തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയ മുന്നാക്ക സംവരണം ഉടന്‍ പിന്‍വലിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്. സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന ഇന്ദിരാ സാഹ്നി കേസിലെ ഉത്തരവ് പുനപരിശോധിക്കേണ്ടതില്ലെന്ന സുപ്രീം കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യവുമായി എസ്.ഡി.പിഐ രംഗത്തെത്തിയിരിക്കുന്നത്.
മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കിയതോടെ കേരളത്തില്‍ സംവരണ പരിധി 60 ശതമാനമായിരിക്കുകയാണ്. മഹത്തായ ഭരണഘടനയും ഇന്ദിരാ സാഹ്നി കേസിലെ സുപ്രിം കോടതി ഉത്തരവും സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തിക പിന്നാക്കാവസ്ഥയല്ലെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നു. സംവരണത്തിന്റെ താല്‍പ്പര്യം സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കവസ്ഥ പരിഹരിക്കലാണ്.
സുപ്രീംകോടതി പരാമര്‍ശത്തോടെ സാമ്പത്തിക സംവരണം എന്ന വാദം അസാധുവായിരിക്കുന്നു. വരേണ്യ വിഭാഗങ്ങളെ താലോലിക്കുന്നതിനായി കൊണ്ടുവന്ന പത്തു ശതമാനം സവര്‍ണ സംവരണം സാമൂഹിക നീതി അട്ടിമറിക്കുന്നതാണെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ഭരണഘടനാ വിരുദ്ധമായ മുന്നാക്ക സംവരണം പിന്‍വലിച്ച് സുപ്രിം കോടതി നിരീക്ഷണത്തെ മാനിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും അബ്ദുല്‍ ഹമീദ് പറയുന്നു.
അതേസമയം മറാഠ സംവരണകേസിലെ സുപ്രീംകോടതിവിധി, മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തെ യാതൊരു വിധത്തിലും ബാധിക്കുകയില്ലെന്ന് എൻ.എസ്.എസ് അഭിപ്രായപ്പെട്ടു. ഈ കേസിൽ മഹാരാഷ്ട്രാസർക്കാർ മറാഠി സമുദായത്തിന് പിന്നാക്കക്കാർക്കുള്ള സംവരണം നല്കിയ നടപടിയാണ് ചോദ്യം ചെയ്യപ്പെട്ടത്. പ്രസ്തുത വിധിയെ സംബന്ധിച്ച് ഉയർന്നുവരുന്ന അഭിപ്രായപ്രകടനങ്ങൾ മുന്നാക്കത്തിലെ പിന്നാക്കവിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ ഉള്ളതാണെന്നും എൻ.എസ്.എസ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |