ചോദ്യം ചെയ്യൽ തുടരുന്നു, ആഭരണങ്ങൾ കണ്ടെടുക്കാൻ ശ്രമം
കൊല്ലം: പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിൽ പത്തനംതിട്ടയിലെ ചിറ്റാറിൽ നിന്ന് പൊലീസ് പിടിയിലായ പ്രതി ബാബുക്കുട്ടനെ റെയിൽവേ പൊലീസിന് കൈമാറി. ചെങ്ങന്നൂരിലെത്തിച്ച ഇയാളെ റെയിൽവേ പൊലീസ് എസ്.പിയുടെ നേതൃത്വത്തിലുളള പ്രത്യേക പൊലീസ് സംഘം കോട്ടയത്തെ പ്രത്യേക കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി.
പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് ബാബുക്കുട്ടൻ പിടിയിലായത്. ഏപ്രിൽ 28നാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ചിറ്റാറിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെക്കുറിച്ച് ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞ ചിലരാണ് പൊലീസിൽ വിവരം നൽകിയത്.ഇതേതുടർന്ന് പൊലീസ് അന്വേഷിച്ചെത്തുകയും ഇയാൾ ഒളിവിൽ താമസിച്ചിടത്തുനിന്ന് മറ്റൊരു സ്ഥലത്തേയ്ക്കു പോകുന്നതിനിടെ വഴിയിൽ വച്ച് പിടികൂടുകയുമായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ചെങ്ങന്നൂരിലേക്കുള്ള ട്രെയിനിൽ കയറിയ മുളംതുരുത്തി സ്വദേശിനി ആശ കവർച്ചയ്ക്ക് ഇരയായത്.
യുവതിയെ സ്ക്രൂഡ്രൈവർ കാണിച്ച്ഭീഷണിപ്പെടുത്തി സ്വർണവും ആഭരണങ്ങളും ഊരിവാങ്ങുകയായിരുന്നു പ്രതി. തുടർന്ന് ബാബുക്കുട്ടൻ യുവതിയെ പിടിച്ചുവലിച്ച് കൊണ്ടുപോകുന്നതിനിടെ കതക് തുറന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിക്ക് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഇന്നലെ ആശുപത്രി വിട്ടു. കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ബാബുക്കുട്ടനെ വിശദമായി ചോദ്യം ചെയ്തുവരികയാണെങ്കിലും മോഷ്ടിച്ച സ്വർണാഭരണങ്ങൾ എവിടെയെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇവയെപ്പറ്റി ബാബുക്കുട്ടൻ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായാണ് വിവരം.യുവതി നേരിൽ കാണിച്ച് ആളെ തിരിച്ചറിയുന്നതിനൊപ്പം ഇയാൾ ട്രെയിനിൽ നിന്നിറങ്ങി രക്ഷപ്പെട്ട സ്ഥലങ്ങളിലും ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുപ്പും നടത്തേണ്ടതുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയശേഷം ബാബുക്കുട്ടനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പിന്നീട് കസ്റ്റഡിയിൽ വാങ്ങിയശേഷമാകും കൂടുതൽ തെളിവെടുപ്പുകൾ നടത്തുക.
ബന്ധുവീട്ടുകാർ ഇറക്കിവിട്ടു
ഒളിവിൽ കഴിയാൻ ഇന്നലെ രാവിലെ ചിറ്റാറിലെ പിതൃസഹോദരിയുടെ വീട്ടിൽ എത്തിയെങ്കിലും അവർ ഇറക്കിവിട്ടു. തുടർന്ന് വനത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാർ ബാബുക്കുട്ടനെ തെരയുന്നതിനിടെയാണ് ചിറ്റാർ - നീലിപിലാവ് വനപാതയിലൂടെ വൈകുന്നേരം ആറരയോടെ ഒരാൾ നടന്നു പോകുന്നത് കണ്ടത്. ഇരുവശവും കൊടുംവനമായ ഈ പാതയിൽ കാട്ടുമൃഗങ്ങൾ ഇറങ്ങാറുണ്ട്. വൈകിട്ട് ഇരുട്ടുപരന്നാൽ ആളുകൾ ഒറ്റയ്ക്ക് നടന്നുപോകാറില്ല. ഈ സമയം ഒരാൾ കൂളിംഗ് ഗ്ലാസ് വച്ച് ഒറ്റയ്ക്ക് നടന്നു പോയത് ചിലരിൽ സംശയം ജനിപ്പിച്ചു. അവർ പൊലീസിൽ അറിയിച്ചു. എസ്.ഐ ബിജു കുമാറിന്റെ കാറിൽ മഫ്തിയിലെത്തിയ പൊലീസ് ഇയാളെ തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. പേര് ചോദിച്ചപ്പോൾ ബാബുക്കുട്ടനാണെന്ന് പറയുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.എറണാകുളം പരവൂരിൽ നിന്ന് ബസ് കയറിയാണ് ചിറ്റാറിലെത്തിയതെന്ന് ബാബുക്കുട്ടൻ പറഞ്ഞു. എന്നാൽ, സംഭവത്തിന്റെ പിറ്റേന്ന്പ്രതി ഉപേക്ഷിച്ച ആശയുടെ ഐഡന്റിറ്റി കാർഡ് ചെങ്ങന്നൂർ സ്റ്റേഷന് സമീപത്തുനിന്ന് ലഭിച്ചിരുന്നു. ചെങ്ങന്നൂരിൽ നിന്ന് കോഴഞ്ചേരി വഴി ഇയാൾ ചിറ്റാറിലെ വനമേഖലയിൽ എത്തിയതായും പൊലീസ് സംശയിക്കുന്നു.
രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 20 അംഗസംഘം കേരളത്തിലും പുറത്തും അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്.റെയിൽവേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |