നീലേശ്വരം: കശുഅണ്ടിപ്പരിപ്പിന് അന്താരാഷ്ട്ര വിപണിയിൽ നല്ല വിലയുള്ളപ്പോഴും ലോകത്തെ ഏറ്റവും ഗുണമേന്മയുള്ള കശുഅണ്ടി ഉത്പാദിപ്പിക്കുന്ന കാസർകോട്, കണ്ണൂർ ജില്ലകളിലെ കർഷകർ വില കിട്ടാതെ നട്ടംതിരിയുന്നു. വ്യാപാരികൾ പറഞ്ഞ തുകയ്ക്ക് നൽകിപ്പോകുകയോ,വിപണി കിട്ടാതെ കശുവണ്ടിയുമായി തിരിച്ച് വീട്ടിലേക്ക് മടങ്ങുകയോയാണ് ഇവരിപ്പോൾ.
ഈ വർഷം തുടക്കത്തിൽ കകിലോവിന് 110 രൂപ കിട്ടിയിരുന്നുവെങ്കിലും ഇപ്പോൾ വെറും 70 രൂപയാണ് കിട്ടുന്നത് .മുൻവർഷം തുടക്കത്തിൽ160 രൂപ കിട്ടിയിടത്താണിത്. എന്നാൽ സീസൺ പാതിയാകുമ്പോൾ തന്നെ കശുഅണ്ടി എടുക്കാൻ തന്നെ വ്യാപാരികൾ മടിക്കുകയാണ്. കൊവിഡ് വ്യാപനം കൂടിയതിനാൽ കൊല്ലത്ത് നിന്ന് കശുഅണ്ടി വാങ്ങാൻ ഇപ്പോൾ വണ്ടി വരുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. അത് പോലെ കർണ്ണാടകയിൽ നിന്നും കർശനനിയന്ത്രണം വന്നതോടെ അവിടേക്കും ചരക്ക് കൊണ്ടുപോകാൻ കഴിയുന്നില്ല.
ചട്ടഞ്ചാലിൽ ജില്ല കുടുംബശ്രീ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന യൂണിറ് ആദ്യമൊക്കെ വ്യാപാരികളിൽ നിന്ന് കശുഅണ്ടി വാങ്ങിയിരുന്നുവെങ്കിലും ഇപ്പോൾ അതുമില്ല.ചരക്കെടുക്കാൻ ആളില്ലാതായതോടെ കശുമാവ് കർഷകർ കടകളിൽ കിട്ടിയ വിലക്ക് ഇട്ടെറിഞ്ഞ് പോകുന്ന അവസ്ഥയാണിപ്പോഴുള്ളത്.മഴ വന്നാൽ പിന്നെ കശുഅണ്ടി ആരും എടുക്കില്ല എന്ന അവസ്ഥയിലാണ് കിട്ടിയ വിലക്ക് നൽകേണ്ടിവരുന്നത്. മുമ്പ് കാപ്പെക്സ് മുഖേന കശുഅണ്ടി സംഭരിച്ചപ്പോൾ കർഷകന് തറ വില കിട്ടിയിരുന്നു കഴിഞ്ഞ വർഷം കുറച്ച് സഹകരണ സംഘങ്ങളും കർഷകനിൽ നിന്ന് ആദ്യം കശുഅണ്ടി സംഭരിച്ചിരുന്നുവെങ്കിലും ഇടക്ക് നിർത്തുകയായിരുന്നു.
പ്രൊജക്ടുകൾക്ക് കുറവില്ല; എല്ലാം കടലാസിൽ
ഗോവൻ മാതൃകയിൽ കശുമാങ്ങയിൽ നിന്ന് ഫെനി ഉത്പാദിപ്പിക്കുന്ന പദ്ധതി ഇടക്കാലത്ത് മുന്നോട്ടുവച്ചിരുന്നെങ്കിലും പിന്നീട് ഇതെക്കുറിച്ച് ഒന്നും പറഞ്ഞുകേട്ടിട്ടില്ല. കർഷകരെ സഹായിക്കാൻ കൃഷി വകുപ്പ് കശുമാങ്ങ സംഭരിച്ച് വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കാനുള്ള പദ്ധതിയും കടലാസിൽ ഒടുങ്ങി. ഇപ്പോൾ കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള പിലിക്കോട് തോട്ടത്തിൽ കശുഅണ്ടിപരിപ്പ് ഉണ്ടാക്കാനും കശുമാങ്ങയിൽ നിന്ന് ജ്യൂസ്, സ്ക്വാഷ്, ജാം എന്നിവ ഉണ്ടാക്കാൻ പരിശീലനം നൽകുന്നതല്ലാതെ മറ്റ് നടപടികളൊന്നും കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.കശുഅണ്ടി ഉദ്പാദിപ്പിക്കുന്ന കണ്ണൂരും കാസർകോട്ടും പൊതുമേഖലയിൽ ഒറ്റ ഫാക്ടറി പോലും ഇന്നുവരെ സ്ഥാപിക്കാൻ സർക്കാരുകൾ തയ്യാറായിട്ടില്ല.കൊല്ലം അടക്കമുള്ള തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് സംസ്ഥാനത്തെ കശുഅണ്ടി ഫാക്ടറികളുള്ളത്. ഗുണമേന്മ അശേഷമില്ലാത്ത ടാൻസാനിയൻ കശു അണ്ടി ഇറക്കുമതി ചെയ്താണ് ഇവയിൽ പലതും പ്രവർത്തിക്കുന്നത്.
കശുഅണ്ടി കയറ്റികൊണ്ടുപോകാൻ ഇടനിലക്കാർ തയ്യാറല്ല. പാവപ്പെട്ട കർഷകർ കശുഅണ്ടിയുമായി വന്നാൽ അവരെ തിരിച്ചയക്കേണ്ടെന്ന് കരുതി സ്വന്തം റിസ്കിൽ കശുഅണ്ടി വാങ്ങി വെക്കുന്നുണ്ട്. അത് ആരും കൊണ്ടുപോയില്ലെങ്കിൽ നഷ്ടം സഹിക്കുക തന്നെ വേണ്ടി വരും-ആന്റണി,വ്യാപാരി,ചോയ്യങ്കോട്( കാസർകോട്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |