മലപ്പുറം: കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ ജില്ലയിൽ തിരിച്ചെത്തിയത് 2.38 ലക്ഷം പ്രവാസികൾ. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ 90 ശതമാനത്തിന് മുകളിലും. സൗദി അറേബ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ തിരിച്ചെത്തിയത്. തൊട്ടുപിന്നിൽ യു.എ.ഇയും.
കൊവിഡ് പശ്ചാത്തലത്തിൽ 2020 മാർച്ചിൽ അന്താരാഷ്ട്ര വിമാനസർവീസുകൾ നിറുത്തിയപ്പോൾ വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. ഇതുപ്രകാരം ഒരുവർഷത്തിനിടെ ജില്ലയിൽ തിരിച്ചെത്തിയ രണ്ടര ലക്ഷത്തോളം പേരാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡിന്റെ ഒന്നാംതരംഗം ശമിച്ചതോടെ അന്താരാഷ്ട്ര വിമാനസർവീസുകൾ പുനഃരാരംഭിച്ചിരുന്നു. തിരിച്ചെത്തിയ പ്രവാസികളിൽ നല്ലൊരു പങ്കും നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇതടക്കം ജില്ലയിൽ തിരിച്ചെത്തിയവരുടെ എണ്ണം അഞ്ചുലക്ഷം കവിയുമെന്ന് പ്രവാസി സംഘടനകൾ പറയുന്നു. ഇവരിൽ കൂടുതലും മലപ്പുറത്തുകാരാണ്. കോഴിക്കോട്ട് ഒന്നരലക്ഷം പേരാണ് തിരിച്ചെത്തിയത്. ജില്ലയിൽ തിരിച്ചെത്തിയവരിൽ ഭൂരിഭാഗവും ജോലി നഷ്ടപ്പെട്ട് എത്തിയവരാണ്.
മടങ്ങാനാവാതെ പ്രവാസികൾ
കൊവിഡിന്റെ രണ്ടാംതരംഗത്തിന് പിന്നാലെ മിക്ക ഗൾഫ് രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയതോടെ അവധിക്ക് നാട്ടിലെത്തിയവരും തിരിച്ചുപോവാൻ പ്രയാസപ്പെടുകയാണ്. ഏറ്റവും കൂടുതൽ പ്രവാസികൾ ജോലി ചെയ്യുന്ന സൗദി അറേബ്യയും യു.എ.ഇയുമാണ് യാത്രാ വിലക്കിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയത്.
ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള യാത്രാവിലക്ക് യു.എ.ഇ ആദ്യം മേയ് നാല് വരെയും പിന്നീട് 12 വരെയും നീട്ടിയിരുന്നു. ഇന്ത്യയിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഇത് അനിശ്ചിത കാലത്തേക്ക് നീട്ടിയിട്ടുണ്ട്.
മേയ് 17 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് സൗദി അറേബ്യ ഒഴിവാക്കുമെങ്കിലും ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തിയേക്കുമെന്ന ആശങ്കയുണ്ട്. ഏതെല്ലാം രാജ്യക്കാർക്ക് സൗദിയിലേക്ക് മടങ്ങിയെത്താം എന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ വ്യക്തമല്ല.
ജോലിയും വിസയും നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ, വലിയ തുക നൽകി സൗദി വിലക്കേർപ്പെടുത്താത്ത രാജ്യങ്ങൾ വഴിയാണിപ്പോൾ പലരും യാത്ര ചെയ്യുന്നത്. ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ചെലവു വരുമെന്നതിനാൽ സാധാരണക്കാരായ പ്രവാസികൾക്ക് ഇത് താങ്ങാനാവില്ല.
അവിദഗ്ദ്ധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ജില്ലയിലെ പ്രവാസികളിൽ ഭൂരിഭാഗവും. തിരിച്ചുപോവാൻ കഴിയാതെ ബുദ്ധുമുട്ടുന്നവരും ഇവരാണ്.
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.