തൃശൂർ: വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് കൊട്ടിഘോഷിച്ച് തിരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങിയ എൻ.ഡി.എയുടെ പ്രകടനം നിരാശാജനകമായതോടെ നേതൃത്വത്തിനെതിരെ നടപടി ഉണ്ടായേക്കും. വലിയ തിരിച്ചടിയിൽ ആർ.എസ്.എസ് നേതൃത്വം ആസ്വസ്ഥരാണ്. ജില്ലാ തലത്തിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ മികച്ച നേതാക്കൾ ആരും ഇല്ലാതിരുന്നത് തിരിച്ചടിക്ക് കാരണമായി.
പ്രധാനമായും, ബി.ഡി.ജെ.എസ് മത്സരിച്ച ചാലക്കുടി, കയ്പ്പമംഗലം മണ്ഡലങ്ങളിൽ വോട്ട് ഗണ്യമായി കുറഞ്ഞത് സംസ്ഥാന തലത്തിൽ ചർച്ചയായി. ഇവിടെ ബി.ജെ.പി ശക്തമായി രംഗത്തിറങ്ങിയില്ല എന്ന ആരോപണമുണ്ട്. കയ്പ്പമംഗലത്ത് മാത്രം 20,000 വോട്ടിന്റെ കുറവാണുണ്ടായത്. ചാലക്കുടിയിലും വലിയ വോട്ട് ചോർച്ചയുണ്ടായി.
ഗുരുവായൂരിൽ ബി.ജെ.പി മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് കൂടിയായ അഡ്വ. നിവേദിതയുടെ പത്രിക തള്ളിയത് മുതൽ ജില്ലയിൽ ബി.ജെ.പിക്ക് എതിരെ വിമർശനം ഉയർന്നിരുന്നു.
പത്രിക തള്ളിയത് സംബന്ധിച്ച് ജില്ലാ നേതൃത്വത്തോട് വിശദികരണം തേടിയേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 62,139 വോട്ടിന്റെ കുറവാണുണ്ടായത്. അഞ്ച് മണ്ഡലങ്ങളിൽ മാത്രമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ലീഡ് നേടാനായത്. എട്ട് മണ്ഡലങ്ങളിലും വോട്ട് വിഹിതം കുറഞ്ഞു. അതിനിടെ എൻ.ഡി.എ സംവിധാനം ഉണ്ടായിട്ടും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞില്ല എന്ന ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവനയും വിമർശനത്തിന് ഇടയാക്കി. ലോക് സഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് കൂടിയത് തൃശൂരിൽ മാത്രമാണ്. അവസാന നിമിഷം വരെ വിജയ പ്രതീക്ഷ പുലർത്തിയ സുരേഷ് ഗോപി മാത്രമാണ് അൽപ്പമെങ്കിലും പ്രതീക്ഷ നൽകിയത്. പക്ഷേ വിജയം നേടാനായില്ല. കഴിഞ്ഞ തവണ 24,748 വോട്ടാണ് തൃശൂരിൽ ലഭിച്ചതെങ്കിൽ അത് 40,457 വോട്ടിലേക്കെത്തിക്കാനായി. ബി.ജെ.പി കൗൺസിലർമാർ പ്രതിനിധാനം ചെയുന്ന ഡിവിഷനുകളിലും, പരാജയപ്പെട്ട കുട്ടൻ കുളങ്ങര ഡിവിഷനിലുമുൾപ്പെടെ 57 ബൂത്തുകളിൽ സുരേഷ് ഗോപിക്ക് ഒന്നാം സ്ഥാനം നേടാനായി. ജേക്കബ് തോമസ് മത്സരിച്ച ഇരിങ്ങാലക്കുടയിൽ 30,420 വോട്ടിൽ നിന്ന് 34,329 ആയി ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |