SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.15 PM IST

മാഹിയും വ്യാജനും ഒഴുക്കേണ്ട, വാറ്റുകാരെ പൂട്ടും ' സൂപ്പർമാൻ '

vatt

കോഴിക്കോട്: കൊവിഡിന്റെ രണ്ടാംതരംഗത്തിൽ മദ്യശാലകൾക്ക് താഴുവീണതോടെ വ്യാജ വാറ്റ് വീണ്ടും കൂടി. മാഹി, ഗോവൻ മദ്യവും ഒഴുകുകയാണ്. പാടത്തും പറമ്പത്തും വാറ്റുകാരുടെ അടുപ്പ് പുകയാൻ തുടങ്ങിയതോടെ കെടുത്താൻ എത്തുകയാണ് എക്സൈസ്. വാറ്റുകാരെ പൂട്ടാൻ വിശ്വസ്തരെ ഒറ്റുകാരാക്കുന്ന പുതിയ തന്ത്രമാണ് എക്സൈസ് പയറ്റാൻ പോകുന്നത്. വാറ്റുകേന്ദ്രവും വിൽപ്പന സമയവും എക്സൈസിന്റെ കാതിൽ എത്തിക്കുന്ന ദൗത്യമായിരിക്കും ഈ സൂപ്പർമാൻമാർക്ക്. പല വീടുകളുടെയും അടുക്കള വാറ്റുകേന്ദ്രമായി മാറിയ ആദ്യ ലോക്ക്ഡൗൺ അനുഭവം ഉള്ളതിനാൽ ഇക്കുറി കരുതലോടെയാണ് എക്സൈസിന്റെ നീക്കം.

മുൻ കുറ്റവാളികളും ലോക്ക്ഡൗൺ കാലത്ത് വാറ്റിൽ കഴിവു തെളിയിച്ച പുതുമുഖങ്ങളും എക്‌സൈസിന്റെ നോട്ടപ്പുള്ളികളാണ്. സ്ഥിരം വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി പരിശോധന ശക്തമാക്കും. ലോക്ക് ഡൗണിൽ മദ്യം വാറ്റിയവരെപ്പറ്റി രഹസ്യാന്വേഷണം അരംഭിച്ചു കഴിഞ്ഞു. കേരളത്തിന് പുറത്തു നിന്ന് മദ്യം കൊണ്ടുവരുന്നത് തടയാനായി സ്പെഷ്യൽ ഇന്റലിജൻസ് ഫോഴ്സ് പ്രവർത്തിച്ചുവരികയാണ്. റെയിൽവേ സ്റ്റേഷൻ പരിസരം, ആളൊഴിഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ മദ്യ വിൽപ്പന തടയാൻ പ്രത്യേക ഷാഡോ ടീമും രംഗത്തുണ്ട്. വനംപ്രദേശങ്ങളിലെ വാറ്റ് തടയാൻ വനം വകുപ്പുമായി സഹകരിച്ച് അന്വേഷണം ആരംഭിച്ചു.

പൊലീസ്, ഇന്റലിജൻസ് , ജില്ലാ ഭരണകൂടം എന്നിവരുടെ സഹകരണത്തോടെയായിരിക്കും വ്യാജ സന്ദേശങ്ങളിൽ നടപടി. പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം മാഹിയിൽ നിന്ന് 484, 472 കുപ്പി മദ്യവും വടകര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ മാർഗം കൊണ്ടു വന്ന 54.5 ലിറ്റർ ഗോവൻ മദ്യവും പിടികൂടിയതായി എക്സൈസ് പറഞ്ഞു. ഇന്നലെ 425 ലിറ്റർ വാഷും പിടികൂടി. ഒരു ലിറ്റർ ചാരായവുമായി ഫറോഖിൽ നിന്ന് സ്ത്രീ അറസ്റ്റിലായിരുന്നു.

ശർക്കരയും 'കയക്കും'

ശർക്കര അമിത അളവിൽ വാങ്ങുന്നവരെ എക്‌സൈസ് പ്രത്യേകം നിരീക്ഷിക്കും. കടകളിൽ ഇതുസംബന്ധിച്ച് കർശന നിർദ്ദേശം നൽകി.

''ലോക്ക് ഡൗൺ കാലത്ത് സ്വീകരിച്ച അതേ പ്രതിരോധ നടപടികളാണ് ഇത്തവണയും സ്വീകരിച്ചിരിക്കുന്നത്. മദ്യം ലഭിക്കാത്ത സാഹചര്യം മുന്നിൽകണ്ട് നേരത്തെ പരിശോധനകൾ ആരംഭിച്ചു. വാറ്റ് നടക്കാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന ഇടങ്ങളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്. പല ഉദ്യോഗസ്ഥരും കൊവിഡ് പോസിറ്റീവാകുന്നതാണ് എക്‌സൈസ്, പൊലീസ് വിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളി. എന്നാൽ പ്രതിസന്ധികൾ അന്വേഷണത്തെ ബാധിക്കാത്തവിധം പകരം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നുണ്ട്.''

മുഹമ്മദ് ന്യൂ മാൻ

ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ-കോഴിക്കോട്

കഴിഞ്ഞ മാസം 106 അബ്കാരി കേസുകൾ

പിടികൂടിയ ചാരായം 644. 5ലിറ്റർ

വാഷ് 8415 ലിറ്റർ

പുകയില- 66.3 കിലോ

നിരോധിത പുകയിലയും സുലഭം

നിരോധിത പുകയില ഉത്പ്പന്നങ്ങളും വിപണിയിൽ സുലഭം. സംസ്ഥാനത്ത് നിരോധിച്ച പുകയില ഉത്പ്പന്നങ്ങൾ മറുനാടൻ തൊഴിലാളികളാണ് കൂടുതലും കേരളത്തിലേക്ക് എത്തിക്കുന്നത്.

വിപണി ലക്ഷ്യമാക്കി നിരോധിത പുകയില ഉത്പ്പന്നങ്ങൾ എത്തിക്കാൻ ലഹരി മാഫിയ തന്നെയുണ്ട്. അഞ്ച്, പത്ത് രൂപ മാത്രം വിലയുള്ള പുകയില ഉത്പ്പന്നങ്ങൾ 50 രൂപയ്ക്കാണ് ചെറുകിട വിൽപ്പന നടത്തുന്നത്. മദ്യം കിട്ടാതായതോടെ പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം കൂടിയതാണ് ലഹരി വിൽപ്പന സംഘത്തിന് കൊയ്ത്തായത്. ഗ്രാമപ്രദേശങ്ങളിലാണ് പുകയിലെ ഉത്പ്പന്നങ്ങളുടെ ഉപയോഗവും വിപണിയും കൂടുതൽ. പുകയില ഉത്പ്പന്നങ്ങളുടെ വിൽപ്പന കൂടിയതോടെ എക്സെെസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ കുന്ദമംഗലത്തു നിന്ന് 2 കിലോ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.