പത്തനംതിട്ട : എന്റെ പുരയിടത്തിലെ വാഴക്കുല കണ്ട് ഒരുത്തൻ ചോദിച്ചു ഒരെണ്ണം തരുമോയെന്ന്. ഞാൻ തരില്ലെന്ന് പറഞ്ഞു. രാത്രി അവൻ അത് മോഷ്ടിച്ചു. അവനെ കള്ളനാക്കിയത് ഞാനാണ്. ചോദിച്ചപ്പോ കൊടുത്തിരുന്നേൽ അവനത് മോഷ്ടിക്കില്ലായിരുന്നു. വലിയ ഇടയൻ പറഞ്ഞു നിറുത്തുമ്പോൾ ഒരാളെ കള്ളനാക്കുന്നത് സമൂഹമാണെന്ന ചിന്തയും ചിരിക്കൊപ്പം നമ്മളിലേക്ക് കടക്കും. അതായിരുന്നു ഇരവിപേരൂർ എന്ന ഗ്രാമത്തിൽ നിന്ന് ലോകത്തിന്റെ മുഴുവൻ നല്ലയിടയനായി മാറിയ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ ശ്രേഷ്ഠതയും.
ഞാനൊരു കൊച്ചുകള്ളനാണ്, പള്ളിയിൽ കൊടുക്കാനുള്ള നേർച്ചയിൽ നിന്ന് പകുതിയെടുത്ത് കടലമിഠായി വാങ്ങിയവൻ. ദൈവത്തിനെന്തിനാണ് പൈസ എന്ന് ചോദിച്ച ചിരികളുടെ ഒടേ തമ്പുരാൻ വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് മനുഷ്യസ്നേഹിയായ മതപുരോഹിതനെയാണ്. എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാമുദായിക വ്യക്തിത്വങ്ങളോടും സൗഹൃദം സൂക്ഷിച്ച തിരുമേനി ഒരിക്കൽ പോലും അതിൽ മുതലെടുപ്പ് നടത്താനോ നേട്ടം കൊയ്യാനോ മുതിർന്നിട്ടില്ല. ജാതിമത ഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരേയൊരു മതമേലദ്ധ്യക്ഷനായിരുന്നു ക്രിസോസ്റ്റം.അദ്ദേഹത്തിന്റെ വാക്കുകൾക്ക് പൊന്നിന്റെ തിളക്കമായിരുന്നു.
തെരുവ് മക്കളുടെ വഴികാട്ടി
ഒരു ക്രിസ്മസ് കാലത്ത് തിരുവല്ലയിലെത്തിയ നാടോടികളുമായി നഗരത്തിലെ പ്രധാന ടെക്സ്റ്റൈൽ ഷോറൂമിൽ കയറി അവർക്ക് തുണികൾ വാങ്ങി നൽകി. പാവപ്പെട്ടവർക്കൊപ്പമാകണം ആഘോഷങ്ങളെന്നും അന്ന് തിരുമേനി പറയുകയുണ്ടായി.
ഓട്ടോറിക്ഷാ തൊഴിലാളികൾ, ബസ് ജീവനക്കാർ, ചുമട്ട് തൊഴിലാളികൾ എന്നിവർക്ക് പല രീതിയിൽ ആശ്വാസമായി മാറിയിരുന്നു അദ്ദേഹം. എഴുതിയാൽ തീരാത്ത നിരവധി ജീവിതങ്ങൾക്ക് കരുതലായിരുന്നു ക്രിസോസ്റ്റം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |