തിരുവല്ല: `ഈ വല്യഅപ്പച്ചനെ കണ്ടുമുട്ടിയില്ലെങ്കിൽ വഴിയാധാരമായേനെ എന്റെ ജീവിതം... ആന്ധ്രാ സ്വദേശിയായിരുന്ന നാടോടി ബാലൻ സുബ്രഹ്‌മണ്യന്റെ വാക്കുകളാണിത്. 2005ലെ ക്രിസ്മസ് ദിനത്തിൽ തിരുവല്ല വൈ.എം.സി.എയിൽ ആയിരുന്നു ക്രിസോസ്റ്റം തിരുമേനിയുമായുള്ള ആ ഒത്തുചേരൽ. തെരുവിൽ അലഞ്ഞു നടക്കുന്നവർക്ക് ഭക്ഷണവും വസ്ത്രവും ലഭിക്കുമെന്ന് കേട്ടാണ് സുബ്രഹ്മണ്യനും മാതാവ് സീതമ്മയും അവിടെയെത്തിയത്. വിവിധ നാട്ടുകാരായ എഴുപതോളം നാടോടികൾ അവിടെ കൂടിയിരുന്നു. വേദിയിലിരുന്ന തിരുമേനി ചോദിച്ചതിനൊന്നും മറുപടി പറയാതെ അവരെല്ലാം മിണ്ടാതിരുന്നു. ഇത് കണ്ട്, 11 വയസുള്ള സുബ്രഹ്മണ്യൻ തമിഴിൽ നാടോടികളോട് ചോദിച്ചപ്പോൾ ഭാഷ അറിയില്ലെന്ന് അവർ മറുപടി പറഞ്ഞു. ഇക്കാര്യം സുബ്രഹ്മണ്യൻ മലയാളത്തിൽ തിരുമേനിയോട് പറഞ്ഞു. പിന്നീട് നാടോടികൾക്കും മെത്രാപ്പോലീത്തയ്ക്കും ഇടയിൽ തർജ്ജിമ ചെയ്തുകൊടുത്തത് സുബ്രഹ്മണ്യനാണ്. മലയാളം ഉൾപ്പെടെ നാല് ഭാഷകളറിയാം. തിരുമേനിക്ക് ഇഷ്ടപ്പെട്ട ഈ ബാലന് പഠിക്കാൻ സൗകര്യമൊരുക്കി നൽകി. പ്ലസ് ടുവരെ പഠിച്ചു വിജയിച്ചു. റെയിൽവേ സ്റ്റേഷൻ സമീപം സ്ഥലം വാങ്ങി വീടും ക്രിസോസ്റ്റം നിർമ്മിച്ചു നൽകി. സുബ്രഹ്മണ്യസദനം എന്ന് പേരും നൽകി. ഇടയ്ക്ക് ലോട്ടറി വിൽപ്പന നടത്തി. തുടർന്ന് ഡ്രൈവിംഗ് ലൈസൻസ് നേടിയ സുബ്രഹ്മണ്യൻ ഇപ്പോൾ വൈ.എം.സി.എ വികാസ് സ്‌കൂൾ ബസിന്റെ ഡ്രൈവറാണ്. മാതാവിനൊപ്പം കഴിയുന്ന സുബ്രഹ്മണ്യൻ, 2016ൽ തിരുമൂലപുരം സ്വദേശി ആൻസിയെ വിവാഹം കഴിച്ചു. കാർമ്മികനാകാൻ ക്രിസോസ്റ്റവും എത്തിയിരുന്നു. ഇവർക്ക് സുവാൻ, ജുവാൻ എന്നീ മക്കളുമുണ്ട്. ജീവിതം പച്ചപിടിപ്പിച്ച തിരുമേനിയ്ക്ക് സുബ്രഹ്മണ്യനും കുടുംബവും ഇന്നലെ ആദരാഞ്ജലി അർപ്പിച്ചു. ഇതേപോലെ തിരുമേനി അഭയമേകിയ മുപ്പതോളം വിദ്യാർത്ഥികൾ പുനലൂർ ബോയ്‌സ് ഹോമിലും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |