ്പള്ളി, നാളത്തെ രാഷ്ട്രീയകാര്യസമിതി യോഗത്തിന്റെ വികാരമറിയാനും കാത്തിരിക്കുന്നു. ഇന്നലെ കെ. മുരളീധരൻ വീണ്ടും മുല്ലപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി.

കെ.പി.സി.സി അദ്ധ്യക്ഷപദവിയിൽ നോട്ടമിടുന്ന കെ. സുധാകരൻ പതിവ്ശൈലി വിട്ട് കരുതലോടെയാണ് പ്രതികരിച്ചത്. കെ. മുരളീധരനും പരമാവധി സംയമനം പാലിക്കുന്നു. സുധാകരൻ അദ്ധ്യക്ഷപദവിയിലെത്തുന്നതിനോട് വിയോജിപ്പുള്ളവരുമുണ്ട്. മുഖ്യമന്ത്രിക്കെതിരെ ചെത്തുകാരന്റെ മകനെന്ന പരാമർശം നടത്തി വിവാദം സൃഷ്ടിച്ചത് തെക്കൻ കേരളത്തിൽ ക്ഷീണമായെന്ന് വിലയിരുത്തുന്ന നേതാക്കളാണ് സുധാകരൻ വരുന്നതിനോട് വിയോജിക്കുന്നത്.

പാർട്ടി പുന:സംഘടന മിക്കവാറും ആഗസ്റ്റിലേ ഉണ്ടാകൂവെന്ന സൂചനകളുയരുന്നതിനാൽ, തൽക്കാലം നേതൃമാറ്റത്തിന് ഹൈക്കമാൻഡ് തുനിയുമോയെന്ന സന്ദേഹവുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.