SignIn
Kerala Kaumudi Online
Friday, 19 April 2024 7.13 PM IST

നിയന്ത്രണം ലംഘിച്ച് ധ്യാനം: നൂറിലധികം വൈദികർക്ക് കൊവിഡ്, രണ്ട് മരണം

csi

തിരുവനന്തപുരം/ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിൽ ഏപ്രിൽ 13 മുതൽ 17 വരെ നടന്ന ധ്യാനത്തിൽ പങ്കെടുത്ത നൂറിലധികം സി.എസ്.എെ വൈദികർക്ക് കൊവിഡ് ബാധിച്ചെന്നും ഇവരിൽ രണ്ടു പേരാണ് കഴിഞ്ഞ ദിവസം മരിച്ചതെന്നും സഭാ വിശ്വാസികളുടെ പരാതി. ഫാ.ബിജുമോൻ, ഫാ.ഷൈൻ ബി.രാജ് എന്നിവരാണ് മരിച്ചത്.

അഞ്ചു പേർ ഗുരുതരാവസ്ഥയിലാണ്. ധ്യാനം സംഘടിപ്പിച്ച സഭാ നേതൃത്വത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയതായി ഇടവക വിശ്വാസികളിൽ ചിലർ പറഞ്ഞു. എന്നാൽ പരാതി കിട്ടിയില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടറുടെ നിർദേശം ഏപ്രിൽ 12ന് തന്നെ വന്നിരുന്നു.

ദക്ഷിണ കേരള മഹാ ഇടവകയിലെ വൈദികർ ഉൾപ്പെടെ 480 പേർ മൂന്നാറിലെ സി.എസ്‌.ഐ ക്രൈസ്റ്റ് പള്ളിയിൽ വാർഷിക ധ്യാനത്തിൽ പങ്കെടുത്തു. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ബസുകളിലാണ് വൈദികരെ മൂന്നാറിൽ എത്തിച്ചത്. ധ്യാനത്തിനിടെ വൈദികർക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടെങ്കിലും മൂന്നാറിലെ തണുപ്പ് കാരണമാണെന്നാണ് കരുതിയത്.

രോഗബാധിതരായവരിൽ പലരും കാരക്കോണത്തെ സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചിലർ വീടുകളിലും. വൈദികരാരും ഗുരുതരാവസ്ഥയിലല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കുറച്ചുപേർ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും അപകടനില തരണം ചെയ്തതായി ചർച്ച് ഒഫ് സൗത്ത് ഇന്ത്യ സെക്രട്ടറി ജേക്കബ് മാത്യു പറഞ്ഞു.

ഇത്തരം പരിപാടികൾ വേണ്ടെന്ന് സഭാനേതൃത്വത്തെ അറിയിച്ചെങ്കിലും എല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്നും താത്പര്യമില്ലാത്തവർ തക്കതായ കാരണം കാണിച്ച് ബിഷപ്പിൽ നിന്ന് അനുമതി വാങ്ങണമെന്നുമാണ് പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജെ.ജയരാജ് നിർദേശം നൽകിയതെന്ന് വിശ്വാസികളുടെ പരാതിയിൽ പറയുന്നു. ധ്യാനത്തിന് ശേഷം വൈദികരിൽ ചിലർ പള്ളികളിലെത്തി ആരാധനകളിൽ പങ്കെടുത്തെന്നും പറയുന്നു,

ധ്യാനം പ്രോട്ടോക്കോൾ

പാലിച്ചെന്ന് ഇടവക

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മൂന്നാറിൽ ധ്യാനം നടത്തിയതെന്ന് ദക്ഷിണ കേരള മഹായിടവക അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഡോ.ടി.ടി പ്രവീൺ അറിയിച്ചു. സമ്മേളനം നേരത്തെ നിശ്ചയിച്ചതാണ്. ഗ്രൂപ്പ് ഫോട്ടോയ്ക്കും ഭക്ഷണത്തിനും മാത്രമാണ് മാസ്ക് മാറ്റിയത്. ഇതിന്റെ ചിത്രങ്ങളാണ് സഭയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ ഉപയോഗിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുത്ത ചില വൈദികർക്ക് കൊവിഡ് ബാധിച്ചു. സമ്മേളന സമയത്ത് ആർക്കും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. സഭാ നേതൃത്വത്തെ അപമാനിക്കാൻ ശ്രമിക്കുന്ന ചിലർ ഇപ്പോൾ കൊവിഡിനെ ആയുധമാക്കിയിരിക്കുകയാണ്. പുരോഹിതരെ മാനസികമായി തകർക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CSI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.