തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകളിലേക്ക് സി.പി.എം കടക്കാനിരിക്കെ, പ്രാതിനിദ്ധ്യം ആവശ്യപ്പെട്ട് ചെറു കക്ഷികൾ രംഗത്തെത്തി.
ഒരംഗത്തെ വീതം വിജയിപ്പിക്കാനായ ഐ.എൻ.എല്ലും മുന്നണിയുമായി സഹകരിച്ച് നിൽക്കുന്ന ആർ.എസ്.പി-ലെനിനിസ്റ്റിന്റെ കോവൂർ കുഞ്ഞുമോനും മന്ത്രിസ്ഥാനം ചോദിച്ച് ഇന്നലെ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന് കത്ത് നൽകി. ഒരംഗത്തെ മാത്രം ലഭിച്ച ലോക് താന്ത്രിക് ജനതാദളും സം സി.പി.എം നേതാക്കളെ കണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു. ഒരംഗം വീതമുള്ള കക്ഷികൾക്കെല്ലാം മന്ത്രി സ്ഥാനം പ്രയാസമാണെന്ന് സി.പി.എം സൂചന നൽകി. എൽ.ജെ.ഡിയുടെ സഹായം മലബാറിൽ കുറ്റ്യാടി, നാദാപുരം പോലുള്ള മണ്ഡലങ്ങളിലുണ്ടായിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ എടുത്തുപറഞ്ഞു. കൂത്തുപറമ്പിൽ നിന്ന് വിജയിച്ച കെ.പി. മോഹനന് മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണവർ.
സി.പി.എം നിലപാടറിഞ്ഞ ശേഷം തുടർചർച്ചകളിലേക്ക് കടക്കാനാണ് എൻ.സി.പി നീക്കം. എ.കെ. ശശീന്ദ്രനും തോമസ് കെ.തോമസും വിജയിച്ച സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്നത് നേതൃയോഗം ചേർന്നാവും തീരുമാനിക്കുക. തോമസ് കെ.തോമസ് പരസ്യമായി തനിക്കർഹതയുണ്ടെന്ന് പറഞ്ഞുകഴിഞ്ഞു. പാർട്ടി ദേശീയ ജനറൽസെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിദ്ധ്യത്തിൽ ചേരുന്ന യോഗത്തിലാവും തീരുമാനമെടുക്കുക.കേരള കോൺഗ്രസ്-ബിയുടെ ഭാരവാഹികൾ, ആർ. ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം കൊട്ടാരക്കരയിലെ വസതിയിൽ കൂടിയാലോചന നടത്താനാണ് തീരുമാനം. കെ.ബി. ഗണേശ് കുമാറിനായി മന്ത്രിസ്ഥാനം അവരും ചോദിച്ചേക്കും.
ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവും മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ലാറ്റിൻ കത്തോലിക്കാ പ്രാതിനിദ്ധ്യം കണക്കിലെടുത്ത് തനിക്ക് കിട്ടണമെന്ന നിലപാടിലാണദ്ദേഹം. അഞ്ച് അംഗങ്ങളുള്ള കേരള കോൺഗ്രസ്-എം രണ്ട് മന്ത്രിസ്ഥാനം അവകാശപ്പെടുമെങ്കിലും ഒന്ന് കിട്ടാനുള്ള സാദ്ധ്യതയേ അവർ കാണുന്നുള്ളൂ. നേരത്തേ ജോസഫ് ഗ്രൂപ്പിന് ആറംഗങ്ങൾ ഉണ്ടായപ്പോഴും ഒരു മന്ത്രിസ്ഥാനം നൽകിയ കീഴ്വഴക്കമാണ് ഇടതുമുന്നണിയിലേത്.സി.പി.ഐയുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമാകും ജോസ് വിഭാഗവുമായുള്ള ചർച്ചകൾ.
സി.പി.എം വിട്ടുവീഴ്ച
ചെയ്താൽ സി.പി.ഐയും
നിലവിലെ മന്ത്രിസഭയിൽ സി.പി.എമ്മിന് 13ഉം സി.പി.ഐക്ക് നാലും മന്ത്രിമാരാണ്. സി.പി.എമ്മിന് തുടക്കത്തിൽ 12 മന്ത്രിമാരായിരുന്നെങ്കിലും ഇ.പി. ജയരാജനെ രണ്ടാമതും ഉൾപ്പെടുത്തിയപ്പോൾ 13 ആയി. ആ ഘട്ടത്തിലാണ് സി.പി.ഐക്ക് ചീഫ് വിപ്പ് പദവി അനുവദിച്ചത്. ഈ കണക്കനുസരിച്ച് സി.പി.എം മന്ത്രിമാരുടെ എണ്ണം 11 ആയി കുറച്ചാലേ നാലിൽ നിന്ന് മൂന്നിലേക്ക് സി.പി.ഐയും വഴങ്ങൂവെന്ന് സൂചനയുണ്ട്. സി.പി.എം 12ആയി ചുരുക്കിയാൽ ചീഫ് വിപ്പ് സ്ഥാനം സി.പി.ഐയും വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |