തൃശൂർ: ഒറ്റയ്ക്കും തെറ്റയ്ക്കും വേനൽമഴയെത്തുമ്പോഴും കർഷകന്റെ നെഞ്ചിൽ തീകോരിയിട്ട് കൊയ്‌തെടുത്ത നെല്ല് പാടത്ത് തന്നെ. കളക്ടർ നിർദ്ദേശിച്ചിട്ടും അരിമ്പൂർ പഴംകോളിലെ നെല്ലുസംഭരണം വീണ്ടും നിലച്ചു. അഞ്ചാം തവണയാണ് സംഭരണം സ്തംഭിച്ചത്.
അട്ടിയിട്ട നെല്ല് ചാക്ക് പൊളിഞ്ഞ് പുറത്തേക്ക് വീണുതുടങ്ങി. കൊയ്ത്ത് നടന്ന് 20 ദിവസം കഴിഞ്ഞിട്ടും കമ്പനിക്കാർ നെല്ല് കയറ്റിപ്പോകുന്നില്ല. നാലാം തവണ സംഭരണം സ്തംഭിച്ചപ്പോൾ പരാതിയെ തുടർന്ന് സപ്ലെകോ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ കളക്ടർ നെല്ല് കൊണ്ടുപോകാൻ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് നെല്ല് കയറ്റിത്തുടങ്ങിയെങ്കിലും കഴിഞ്ഞ വെള്ളി മുതൽ ലോറികളെത്തിയില്ല.
നാല് ദിവസമായിട്ടും കമ്പനിക്കാർ നെല്ല് കൊണ്ടുപോയിട്ടില്ല. മില്ലുകാരുടെ സമരം കാരണമാണിതെന്ന് പടവ് കമ്മിറ്റിക്കാർ പറഞ്ഞു. പാടത്ത് 4 ലോഡ് നെല്ലാണ് ഇനി കയറ്റിപ്പോകാനുള്ളത്. വാരിയംപടവിൽ 117 ഏക്കറിലാണ് കൃഷി ഇറക്കിയത്. ഇതിൽ രണ്ടു ലോഡ് നെല്ല് മാത്രമാണ് കയറ്റിയിട്ടുള്ളത്. അഞ്ചു മുറിയിലും നെല്ല് സംഭരിച്ചിട്ടില്ല.
എരമംഗലത്ത് 500 ടൺ നെല്ല് പാടത്ത്
എരമംഗലത്ത് സപ്ലെകോ നെല്ല് സംഭരിക്കാൻ വൈകുന്നത് മൂലം പൊന്നാനി കോളിലെ രണ്ട് പാട ശേഖരങ്ങളിൽ 500 ടൺ നെല്ല് കെട്ടിക്കിടക്കുന്നു. സർക്കാരും മില്ല് ഉടമകളും തമ്മിൽ ധാരണയിലെത്താത്തതിനെ തുടർന്നാണ് സംഭരണം വൈകുന്നത്. വേനൽ മഴയിലെ ദുരിതത്തിനിടയിലും കൊയ്‌തെടുത്ത നെല്ലാണ് പാടത്തും പറമ്പിലുമായി കെട്ടിക്കിടക്കുന്നത്.
കിലോഗ്രാമിന് 27.48 രൂപ നിരക്കിലാണ് സപ്ലെകോ കർഷകരിൽ നിന്ന് സംഭരിക്കുന്നത്. നരണിപ്പുഴ കുമ്മിപ്പാലം, കടുക്കുഴി പാടശേഖരങ്ങളിൽ നിന്ന് കൊയ്‌തെടുത്ത നെല്ലാണ് ഒരാഴ്ചയായി സംഭരിക്കാതെ കിടക്കുന്നത്. ചാക്കിൽ നിറച്ച് കാത്തിരുന്നെങ്കിലും മില്ലുടമകളുമായി കരാർ പുതുക്കാതെ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കാൻ കഴിയില്ലെന്ന നിലപാട് കർഷകർക്ക് വലിയ തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |